ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഇന്ദിരയുടെ ഏകാധിപത്യത്തിന്റെ ജീന്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. അവസരം കിട്ടിയാല്‍ കോണ്‍ഗ്രസ് വീണ്ടും ഭരണഘടനയെ അട്ടിമറിക്കും. അതിനെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥ വിരുദ്ധ ദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവ് അടക്കമുള്ള ദേശീയ ബിംബങ്ങള്‍ സമീപകാലത്ത് ചോദ്യചെയ്യപ്പെടുന്ന സാഹചര്യം അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്നു. വന്ദേമാതരം ആലപിക്കുകയും ഭാരത് മാതാവിന് ജയ് വിളിക്കുകയും ചെയ്തവരെ ജയിലില്‍ അടയ്‌ക്കുകയാണ് അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. പത്രസ്വാതന്ത്ര്യം നിഷേധിച്ചു. കോടതിയുടെ അവകാശങ്ങള്‍ പോലും തടഞ്ഞു. ഈ നടപടികള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ പ്രതിച്ഛായ മോശമാക്കി.
പഠനകാലത്ത് അടിയന്തിരാവസ്ഥയ്‌ക്കെതിരായ വികാരമാണ് ജെപി മൂവ്മെന്റിലൂടെ തന്നെ ജനസംഘത്തിലേക്കും സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്കും എത്തിച്ചതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അടിയന്തരാവസ്ഥയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കെ.ആര്‍. പ്രതാപചന്ദ്ര വര്‍മ്മ, അഡ്വ. ജി. നരേഷ് കുമാര്‍, പി.കെ. സുകുമാരന്‍ നായര്‍ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ. സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി രമ, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവന്‍, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക