Kerala

മത ചിഹ്നം ഉപയോഗിച്ചെന്നു രജിസ്ട്രാര്‍; മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി

Published by

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വ്യക്തതയില്ലാത്ത വിശദീകരണവുമായി രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍. മത ചിഹ്നം ഉപയോഗിച്ചതിനാലാണ് ഇടപെട്ടതെന്ന വിശദീകരണം സര്‍വകലാശാലാ വിസി ഡോ. മോഹനന്‍ കുന്നമ്മല്‍ തള്ളി. മത ചിഹ്നം ഏതെന്നു വ്യക്തമാക്കണമെന്ന് വിസി കര്‍ശന നിര്‍ദേശം നല്കി.

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ ശ്രമിച്ചെന്ന പരാതിയിലാണ് രാജ്ഭവന്‍ വിസിയോട് റിപ്പോര്‍ട്ട് തേടിയത്. വിസി രജിസ്ട്രാറോട് അടിയന്തര മറുപടി ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചവരെയാണ് സമയം നല്കിയിരുന്നത്. വിശദീകരണത്തില്‍ തൃപ്തിയില്ലാത്തതിനാലാണ് വിസി വ്യക്തത ആവശ്യപ്പെട്ടത്. പരിപാടി സംഘടിപ്പിച്ച ശ്രീപദ്മനാഭ സേവാസമിതി സെനറ്റ് ഹാളില്‍ മത ചിഹ്നം ഉപയോഗിച്ചെന്ന് വിദ്യാര്‍ത്ഥികളും സെക്യൂരിറ്റിയും പരാതി പറഞ്ഞതിനാലാണ് ഇടപെട്ടത്. കലാപാന്തരീക്ഷം ഉള്ളതിനാലാണ് പോലീസിനെ വിളിച്ചത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇങ്ങോട്ടാണ് എഡിസി വിളിച്ചതെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. ഇത് വിസി തള്ളി.

മത ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാന്‍ വിസി ആവശ്യപ്പെട്ടു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ പരിപാടി നടത്താന്‍ ഹാള്‍ അനുവദിച്ചത് റദ്ദാക്കാനുള്ള കാരണവും റദ്ദാക്കിയുള്ള ഉത്തരവിന്റെ പകര്‍പ്പും ഹാജരാക്കാന്‍ രജിസ്ട്രാറിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. സംഘാടകരായ ശ്രീപദ്മനാഭ സേവാസമിതിക്കെതിരേ പരാതി നല്കിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും സാഹചര്യവും വിശദമാക്കാനും ആവശ്യപ്പെട്ടതിലും വിശദീകരണത്തിന് സാധിച്ചിട്ടില്ല.

സെനറ്റ് ഹാള്‍ അനുവദിച്ച ശേഷം അതിനെ നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുന്നതിലും രജിസ്ട്രാര്‍ പരാജയപ്പെട്ടെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക