Main Article

തൊഴില്‍ മേഖലയുടെ ശാക്തീകരണം; കരുത്തേകാന്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍

Published by

ഡിജിറ്റല്‍ സമൂഹത്തിന്റേതായ ആധുനിക യുഗത്തില്‍, ചാറ്റ്‌ബോട്ടുകള്‍, പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ പരാതി പരിഹാരം, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയിലധിഷ്ഠിതമായ ഇ-ഗവേണന്‍സ്, സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള അന്തരം ഗണ്യമായി കുറച്ചിട്ടുണ്ട്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, തൊഴില്‍ വളര്‍ച്ച, തൊഴിലാളികളുടെ സാമൂഹിക സുരക്ഷ എന്നിവയുള്‍പ്പെടെ ഒട്ടേറെ മേഖലകളിലെ സേവനവിതരണം സര്‍ക്കാര്‍ പുനര്‍നിര്‍വ്വചിക്കുകയും പുനര്‍നിര്‍മ്മിക്കുകയുമാണ്. പ്രക്രിയകളെല്ലാം കൂടുതല്‍ കാര്യക്ഷമവും സുതാര്യവും സര്‍വ്വോപരി പൗര കേന്ദ്രീകൃതവുമായി മാറിക്കൊണ്ടിരിക്കുന്നു. പദ്ധതികളുമായി ബന്ധപ്പെട്ട പോര്‍ട്ടലുകള്‍ ഇപ്പോള്‍ ‘ഓള്‍-ഇന്‍-വണ്‍’ (വിവിധോദ്ദേശ) പ്ലാറ്റ്ഫോമുകളായി വര്‍ത്തിക്കുന്നു. തട്ടിപ്പുകള്‍, മാനുഷിക ഇടപെടലുകള്‍, ഭരണപരമായ ബുദ്ധിമുട്ടുകള്‍ എന്നിവ കുറയ്‌ക്കുന്നതിനൊപ്പം പദ്ധതികളിലുടനീളമുള്ള തടസരഹിതമായ വിജ്ഞാന പ്രവാഹവും ആനുകൂല്യ വിതരണവും സുഗമമാക്കുന്നു. ആധാര്‍ ലിങ്ക് ചെയ്യുന്നതിലൂടെ വിവിധ പദ്ധതികള്‍ തമ്മിലുള്ള പരസ്പരബന്ധം സാധ്യമാകും. ഗുണഭോക്തൃ ഇരട്ടിപ്പ് തടയുകയും ആനുകൂല്യങ്ങള്‍ ഉദ്ദേശിച്ച സ്വീകര്‍ത്താക്കളില്‍ കൃത്യസമയത്ത് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കും. പരസ്പരബന്ധിതമായ ഈ പോര്‍ട്ടലുകള്‍ തൊഴിലാളികളെ പതിന്മടങ്ങ് ശാക്തീകരിക്കുന്നു. ആനുകൂല്യങ്ങള്‍ നേടാനും, നിരീക്ഷിക്കാനും, തൊഴിലവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും, നൈപുണ്യ പരിശീലനം നേടാനും സൗകര്യമൊരുക്കുക മാത്രമല്ല പ്രതിഭകളുടെ ദേശീയ പൂളില്‍ നിന്ന് തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരവുമൊരുക്കുന്നു. വൈദഗ്‌ദ്ധ്യത്തിന്റെയും അനുഭവസമ്പത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ ഇതിലൂടെ സാധ്യമാകുന്നു. കൂടാതെ, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തൊഴിലന്വേഷകര്‍, തൊഴിലുടമകള്‍, തൊഴിലവസരങ്ങള്‍ എന്നിവയുടെ സമഗ്രമായ ദേശീയ ഡാറ്റാബേസുകള്‍ നിര്‍മ്മിക്കുന്നതിനും ഈ പോര്‍ട്ടലുകള്‍ സഹായിക്കുന്നു.ഡാറ്റാ അധിഷ്ഠിതമായ തീരുമാനങ്ങളെടുക്കാന്‍ നയരൂപകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. മഹാമാരികള്‍ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍, സഹായം ആവശ്യമുള്ളവരെ വേഗത്തില്‍ തിരിച്ചറിയുന്നതിനും സമയബന്ധിതമായ പിന്തുണ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ ഡിജിറ്റല്‍ പരിവര്‍ത്തനം ഭരണം കാര്യക്ഷമമാക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ക്ഷേമ പദ്ധതികളുടെ വ്യാപ്തിയും സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭങ്ങളുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

ഈ പരിവര്‍ത്തനത്തിനുള്ള ശ്രദ്ധേയമായ ഉദാഹരണമാണ് നാഷണല്‍ കരിയര്‍ സര്‍വീസ് (എന്‍സിഎസ്) പോര്‍ട്ടല്‍. തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 2015 ല്‍ ആരംഭിച്ച ഈ പോര്‍ട്ടല്‍, തൊഴിലന്വേഷകര്‍ക്ക് തൊഴിലുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. 5.5 കോടിയിലധികം തൊഴിലന്വേഷകര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍, രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ഒരു ‘വണ്‍-സ്റ്റോപ്പ് പ്ലാറ്റ്ഫോം’ (സമഗ്ര പ്ലാറ്റ്ഫോം) ആയി ഇത് വര്‍ത്തിക്കുന്നു. കരിയര്‍ കൗണ്‍സലിങ്, ജോബ് മാച്ചിങ്, ഇന്റേണ്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍, അപ്രന്റീസ്ഷിപ്പുകള്‍, നൈപുണ്യ കോഴ്സുകള്‍ മുതലായവ ലഭ്യമാക്കുന്നു. മുമ്പ്, സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണിലൂടെ രാജ്യവ്യാപക തൊഴിലവസരങ്ങള്‍ തേടുകയെന്നത് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇന്ന്, എന്‍സിഎസ് പോര്‍ട്ടലും, പിഎം ഗതിശക്തിയുമായി സമന്വയിപ്പിച്ച്, പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ, കരിയര്‍, ജോബ് കൗണ്‍സലിങ് സ്വീകരിക്കാനും, സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ (എസ്‌ഐഡി) പോര്‍ട്ടല്‍ വഴി ആവശ്യമായ നൈപുണ്യങ്ങള്‍ കൈവരിക്കാനും കഴിയും.

എന്‍സിഎസ് പദ്ധതിയുടെ കീഴില്‍ ഇതുവരെ ഏകദേശം 57,000 തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു. എന്‍സിഎസ് പോര്‍ട്ടലിനെ എസ്‌ഐഡിഎച്ച്, ഉദ്യം, ഇ-ശ്രം, ഇപിഎഫ്ഒ, ഇഎസ്‌ഐസി, പിഎം ഗതിശക്തി ഡിജിലോക്കര്‍ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കൂടുതല്‍ തൊഴിലന്വേഷകരുടെ പ്രവേശനം സാധ്യമാക്കുകയും കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. ഏകദേശം 30 സര്‍ക്കാര്‍, സ്വകാര്യ ജോബ് പോര്‍ട്ടലുകളുമായും എന്‍സിഎസ് പോര്‍ട്ടലിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നു. അതുപോലെ, ശ്രം സുവിധ, സമാധാന്‍ പോര്‍ട്ടലുകള്‍ വ്യവസായവും വ്യാപാരവും ബിസിനസും സുഗമമാക്കും. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. തൊഴിലാളികളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങളും പരാതികളും തീര്‍പ്പാക്കുകയും ചെയ്യുന്നു. ഇഐസ്‌ഐസി ധന്വന്തരി മൊഡ്യൂള്‍, രോഗികളുടെ ചികിത്സാ രേഖകള്‍, മുന്‍കാല രോഗ ചരിത്രം മുതലായവ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും ഡിജിറ്റലായി ലഭ്യമാക്കുന്നു. അതുവഴി മികച്ച രോഗി പരിചരണം ഉറപ്പാക്കുന്നു.

തൊഴിലിന്റെ മറ്റൊരു സുപ്രധാന വശമാണ് സാമൂഹിക സുരക്ഷ. അനൗപചാരിക, അസംഘടിത മേഖലകളാണ് വന്‍തോതില്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. തൊഴിലുടമ നല്‍കേണ്ട രേഖാമൂലമുള്ള കരാറുകളുടെയും സാമൂഹിക സുരക്ഷാ പരിരക്ഷയുടെയും അഭാവമാണ് ഈ മേഖലയിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട പരിമിതികളിലൊന്ന്. രോഗം, പരിക്ക്, അപകടം, തൊഴില്‍ നഷ്ടം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നില ഈ മേഖലയിലെ തൊഴിലാളികളെ പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിടാം. താത്കാലിക പ്രതിസന്ധികള്‍ ആജീവനാന്ത പ്രതിസന്ധികളായി മാറുന്നത് തടയുമെന്നും ദുരിതകാലത്ത് സംരക്ഷണം ഉറപ്പാക്കുമെന്നുമുള്ള വാഗ്ദാനമാണ് പൊതുവെ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ദിശയിലെ സര്‍ക്കാരിന്റെ നിരന്തര പരിശ്രമങ്ങള്‍ ഗണ്യമായ പുരോഗതി സാധ്യമാക്കിയിട്ടുണ്ടെങ്കിലും, എല്ലാവരിലേക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുകയെന്നത് പ്രധാന മുന്‍ഗണനാ മേഖലയായി തുടരുന്നു. അടുത്ത കാലം വരെ, കോടിക്കണക്കിന് അസംഘടിത തൊഴിലാളികള്‍ അവര്‍ക്കവകാശപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള പരിമിതമായ പ്രവേശനം മൂലം നിരാശരായിരുന്നു. ഇ-ശ്രം പോര്‍ട്ടല്‍ ഈ വെല്ലുവിളി പരിഹരിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് അറിവും ധാരണയുമുണ്ട്. 2021 ല്‍ ആരംഭിച്ച ഈ പോര്‍ട്ടലില്‍ 30.7 കോടിയിലധികം അസംഘടിത തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം 13 സാമൂഹിക സുരക്ഷാ പദ്ധതികള്‍ ഒരിടത്ത് സമന്വയിപ്പിച്ചു കൊണ്ട് തൊഴിലാളികള്‍ക്കുള്ള ‘ഒറ്റത്തവണ പരിഹാരം’ എന്ന നിലയില്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നു. ഇത് ആനുകൂല്യങ്ങളുടെ വിതരണം, പ്രവേശനക്ഷമത, പരമാവധി ഗുണഭോക്താക്കള്‍ എന്നിവ സാധ്യമാക്കുന്നു. 2025-26 ലെ കേന്ദ്ര ബജറ്റ് ഇ-ശ്രം രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിലൂടെയും, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിലൂടെയും, പിഎം ജന്‍ ആരോഗ്യ യോജനയ്‌ക്ക് കീഴില്‍ പരിരക്ഷ വിപുലീകരിക്കുന്നതിലൂടെയും ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളുമായി തൊഴിലാളികളുടെ വിവരങ്ങള്‍ പങ്കിടുന്നതിലൂടെ, സംസ്ഥാന തലത്തില്‍ തൊഴിലാളി ക്ഷേമ പരിപാടികളുടെ മികച്ച ആസൂത്രണവും നിര്‍വ്വഹണവും പോര്‍ട്ടല്‍ സാധ്യമാക്കുന്നു. കൂടാതെ, എന്‍സിഎസ്, സിഐഡിഎച്ച്, പിഎം-എസ് വൈ എം, മൈ സ്‌കീം, ദിശ മുതലായവയുമായി പോര്‍ട്ടല്‍ സംയോജിപ്പിച്ചിരിക്കുന്നു. ഈ പരസ്പരബന്ധം, ഇ-ശ്രമിലെ ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ തൊഴിലാളികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒന്നിലധികം പോര്‍ട്ടലുകളിലേക്ക് തടസരഹിത പ്രവേശനം നേടാനും, പദ്ധതിയുമായി ബന്ധപ്പെട്ട അവകാശങ്ങളെക്കുറിച്ചുള്ള അവബോധം നേടാനും, പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിരീക്ഷിക്കാനും, തൊഴിലവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും, നൈപുണ്യ പരിശീലനം നേടാനും, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ നേടാനും അവസരം ഒരുക്കുന്നു. കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഭാഷിണി പദ്ധതി പ്രയോജനപ്പെടുത്തി 22 ഭാഷകള്‍ ഉള്‍ക്കൊള്ളുന്ന ബഹുഭാഷാ സൗകര്യം ഇ-ശ്രമില്‍ അടുത്തിടെ ഉള്‍പ്പെടുത്തി. കൂടുതല്‍ സുഗമമായ പ്രവര്‍ത്തനത്തിനായി സംസ്ഥാനതല മൈക്രോസൈറ്റുകളും മൊബൈല്‍ ആപ്പുകളും ആരംഭിച്ചു.

വിജയം കൈവരിച്ച ഈ ഉദ്യമങ്ങളെല്ലാം ആഭ്യന്തര പ്രശംസയും, ആഗോള അംഗീകാരവും നേടി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഡാറ്റാബേസിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഭാരതത്തിന്റെ സാമൂഹിക സുരക്ഷാ പരിരക്ഷ 2015 ല്‍ 19ശതമാനത്തില്‍ നിന്ന് 2025 ല്‍ 64.3ശതമാനമായി ഉയര്‍ന്നു. ഗുണഭോക്താക്കളുടെ എണ്ണം 94.13 കോടിയായി ഉയര്‍ന്ന്, രണ്ടാം സ്ഥാനത്തെത്തി. ലോക സാമൂഹിക സംരക്ഷണ റിപ്പോര്‍ട്ട് (2026 പതിപ്പ്) സമഗ്രമാക്കുന്നതിനുള്ള ഐഎല്‍ഒയുടെ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണിത്. രാജ്യത്തെ സാമൂഹിക സുരക്ഷാ പരിരക്ഷ കണക്കാക്കുന്നതില്‍ 32 കേന്ദ്ര മേഖലാ പദ്ധതികള്‍ക്കൊപ്പം സംസ്ഥാന സാമൂഹിക സുരക്ഷാ പദ്ധതികളും ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമാണ് ഈ റിപ്പോര്‍ട്ടിലെ വളര്‍ച്ചയ്‌ക്ക് കാരണം. ലോക സാമൂഹിക സംരക്ഷണ റിപ്പോര്‍ട്ട് 2026 പതിപ്പിന്റെ ഡാറ്റ ശേഖരണത്തിനുള്ള തുടര്‍ പ്രക്രിയയില്‍ സാമൂഹിക സുരക്ഷാ പരിരക്ഷയില്‍ ഈ വികസനം റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി ഭാരതം മാറി.

സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകള്‍ക്ക് വ്യവസായമേഖലയുടെ സജീവ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. വ്യവസായമേഖലയുടെ നിര്‍ണ്ണായക പങ്കിന്റെ ഒരു പ്രധാന ഉദാഹരണമാണ് ഇ-ശ്രം സംരംഭം. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കുള്ള സാമൂഹിക സുരക്ഷയുടെ വിജയകരമായ നിര്‍വ്വഹണം പ്ലാറ്റ്ഫോം അഗ്രഗേറ്റര്‍മാരുടെ (ഒന്നിലധികം സേവന ദാതാക്കളെയോ വില്‍പ്പനക്കാരെയോ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍) പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നു. സുരക്ഷിതവും, തൃപ്തികരവുമായ തൊഴില്‍മേഖല സൃഷ്ടിക്കുന്നതും തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതും ദീര്‍ഘകാല ഉത്പാദനക്ഷമതയ്‌ക്ക് അനിവാര്യമാണെന്ന് തൊഴിലുടമകള്‍ തിരിച്ചറിയണം. കൂടാതെ, തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം, പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ദുര്‍ബലര്‍ക്കും നിരന്തരം പിന്തുണ ഉറപ്പാക്കുകയെന്നതും നിര്‍ണായകമാണ്. ഈ പിന്തുണ സാമ്പത്തികവും സാമൂഹികവുമായ ചലനാത്മകതയെ പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ ശക്തിയിലെയും സമ്പദ്വ്യവസ്ഥയിലെയും പങ്കാളിത്ത തടസങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

(കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക