Kerala

തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണം: ഗവര്‍ണര്‍

Published by

തൃശൂര്‍: തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ദാതാക്കളായി മാറാന്‍ ഓരോ വിദ്യാര്‍ത്ഥിയും പരിശ്രമിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. രാജ്യത്തിന്റെ ഭാവിക്കായി യുവജനങ്ങള്‍ തങ്ങളുടെ കഴിവുകള്‍ സംരംഭകത്വത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍, പുതിയ ആശയങ്ങളുമായി യുവാക്കള്‍ സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന തൊഴില്‍ ‘ഉറപ്പായ ദാരിദ്ര്യത്തിലേക്ക്’ നയിച്ചേക്കാം. എന്നാല്‍, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകുന്ന യുവാക്കള്‍ക്ക് സമൃദ്ധിയിലേക്കുള്ള വാതില്‍ തുറക്കാനാകും. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ടെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. നാം ഓരോരുത്തരും വ്യത്യസ്തമായി ചിന്തിക്കണം. കൃഷിയിലും കാര്‍ഷിക മേഖലയിലും നിരവധി അവസരങ്ങള്‍ യുവാക്കളെ കാത്തിരിക്കുന്നുണ്ട്. തൊഴില്‍ദാതാക്കളാകാനുള്ള അഭിവാഞ്ഛയും വിശാലമായ കാഴ്ചപ്പാടും ധൈര്യവും യുവാക്കള്‍ക്കുണ്ടാകണം. അതിനുള്ള കഴിവുള്ളവരാണ് യുവതലമുറയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അവസരങ്ങള്‍ യുവാക്കള്‍ക്കായി കാത്തിരിക്കുകയാണ്. സര്‍ക്കാരുകള്‍ ആവശ്യമായ പിന്തുണയും നല്‍കും. എന്നാല്‍, വെല്ലുവിളികള്‍ ഏറ്റെടുത്ത് യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കീടനാശിനികളില്ലാത്ത ഭക്ഷണം ഉല്‍പാദിപ്പിക്കാന്‍ നാച്ചുറല്‍ ഫാമങ്ങിന്റെ സാധ്യതകള്‍ സംസ്ഥാനം ഉപയോഗപ്പെടുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൃഷി മന്ത്രി പി. പ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തബാധിതര്‍ക്കായി കേരള കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന ധനസഹായമായ 25 ലക്ഷം രൂപ ഗവര്‍ണര്‍ മന്ത്രിക്ക് കൈമാറി. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഹാക്കറ്റ് പ്രൊഫസര്‍ ഡോ. കടമ്പോട്ട് സിദ്ധിഖ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ പോള്‍ തോമസ് എന്നിവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി സര്‍വകലാശാല ആദരിച്ചു. സ്ത്രീധനത്തിനെതിരെ കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ ഒപ്പുവെച്ച പ്രഖ്യാപനം കൃഷി മന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി.

സര്‍വകലാശാലയുടെ മയക്കുമരുന്നിനെതരായ പ്രമേയം വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് ചാന്‍സലര്‍ക്കു കൈമാറി.

കൃഷി, എന്‍ജിനീയറിങ്, ഫോറസ്ട്രി എന്നീ ഫാക്കല്‍റ്റികളിലായി 1039 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയത്. ഓരോ വിഷയത്തിലും മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം ഗവര്‍ണറും മന്ത്രിയും ചേര്‍ന്ന് വിതരണം ചെയ്തു.
സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഷാക്കിര്‍ ഹുസൈന്‍, ഡീന്‍മാരായ ഡോ. റോയ് സ്റ്റീഫന്‍, ഡോ. പി. ആര്‍. ജയന്‍, ഡോ. ടി. കെ. കുഞ്ഞാമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക