കൊൽക്കത്ത: കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർത്ഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖർജി (20), ജീവനക്കാരനായ മോണോജിത് മിശ്ര (31) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മോണോജിത് മിശ്ര ലോ കോളേജിലെ തൃണമൂൽ കോൺഗ്രസ് യൂത്ത് വിങ്ങിന്റെ മുൻ പ്രസിഡന്റാണ്. നിലവിൽ ഇയാൾ അഭിഭാഷകനാണ്.
കസ്ബയിൽ ബുധനാഴ്ച രാത്രി ഏഴരയോടെ സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ വച്ചാണ് വിദ്യാർത്ഥിനി പീഡനത്തിനിരയായത്. കൊൽക്കത്തിയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ ഒരു ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഈ സംഭവം നടന്നിരിക്കുന്നത്.
പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ടെന്നും വൈദ്യപരിശോധന ഉൾപ്പടെയുളളവ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കോളേജിൽ നടന്നത് ഗുരുതരമായ സംഭവമാണെന്നും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പോലീസിനോട് വിശദമായ സംസാരിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് കൂടുതൽ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ പകർത്തിയതായും സഹകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിന് മൊഴി നൽകി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ യുവതിയെ ഹോക്കി സ്റ്റിക്കുപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തെ അപലപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഭീകരമായ സംഭവമാണ് നടന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക