Kerala

സാമൂതിരി രാജാവ് കെ.സി. രാമചന്ദ്രന്‍ രാജ അന്തരിച്ചു

Published by

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജാവ് കെ.സി. രാമചന്ദ്രന്‍ രാജ (93) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ബെംഗളൂരുവില്‍ നടക്കും.

ഏപ്രില്‍ മൂന്നിന് സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ അന്തരിച്ചതിനെ തുടര്‍ന്നാണ് രാമചന്ദ്രന്‍ രാജാ സ്ഥാനത്തേക്ക് വന്നത്. അനാരോഗ്യം കാരണം ട്രസ്റ്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണനിര്‍വഹണം നടത്തുന്നതിനായി കോഴിക്കോട്ടേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല.

സാമൂതിരി സ്വരൂപത്തിലെ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. 1932 ഏപ്രില്‍ 27ന് ജനിച്ച രാമചന്ദ്രന്‍ രാജയുടെ പ്രാഥമിക വിദ്യാഭ്യാസം കോട്ടക്കല്‍ കെപി സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു. തുടര്‍ന്നുള്ള വിദ്യാഭ്യാസം ദല്‍ഹിയില്‍. ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിഎ ഓണേഴ്‌സും എംഎയും നേടി. ഉപരിപഠനം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍. മെറ്റല്‍ ബോക്‌സില്‍ കൊമഴ്‌സ്യല്‍ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബോംബെയിലെ ജാംലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അദ്ധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് മുംബൈയിലെ ഗാര്‍വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്റിന്റെ സ്ഥാപക ഡയറക്ടര്‍, എസ്പി ജയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചു. ഗുജറാത്തിലെ വാപി യൂണിവേഴ്‌സിറ്റിയിലെ ഭരണ കൗണ്‍സില്‍ അംഗമാണ്. കാലടി മന ജാതവേദന്‍ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കള്‍.

ഭാര്യ: കോട്ടക്കല്‍ പരപ്പില്‍ കുടുംബാംഗം ഇന്ദിര രാജ മേനോന്‍. മക്കള്‍: നാരായണ്‍മേനോന്‍ (യുഎസ്എ), കല്യാണി ആര്‍. മേനോന്‍ (ബെഗളൂരു). മരുമക്കള്‍: മിന്നി മേനോന്‍ (യുഎസ്എ), രവീന്ദ്രനാഥമേനോന്‍ (ബാംഗ്ലൂര്‍).

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക