മുംബൈ: താക്കറേ എന്ന ബ്രാന്‍ഡിനെ ഏക്നാഥ് ഷിന്‍ഡേ ഗ്രൂപ്പ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ കൊല്ലൂ എന്നും വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. താങ്കളെ കൊല്ലേണ്ട കാര്യമില്ലെന്നും താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്നും ഏക് നാഥ് ഷിന്‍ഡേ ഇതിന് മറുപടി നല്‍കി. അവിഭക്തശിവസേനയുടെ 59ാം സ്ഥാപകദിനത്തിലായിരുന്നു ഉദ്ധവ് താക്കറെ വെല്ലുവിളി നടത്തിയത്.
1991ലെ പ്രഹാര്‍ എന്ന സിനിമയില്‍ നാനാ പടേക്കര്‍ പറയുന്ന ഡയലോഗ് ആണ് ഉദ്ധവ് താക്കറെ വേദിയില്‍ പറഞ്ഞത്. “സിനിമയില്‍ ഒരു കൂട്ടം ഗുണ്ടകളുടെ നടുവില്‍ നിന്ന് നാനാ പടേക്കര്‍ പറയുന്നുണ്ട്- വരൂ, എന്നെയും കൊല്ലൂ എന്ന്. ഒരു കൂട്ടം ചതിയന്മാരുടെ നടുവില്‍ നിന്ന് ഞാനും പറയുന്നു, വരൂ എന്നെ കൊല്ലൂ…നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്റെ അടുത്തുവരൂ”- താക്കറേ പറഞ്ഞു. “പക്ഷെ വരുമ്പോള്‍ അമിതാഭ് ബച്ചന്റെ തൃശൂല്‍ എന്ന സിനിമയിലേതുപോലെ ഒരു ആംബുലന്‍സ് കൂടി കൊണ്ടുവരേണ്ടതായി വരും. “- ഉദ്ധവ് താക്കറെ പറഞ്ഞു.
“മറാത്തി പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യത്തെ ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. താക്കറെ ബ്രാന്‍ഡിനെ നശിപ്പിക്കാന്‍ വന്നാല്‍ ഞങ്ങള്‍ ബിജെപിയെ നശിപ്പിക്കും.” – ഇതായിരുന്നു ഉദ്ധവ് താക്കറെയുടെ മറ്റൊരു വെല്ലുവിളി.
മറുപടിയുമായി ഏക് നാഥ് ഷിന്‍ഡേ
ഉദ്ധവ് താക്കറെയുടെ വെല്ലുവിളിക്ക് മറുപടിയുമായി ഏക്നാഥ് ഷിന്‍ഡേ രംഗത്തെത്തി. വര്‍ളിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ പ്രതിഷേധറാലിയ്‌ക്ക് ശേഷമായിരുന്നു ഷിന്‍ഡേയുടെ മറുപടി. ഇപ്പോഴേ മരിച്ചുകഴിഞ്ഞ ഒരാളെ ആക്രമിക്കേണ്ട കാര്യമെന്താണെന്നായിരുന്നു ഷിന്‍ഡേയുടെ ചോദ്യം. ഇക്കഴിഞ്ഞ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ തോല്‍വിയെ സൂചിപ്പിച്ചാണ് ഷിന്‍ഡേയുടെ ഈ മറുപടി.
“രാഷ്‌ട്രീയമായി മരിച്ചുകഴിഞ്ഞ ഒരാളെ കൊല്ലേണ്ട കാര്യമെന്താണ്? മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ തന്നെ താങ്കളെ കൊന്നുകഴിഞ്ഞു. “- ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു. “താങ്കളെ കൊല്ലാന്‍ വരുമ്പോള്‍ ഒരു ആംബുലന്‍സ് കൂടി കൊണ്ടുവരാന്‍ താങ്കള്‍ പറയുന്നത് കേട്ടു. പക്ഷെ സിംഹത്തോല്‍ അണിഞ്ഞ ചെന്നായ ഒരിയ്‌ക്കലും സിംഹമാകില്ല എന്ന് താങ്കളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” – ഷിന്‍ഡേ പറഞ്ഞു.
ഉദ്ധവ് താക്കറെ പറയുന്ന താക്കറെ ബ്രാന്‍ഡ് എന്താണ്?
മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഭരണം കൈവിടുമെന്ന് ഏതാണ്ട് ഉറപ്പായി.അദ്ദേഹത്തിന്റെ പക്ഷത്തുള്ള ഏകദേശം 50ഓളം മുനിസിപ്പര്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇതിന് പുറമെ മറ്റ് ഏതാനും മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനപക്ഷത്തും ചേര്‍ന്നുകഴിഞ്ഞു. ഉദ്ധവ് താക്കറെ പക്ഷം നിലനില്‍പിന് തന്നെ കഷ്ടപ്പെടുകയാണ്. ഇതിനിടെ മുഖം രക്ഷിയ്‌ക്കാന്‍ ഉദ്ധവ് താക്കറെയും സഹോദരനായ (കസിന്‍) രാജ് താക്കറെയും സഖ്യമുന്നണിയായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനിരിക്കുകയാണ്. ഇതിനെയാണ് താക്കറെ ബ്രാന്‍ഡ് എന്ന് ഉദ്ധവ് താക്കറെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ തവണ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയ്‌ക്ക് 86 സീറ്റും ബിജെപിക്ക് 82 സീറ്റും ആണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ലഭിച്ചത്. ഇക്കുറി വന്‍ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്നാണ് കരുതപ്പെടുന്നത്. 75000 കോടി രൂപ വരെ വാര്‍ഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: