കിളിമാനൂര്‍: ബിപിഎല്‍ ഉപഭോക്താക്കളെ കുടിവെള്ളം മുട്ടിച്ച് കണ്ണില്‍ ചോരയില്ലാതെ വാട്ടര്‍ അതോറിറ്റി. ജല്‍ ജീവന്‍ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15, 000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമാണ്. എന്നാല്‍ ഇതിനുള്ള അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ് വാട്ടര്‍ അതോറിറ്റി.
ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം ബിപിഎല്‍ കുടുംബമാണെന്ന് വാട്ടര്‍ അതോറിട്ടിയെ ബോധ്യപ്പെടുത്തണം. എന്നാല്‍ ബിപിഎല്‍ കുടുംബമാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരം വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ അനുവദിക്കുന്നില്ല. 2025 ജനുവരി 31ന് അവസാനിക്കുന്ന തരത്തില്‍ ഒരുക്കിയ അവസരം പിന്നീട് പുതിയ ഉത്തരവിലൂടെ 2025 ഫെബ്രുവരി 15 നീട്ടി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിപിഎല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള എല്ലാ സംവിധാനവും പൂട്ടിക്കെട്ടി. ഫെബ്രുവരി 15 നു ശേഷം പുതുതായി റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആയി കിട്ടിയ നിരവധി കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് ആനുകൂല്ല്യം കിട്ടാത്ത അവസ്ഥ. ഇതിന് പുറമെ ആനുകൂല്യം കിട്ടിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന് വിവിധ കാരണങ്ങളാല്‍ ഫെബ്രുവരി 15 ന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമുണ്ട്.ഇവരെല്ലാം അടുത്ത വര്‍ഷം ജനുവരി വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഇപ്പോള്‍ അപേക്ഷ ഓണ്‍ ലൈന്‍ വഴിയോ, ഓഫീസുകളില്‍ നേരിട്ടോ സ്വീകരിക്കുന്നില്ല. ഇനി അപേക്ഷ സ്വീകരിക്കാന്‍ ജനുവരി വരെ കാത്തിരിക്കണമെന്നാണ് വാട്ടര്‍ അതോറിട്ടി ഓഫീസുകളില്‍ നേരിട്ടെത്തി അന്വേഷിക്കുന്ന ബിപിഎല്‍ ഉപഭോക്താക്കളോട് ഓഫീസിലുള്ള ജീവക്കാര്‍ പറയുന്നത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വര്‍ഷാ വര്‍ഷം ജീവിച്ചിരിക്കുന്നതായി തെളിയിക്കേണ്ടതുണ്ട്. അവര്‍ക്ക് നിശ്ചിത സമയത്ത് അതിന് സാധിച്ചില്ലെങ്കില്‍ എല്ലാമാസവും അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . അതേ മാതൃകയില്‍ കുടിവെള്ള കാര്യത്തിലും ഓണ്‍ ലൈനായി എല്ലാ മാസവും നിശ്ചിത സമയത്തെങ്കിലും ബിപിഎല്‍ കുടുംബങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതില്‍ എന്താണ് വാട്ടര്‍ അതോറിട്ടിക്ക് തടസമെന്നാണ് നിരവധി കുടുംബങ്ങള്‍ ചോദിക്കുന്നത്.
യഥാസമയം ബിപിഎല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ഭീമമായ തുകയാണ് ഇപ്പോള്‍ വാട്ടര്‍ അതോറിട്ടിക്ക് പ്രതിമാസം അടയ്‌ക്കേണ്ടിവരുന്നത് . വകുപ്പ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് ഓണ്‍ ലൈനായെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമാണ് .ആയിരക്കണക്കിന് കുടുംബങ്ങളാണ് അപേക്ഷ സമര്‍പ്പിക്കാനായി കാത്തിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക