പത്തനംതിട്ട: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561 കോടിയുടെ മദ്യവില്പന. 2022-23ല്‍ ഇത് 18,511 കോടിയുടേതായിരുന്നു. മദ്യവില്പനയിലെ നികുതിയിനത്തില്‍ സംസ്ഥാന ഖജനാവില്‍ എത്തിയത് 16,610 കോടി രൂപയാണ്. 2022- 23 ല്‍ ഇത് 16,190 കോടി ആയിരുന്നു.
സംസ്ഥാനത്ത് വില്പന നടത്തുന്ന മദ്യങ്ങളില്‍ 80 ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുമ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 20% മാത്രമാണ്.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 19 മദ്യ നിര്‍മാണശാലകളാണ്. ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലും ഒരെണ്ണം പൊതുമേഖലയിലുമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് 115.06 കോടി രൂപയുടെ മദ്യമാണ് ഉത്പാദിപ്പിച്ചത്. മൊത്തം 2.28 കോടി കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 1.09 കോടി കെയ്സ് ബിയറും 2.34 കെയ്സ് വൈനും നിര്‍മിച്ചതായാണ് കണക്ക്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് പ്രകാരം ബിയര്‍ വില്പന കുത്തനെ കുറഞ്ഞതായും വിദേശമദ്യ വില്പന കൂടിയതായും വ്യക്തമാകുന്നു. ബിയര്‍ ഉപഭോഗത്തില്‍ 8.6% കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വില്പനയില് 10 ലക്ഷം കെയ്സിന്റെ കുറവാണ് വന്നത്.
കേരളത്തില്‍ ക്രിസ്തുമസ്, പുതുവര്‍ഷം, ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളില്‍ ആണ് മദ്യ വില്പന ഏറ്റവും കൂടുതല്‍. 3.34 കോടി കേരളീയരില്‍ 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍. ദിവസേന മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരും.
ബിവറേജസ് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 277 റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് വഴിയാണ് സംസ്ഥാനത്തെ മദ്യവില്പന. കൂടാതെ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ 39 ഔട്ട്ലെറ്റുകളുമുണ്ട്.
ബിവറേജസ് കോര്പറേഷന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഔട്ട്ലെറ്റ് ഉള്ളത്, 36 എണ്ണം. ഏറ്റവും കുറവ് വയനാട് ജില്ലയിലും. 6 ഔട്ട്ലെറ്റുകള് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: