ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിൻ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയാകും. നിലവിലുള്ള മേധാവി രവി സിൻഹയുടെ സേവന കാലാവധി ജൂൺ മുപ്പതിന് അവസാനിക്കും.രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. ഇന്ത്യാ-പാക് സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പരാഗ് ജെയിന്റെ സേവനം നിര്‍ണ്ണായകമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ മിടുക്കുകാട്ടിയിട്ടുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് പരാഗ് ജെയിന്‍. പ്രത്യേകിച്ചും പാകിസ്ഥാനെ സംബന്ധിച്ചുള്ള കൃത്യതയാര്‍ന്ന രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെക്കുറിച്ച് ഇദ്ദേഹം ശേഖരിച്ച രഹസ്യ വിവരങ്ങൾ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കിറുകൃത്യമാണെന്ന് തെളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പരാഗ് നയിച്ച ഏവിയേഷൻ റിസർച്ച് സെന്‍റർ നിർണായക പങ്ക് വഹിച്ചിരുന്നു.
ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ചുമതലകൾ നിർവഹിച്ചിരുന്ന ഏറെ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്റലിജൻസ് വൃത്തങ്ങളിൽ ‘സൂപ്പർ സ്‌ലൂത്ത്’ എന്നറിയപ്പെടുന്ന ജെയിൻ, മനുഷ്യ ബുദ്ധി (HUMINT) യും സാങ്കേതിക ബുദ്ധി (TECHINT) യും ഫലപ്രദമായി സംയോജിപ്പിക്കുന്നതിൽ വിദഗ്ധനായി അറിയപ്പെടുന്നു. നേരത്തെ ചണ്ഡീഗഡ് എസ്എസ്പിയും ലുധിയാന ഡിഐജിയും പഞ്ചാബ് ഡിജിപി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടാതെ കാനഡയിലും ശ്രീലങ്കയിലും നയതന്ത്രപരമായ റോളുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്തും ഓപ്പറേഷൻ ബലാകോട്ട് സമയത്തും ജമ്മു കശ്മീരിൽ ഇന്ത്യയുടെ ബാഹ്യ ഇന്റലിജൻസ് ഏജൻസിയിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
കേന്ദ്ര സർവീസിൽ നിലവിൽ ഏവിയേഷൻ റിസർച്ച് സെന്‍ററിന്റെ തലവനാണ്. 1989ല്‍ പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായാണ് തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: