Article

പിരിച്ചുവിടലും പിരിഞ്ഞുപോകലും

മുപ്പത്തിരണ്ട് ദിവസം കൂടിക്കഴിഞ്ഞാല്‍, ഭരണഘടനയുടെ 356-ാം അനുച്ഛേദം ഭാരതത്തില്‍ ആദ്യം ‘ദുരുപയോഗിച്ച’തിന്റെ 66-ാം വാര്‍ഷികമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന, ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍, കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് നയിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ട 1959 ജൂലായ് 31 ന്റെ വാര്‍ഷികം.

ആ സംഭവത്തിനുശേഷം കോണ്‍ഗ്രസ് ഭരണകൂടം എത്ര സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടെന്ന കണക്കു പരിശോധിച്ചാല്‍ കൗതുകമാകും. ജനാധിപത്യവും ഭരണഘടനാ പവിത്രതയും മുട്ടിനുമുട്ടിന് വിളിച്ചുകൂവുന്ന കോണ്‍ഗ്രസ് ഭരണഘടനയെയും ‘കേന്ദ്ര സര്‍ക്കാരി’നെപ്പോലും പിരിച്ചുവിട്ടവരാണ്. കമ്യൂണിസ്റ്റുകളും മോശമല്ല. എച്ച്.ഡി. ദേവെ ഗൗഡ പ്രധാനമന്ത്രിയായിരിക്കെ ഐക്യമുന്നണി (യുഎഫ്) സര്‍ക്കാരിന്റെ ഭാഗമായിരുന്ന സിപിഐയും സര്‍ക്കാരില്‍ ചേരാതെ ഭരണത്തിന്റെ ‘സ്റ്റിയറിങ്’ പിടിച്ചിരുന്ന (സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആയിരുന്നു സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍) സിപിഎമ്മും പിന്തുണച്ചിട്ടാണ് ഉത്തര്‍പ്രദേശില്‍, ഐക്യമുന്നണിക്കാലത്ത് നിയമിച്ച ഗവര്‍ണര്‍ റൊമേഷ് ഭണ്ഡാരി 356-ാം വകുപ്പ് വിനിയോഗിച്ചത്; ബജെപി സര്‍ക്കാരിനെതിരേ. ജൂലായ് അറുപത്തിയാറാം വര്‍ഷത്തില്‍ വേറിട്ട് ചിലത് ചിന്തിക്കുകയാണ് ഈ നിരീക്ഷണം.

ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ എന്തു സംഭവിച്ചേനെ? പിരിച്ചുവിടാനുള്ള കാരണമായി പല കാലങ്ങളായി പ്രചരിപ്പിക്കുന്ന ‘ഗൂഢാലോചനാ’ ശാസ്ത്രത്തിലും അതിന് തെളിവുനിരത്തിയ ‘ഗവേഷണ പ്രബന്ധ’ങ്ങളിലും പറയുന്നത്, കേരളത്തില്‍ കമ്യൂണിസ്റ്റുകളെ ഭരിക്കാന്‍ വിട്ടാല്‍, അഞ്ചുവര്‍ഷം ഭരണം പൂര്‍ത്തിയാക്കിയാല്‍, ‘അവര്‍ ക്രമേണ സംസ്ഥാനങ്ങള്‍ ഓരോന്നായി ‘പിടിച്ചെടുത്ത്’ഭാരതം മുഴുവന്‍ ഭരിക്കുമെന്നും അതിനാല്‍ അമേരിക്കന്‍ സഹായത്തോടെ കമ്യൂണിസ്റ്റ് വിരുദ്ധ മുതലാളി-ബൂര്‍ഷ്വാ വര്‍ഗ്ഗങ്ങള്‍ ചേര്‍ന്ന് ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയെന്നും, അതിന് ‘വിമോചന സമരം’ ആസൂത്രണം ചെയ്തെന്നും മറ്റുമാണല്ലോ. ആ പിരിച്ചുവിടലാണ് കമ്യൂണിസ്റ്റുകള്‍ക്ക് ജീവനമായത്. ഇനി അങ്ങനെയൊന്ന് കൊതിച്ചിട്ട് കാര്യമില്ല.

വാസ്തവത്തില്‍ അന്ന് പിരിച്ചുവിടല്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്തുണ്ടായേനെ? കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ കേരളത്തില്‍പ്പോലും അധികാരത്തിലുണ്ടാവുമായിരുന്നോ? ഇന്നുള്ള രീതിയിലും ഘടനയിലും നയത്തിലും സ്വഭാവത്തിലും പലതായി പിളര്‍ന്നു ചിതറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏതെങ്കിലും ഒരു കക്ഷിയെങ്കിലും ഇന്നത്തെയത്ര ശക്തിയോടെയെങ്കിലും നിലനില്‍ക്കുമായിരുന്നോ. ചോദ്യം സാങ്കല്‍പികമാണ്, ഉത്തരം അതുകൊണ്ടുതന്നെ ഭാവനാ വിലാസത്തിനനുസരിച്ചായിരിക്കുകയും ചെയ്യും.

1957 ലെ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഭരണം കിട്ടിയത്. 127 സീറ്റില്‍ അവര്‍ 60 സീറ്റു നേടിയത് അഞ്ചു സ്വതന്ത്രരെ കൂടി കൂട്ടിയാണ്. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി, കേരളം രൂപീകരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ, അത്രയും വിജയിച്ചുവെന്നത് വലിയ രാഷ്‌ട്രീയ സംഭവമാണ്. (ഏറെക്കാലം ഈ സംഭവത്തെ ലോകത്ത് ആദ്യം ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതാണെന്നു വീമ്പുപറച്ചില്‍ പ്രചരിപ്പിച്ചിരുന്നു. ലോക കമ്യൂണിസത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ച ആചാര്യനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇഎംഎസ്സും അങ്ങനെ പറഞ്ഞു. പിന്നീട് തിരുത്തി) ആ സര്‍ക്കാര്‍ ഭരണരംഗത്ത് ചില നിര്‍ണായക തീരുമാനങ്ങള്‍ക്ക് തുടക്കം കുറിച്ചതും വലിയ ചരിത്രമാണ്. തൊഴില്‍, കാര്‍ഷിക, വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ വിദ്യാഭ്യാസ നയത്തിന്റെ പേരിലെ തര്‍ക്കവും വിയോജിപ്പുമാണ് ‘വിമോചന സമര’ത്തിലേക്കും സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടിയിലേക്കും എത്തിച്ചത് എന്ന് ചരിത്രമെഴുത്തുകള്‍ പറയുന്നു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ഭരണം; സംസ്ഥാനത്ത് അവര്‍ക്ക്് ഭരണം കിട്ടാതെ പോയത്, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലരുടെ വൈചാരിക ഭാരാവേശത്തിന്റെ അസ്‌കിത, വിപ്ലവം ‘നാക്കിന്‍ കുഴലി’-ലൂടെയെന്ന നയസമീപനം എല്ലാം ചേര്‍ന്നാണ് വിമോചനസമര സാഹചര്യം സൃഷ്ടിച്ചത്. ഭൂപരിഷ്‌കരണം വിപ്ലവകരമെന്ന് ഇന്നും പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റുകാരുടെ ശീലമാണ്. തത്ത്വത്തിലും പ്രയോഗത്തിലും അത് കാര്‍ഷിക മേഖലയെ, കേരളത്തിന്റെ സാമ്പത്തിക സ്വാശ്രയത്വത്തെ, ബാധിച്ചുവെന്ന കാര്യം സത്യസന്ധരായ ചിന്തകരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യസര്‍ക്കാര്‍ കാലത്ത് അവതരിപ്പിച്ച മൂന്നു നയപരിപാടികളില്‍നിന്ന് ഇന്ന് ആ പാര്‍ട്ടി എത്രയേറെ പിന്നോട്ടുപോയി എന്ന വിചിന്തനം നടത്തിയാല്‍ ഇന്നത്തെ കമ്യൂണിസ്റ്റ് ഭരണത്തെ മാത്രമല്ല ആ പാര്‍ട്ടിയെതന്നെ പിരിച്ചുവിടാന്‍ മൂല്യബോധമുള്ള കമ്യൂണിസ്റ്റുകള്‍ തന്നെ ഒരു ‘വിമോചന പ്രക്ഷോഭം’ നടത്താന്‍ ഇറങ്ങിയേക്കും. അവിടെയാണ് 1959 ലെ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ എന്തു സംഭവിച്ചേനെ എന്ന ചോദ്യത്തിന് പ്രസക്തി.

ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ-തൊഴില്‍ പരിഷ്‌കരണങ്ങളും സിപിഐയുടേതായിരുന്നു; അതായത് ആ പാര്‍ട്ടി പിളര്‍ന്ന് സിപിഐ (എം) ഉണ്ടാകുന്നതിനു മുമ്പ് രൂപപ്പെടുത്തിയതായിരുന്നുവെന്ന് ഓര്‍മ്മിക്കണം. പിന്നീട് എത്രതവണ കമ്യൂണിസ്റ്റുകള്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നു. ഏതൊക്കെ നയങ്ങള്‍ നടപ്പിലാക്കി; എങ്ങനെയൊക്കെ നടപ്പാക്കി? ചിന്തിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരില്‍ സിപിഐയുടെ ദേശീയ നേതാവ് ജ്ഞാനേശ്വര്‍ മിശ്ര കൃഷിമന്ത്രിയായി ഭരിച്ചു. ആഭ്യന്തരമന്ത്രിയായി മറ്റൊരു മുതിര്‍ന്ന നേതാവ് ഇന്ദ്രജിത് ഗുപ്ത ഭരിച്ചു. കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് നേതാവ് പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരിച്ച കാലത്ത് പിന്തുണച്ച് നിലനിര്‍ത്തിയത് സിപിഎം ആയിരുന്നു. യുഎഫ് (ഐക്യമുന്നണി) കാലത്ത് ആ സര്‍ക്കാര്‍ നിയന്ത്രിച്ചത് സിപിഎം ആയിരുന്നു. വി.പി. സിങ്ങിനെ ഭരണത്തില്‍ ഉപദേശിച്ചത് സിപിഎം ആയിരുന്നു. എന്നിട്ട് രാജ്യത്ത് എന്ത് നയപരിപാടികള്‍ നടപ്പാക്കി. ഒന്നും സംഭവിച്ചില്ല. അതായത്, സിപിഎം ഭരിച്ച കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ ആ പാര്‍ട്ടി ഭാരതം മുഴുവന്‍ ഭരിച്ചുകളയും എന്ന് അമേരിക്കയും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും രാജ്യത്തെ വ്യവസായികളും മുതലാളിമാരും ആശങ്കപ്പെട്ടിരുന്നുവെന്ന ഗൂഢാലോചനാവാദം ‘മേല്‍ത്തരം’- മണ്ടത്തരമായിരുന്നുവെന്നര്‍ത്ഥം.

സര്‍ക്കാരിനെ പിരിച്ചുവിട്ട കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അജോയ് ഘോഷ് നടത്തിയ പ്രസ്താവനകളിലും വിശദീകരണങ്ങളിലും ഒന്നും ‘വിദേശ ഗൂഢാലോചനാവാദം’ ഉണ്ടായിരുന്നില്ല. അമേരിക്കയോ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയോ പരിസരത്തെങ്ങും ഉണ്ടായില്ല. പില്‍ക്കാലത്താണ് ആ കെട്ടുകഥകള്‍ ഉണ്ടായത്. ഇനിയും ആ വിഷയത്തില്‍ ഒരു ഗൂഢതയും ആധികാരികമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ വാദത്തിന് അടുത്തകാലത്താണ് ഗവേഷണ പഠനത്തിനുശേഷം ആധികാരിക രേഖയുണ്ടാക്കിയത്. ‘ടോപ്ലിങ് ദ് ഫസ്റ്റ് മിനിസ്ട്രി: ദ് സിഐഎ ആന്‍ഡ് ദ് സ്ട്രഗിള്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്’- എന്ന പേരില്‍ റിച്ചാര്‍ഡ് ഡബ്ല്യു. ഫ്രാങ്കിയും ഡോ. തോമസ് ഐസക്കും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തില്‍, ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ പുസ്തകം 304 സിഐഎ രേഖകളും ഭാരതസര്‍ക്കാരിന്റെ ദേശീയ സുരക്ഷാ സമിതി (എന്‍എസ്സി)യുടെ രേഖകളും മറ്റും ആധാരമാക്കി ഗൂഢാലോചനാവാദം സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നു. അതില്‍ സോവ്യറ്റ് യൂണിയന്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് നിയന്ത്രിച്ചിരുന്നുവെന്നത് കള്ളരേഖയാണെന്ന് പ്രതിപാദിക്കുന്നു.

സിഐഎയുടെ പണം ‘വിമോചനസമര’ത്തിന് വിനിയോഗിച്ചുവെന്ന് സ്ഥാപിക്കുന്നു. ഏറെ രസകരമായ കാര്യം, പുസ്തകമെഴുതിയ ഈ റിച്ചാര്‍ഡ് ഫ്രാങ്കിയെ ‘സിഐഎയുടെ ചാരന്‍’- എന്ന് മുദ്രകുത്തി വിശേഷിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയായിരുന്നുവെന്നാണ്. സിപിഎമ്മിന്റെ ഇന്നത്തെയും തലമുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഭരിച്ച കേരള സര്‍ക്കാരാണ് 2000 ല്‍ അത് ചെയ്തത്. കാല്‍ നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ ഫ്രാങ്കി കമ്യൂണിസ്റ്റായി. അതാണ് മാറ്റം. അത്തരം മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വേണം ‘പിരിച്ചു വിട്ടില്ലായിരുന്നെങ്കില്‍’ 66 വര്‍ഷത്തിനിപ്പുറം, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വര്‍ഷമാകുമ്പോള്‍ എന്നു സങ്കല്‍പ്പിക്കേണ്ടത്. അപ്പോള്‍ ഒന്നു സുവ്യക്തമാകും; ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ട് സഹായിക്കില്ല, സ്വയം പി
രിഞ്ഞു പോകുന്നതാവും ഉചിതം.

കമ്യൂണിസ്റ്റ് ഏകാധിപത്യം സംഭവിക്കുമായിരുന്നോ. അതിനുമുമ്പ് ഓരോ സംസ്ഥാനങ്ങളായി സിപിഎം ഭരണം പിടിക്കുമായിരുന്നോ. ഭാരതത്തില്‍ കമ്യൂണിസം സാര്‍വത്രികമാകുമായിരുന്നോ. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ലോകമാതൃക ഇവിടെയും നടപ്പാക്കുമായിരുന്നോ. പാര്‍ട്ടി സെല്‍ ഭരണം ആകുമായിരുന്നോ. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതാണ് 35 വര്‍ഷം സിപിഎം നയിച്ച പശ്ചിമ ബംഗാള്‍ ഭരണചരിത്രം. രണ്ടാം വട്ടവും ഭരിക്കുന്ന കേരളത്തിലെ പിണറായി സര്‍ക്കാര്‍ മറ്റൊന്ന്. ബംഗാളിന്റെ അതേ ദുരന്തമുഖത്തേക്ക് കേരളം നയിക്കപ്പെടുന്നുവെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകും. സായുധ വിപ്ലവം നടത്താതെ, ഇന്ന് സിപിഎം തലവന്‍ എം.എ. ബേബി പരസ്യമായും രഹസ്യമായും കൂടിക്കാഴ്ച നടത്തുന്ന ‘വിപ്ലവകാരികള്‍’ അടങ്ങിയിരിക്കുമായിരുന്നോ. ഇന്ത്യ പല ചെറുപ്രദേശങ്ങളാണെന്നും ഒറ്റ രാജ്യമല്ലെന്നും നയം പറയുന്ന കമ്യൂണിസ്റ്റുകള്‍ ഇന്ത്യയെ എന്താക്കുമായിരുന്നു.

ചിന്തിച്ചാല്‍ ഏറെ കൗതുകമുണ്ടാക്കുന്ന കാര്യങ്ങളാണ്. അത് വായനക്കാര്‍ക്കു വിടുന്നു. ഭാരതത്തിലെമ്പാടും കമ്യൂണിസമെന്ന ആശയം ഒരിക്കലും സാധ്യമല്ലാത്ത കാര്യമെന്ന് ആ പാര്‍ട്ടികള്‍തന്നെ തിരിച്ചറിഞ്ഞു. ഇനി എങ്ങാനും സാധ്യമായിരുന്നെങ്കിലോ, ഒറ്റ വിഷയത്തില്‍ മാത്രം ചിന്തിക്കുക, അത് ഏറെ കാലികമായതിനാല്‍: വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ ഇത്ര നാശത്തിലെത്തിച്ചത് കമ്യൂണിസ്റ്റ് ചിന്തകളും നയങ്ങളുമല്ലേ. അതും ആ വകുപ്പ് സിപിഎം മന്ത്രിമാര്‍ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ വഷളായി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയാണല്ലോ ഇപ്പോള്‍ കേരള മോഡലിന്റെ അംബാസിഡര്‍. പാലക്കാട്ട് ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി അര്‍ഷിത നന്ദ കേരളത്തിലെ എന്നല്ല ഭാരതത്തിലെ കമ്യൂണിസ്റ്റുകള്‍ക്കു മേലുള്ള ശാപമായി മാറുന്നത് അങ്ങനെയാണ്.

പിന്‍കുറിപ്പ്:
എസ്എഫ്ഐയുടെ സമ്മേളനത്തില്‍ പഴയ നയനിലപാടുകള്‍ അവതരിപ്പിച്ച അതേ ‘കടല്‍ കിഴവന്മാര്‍’ കമ്യൂണിസത്തിന് പുതിയ വഴി ഉപദേശം നല്‍കുന്നു: സാംസ്‌കാരിക മേഖലയിലൂടെ വേണം ഇനിയുള്ള കാലം പ്രവര്‍ത്തിക്കാന്‍ എന്ന്. കര്‍ക്കിടകമായി, രാമായണ മാസം, സഖാക്കള്‍ രാമായണം വായിച്ചു പഠിച്ച് തുടങ്ങിയാല്‍ എല്ലാം ശുഭമായേനെ..

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക