Kerala

രജിസ്ട്രാറുടെ വാദം കളവ്; മതപരിപാടികള്‍ക്കും സെനറ്റ്ഹാള്‍ നല്‍കിയിട്ടുണ്ട്

Published by

തിരുവനന്തപുരം: മതചിഹ്നങ്ങളോ മതപരിപാടികളോ സെനറ്റ് ഹാളില്‍ അനുവദിക്കില്ലെന്ന യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിന്റെ വാക്കുകള്‍ കളവെന്നതിന് തെളിവുകള്‍ പുറത്ത്.

മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭാരതമാതാവിന്റെ ചിത്രം മതചിഹ്നമാണെന്നുമായിരുന്നു രജിസ്ട്രാറുടെ വാദം. എന്നാല്‍ മതകാര്യങ്ങള്‍ക്കും സെനറ്റ് ഹാളില്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. 2024 ഡിസംബര്‍ 1 ന് വൈകിട്ട് 5ന് ക്രിസ്തുമസ് കരോളും ക്രിസ്തീയ ഗാനവിരുന്നും സംഘടിപ്പിച്ചത് സെനറ്റ് ഹാളിലായിരുന്നു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് മത മേധാവിയും. റവ. ഡോ. ഐസക് മാര്‍ ഫിലോക്‌സെനോസ് എപ്പിസ്‌കോപ്പ ആയിരുന്നു മുഖ്യാതിഥി. പരിപാടി സംഘടിപ്പിച്ചത് മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലായിരുന്നു.

വൈഎംസിഎ ക്വയര്‍, സിഎസ്‌ഐ പേരൂര്‍ക്കട, പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍, പേരൂര്‍ക്കട എബെനെസീര്‍ മാര്‍ത്തോമ ചര്‍ച്ച്, വഴുതക്കാട് സലാം മാര്‍ത്തോമാ ചര്‍ച്ച്, പുന്നെന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സിംഹസാനാ കത്തീഡ്രല്‍, നന്തന്‍കോട് സെന്റ് ജോര്‍ജിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്, തിരുവനന്തപുരം സിഎസ്‌ഐ എംഎം ചര്‍ച്ച്, നന്തന്‍കോട് ജെറുസലേം മാര്‍ത്തോമാ ചര്‍ച്ച്, വട്ടിയൂര്‍ക്കാവ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്, പരുത്തിപ്പാറ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്, കുമാരപുരം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സിഎസ്‌ഐ ചര്‍ച്ച്, ഉള്ളൂര്‍ ഹോളി ട്രിനിറ്റി ചാപ്പേല്‍, കവടിയാര്‍ മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നീ ഗായക സംഘങ്ങളുടെ ക്രിസ്തീയ ഭക്തിഗാന വിരുന്നും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതിയുടെ പ്രസിഡന്റ് അഡ്വ. ഇഡിക്കുള സക്കറിയയും ജനറല്‍ സെക്രട്ടറി റ്റിബു പി. ജോസഫുമായിരുന്നു. ആത്മീയ പരിപാടികളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത് കെ.ഐ.കോശിയും. ഇതോടെ മതപരിപാടികള്‍ക്ക് സെനറ്റ്ഹാള്‍ നല്‍കാറില്ലെന്ന രജിസ്ട്രാറുടെ വാദവും പൊളിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക