ചെന്നൈ: ദൈവം കാട്ടുമൃഗമാണെന്നും അതിനെ തല്ലിക്കൊല്ലണമെന്നും പറഞ്ഞ ദ്രാവിഡ രാഷ്‌ട്രീയം കൊണ്ട് വന്ന പെരിയോര്‍ രാമസ്വാമിനായ്‌ക്കരുടെ സങ്കല്‍പങ്ങള്‍ക്ക് എതിരെ മുരുകനെ പ്രതിഷ്ഠിച്ച് ഹിന്ദുമുന്നേറ്റം. സംരക്ഷിച്ചില്ലെങ്കില്‍ സനാതനധര്‍മ്മം വേരോടെ പിഴുതെറിയപ്പെടും എന്ന ഘട്ടത്തില്‍ തമിഴ്നാട്ടില്‍ ഹിന്ദുവിശ്വാസങ്ങളെ ശക്തിപ്പെടുത്താനും ഏകീകരിക്കാനും ശ്രമിക്കുകയാണ് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി. അതിന്റെ ഒരു ഉദാഹരണമാണ് ജൂണ്‍ 22ന് മധുരയിലെ തിരുപ്പുറകുണ്ഡ്രത്ത് നടന്ന, ലക്ഷങ്ങള്‍ പങ്കെടുത്ത മുരുകസംഗമം.
ഒരു കാലത്ത് തമിഴ്നാട്ടില്‍ എല്ലാമായിരുന്നു മുരുകന്‍. തമിഴര്‍ക്ക് മറക്കാനാവാത്ത ഗാനം തന്നെയുണ്ട്:
“മരുതമലൈ മാമണിയേ മുരുകയ്യാ…
തേവരിന്‍ കുലം കാക്കും വേലയ്യാ അയ്യാ”
ദേവന്മാരുടെ കുലത്തിന്റെ അധിപനായി തമിഴ്നാട്ടുകാര്‍ സങ്കല്‍പിക്കുന്നത് മുരുകനെയാണ്. തേവരിന്‍ കുലം കാക്കും വേലയ്യന്‍ എന്ന വരിയുടെ അര്‍ത്ഥം ഇതാണ്. തമിഴിന്റെ തായ്മൊഴിയായി വര്‍ത്തിക്കുന്നത് ദേവന്മാരുടെ കുലം കാക്കുന്ന മുരുകന്‍ തന്നെയാണ്. സാധാരണമനുഷ്യരുടെ വികാരവിചാരങ്ങള്‍ ആവിഷ്കരിക്കപ്പെടുന്ന ഒന്നാണ് മുരുകന്റെ കാവടി സങ്കല്‍പം പോലും.
ദൈവമില്ലാ എന്ന് പറയുന്ന സ്റ്റാലിന്‍ പോലും മുരുകനെതിരെ ഒരു വാക്ക് പോലും പറയാറില്ല. തമിഴര്‍ അവരുടെ ജീവിതത്തിന്റെ, സംസ്കാരത്തിന്റെ ആധാരശിലയായി എടുത്തിട്ടുള്ള ദൈവസങ്കല്‍പമാണ് മുരുകന്‍.പക്ഷെ ദൈവത്തെ കാട്ടുമൃഗമായി കണ്ട് തല്ലിക്കൊല്ലണമെന്ന് പറയുന്ന ദ്രാവിഡപാര്‍ട്ടികളുടെ ഭരണത്തോടെ മുരുകനെന്നല്ല, ഹിന്ദുവിശ്വാസങ്ങളും ക്ഷേത്രങ്ങളും ആചാരങ്ങളും തുടര്‍ച്ചയായി ക്ഷയിക്കുകയാണ്. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതലയ്‌ക്ക് സര്‍ക്കാരില്‍ ഒരു വകുപ്പ് തന്നെയുണ്ടാക്കിയ ദ്രാവിഡ സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ ഏക്കര്‍ കണക്കിന് ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ എടുത്തുപയോഗിക്കുകയാണ്. ക്ഷേത്രങ്ങള്‍ക്കാകട്ടെ മതിയായ ഫണ്ടും നല്‍കപ്പെടുന്നില്ല. അവിടുത്തെ ആചാരങ്ങളും ക്ഷയിക്കുകയാണ്.
ലക്ഷക്കണക്കിന് പേരെ സംഘടിപ്പിച്ച് ഹിന്ദുമുന്നണി മധുരൈയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ മുരുകസമ്മേളനം സംഘടിപ്പിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. അവിടെ തിരുപ്പുറകുണ്ഡ്രം എന്ന മല മുരുകന്‍റേതല്ല, മുസ്ലിങ്ങളുടെ ഒരു സന്യാസിയായ സിക്കന്തറിന്‍റേതാണ് എന്ന രീതിയില്‍ ചില മുന്നേറ്റങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ മുരുകന്റെ ആധിപത്യം വീണ്ടെടുക്കാന്‍ കൂടിയാണ് മുരുകസമ്മേളനം സംഘടിപ്പിച്ചത്.
ഈ മുരുകസമ്മേളനത്തിന് ബിജെപി പിന്തുണ നല്‍കിയിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ പ്രസംഗിച്ചത് ഇങ്ങിനെയാണ് :” നിങ്ങളില്‍ നിരീശ്വരവാദികളും ഇടത്പക്ഷക്കാരും ഉണ്ടാകാം. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആര്‍ക്കും വിഷമമില്ല. ഞാന്‍ മുസ്ലിമാണ് എന്ന് പറഞ്ഞാലും പ്രശ്നമില്ല. എന്നാല്‍ ഞാന്‍ ഹിന്ദുവാണ് എന്ന് പറഞ്ഞാല്‍ പ്രശ്നമായി. ഉടനെ അവനെ നിങ്ങള്‍ വര്‍ഗ്ഗീയ വാദിയെന്ന് വിളിക്കും. അങ്ങിനെയെങ്കില്‍ എനിക്ക് ആ മതേതരത്വം വേണ്ട”. പവന്‍ കല്യാണിന്റെ ഈ പ്രസംഗത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.
ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍ സര്‍വ്വമതസമഭാവനയില്ല. കാരണം അത് രണ്ടും പ്രവാചകമതങ്ങളാണ്. സര്‍വ്വമതസമഭാവന ഹിന്ദുമതത്തില്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഹിന്ദു ഏകീകരിച്ചാലേ സര്‍വ്വമതസമഭാവന ഇന്ത്യയില്‍ നിലനില്‍ക്കൂ എന്നതിന്റെ വിളംബരമായി മാറി തമിഴ്നാട്ടിലെ മുരുകസമ്മേളനം. കേരളത്തില്‍ ശബരിമലയെ തൊട്ടാന്‍ ഉണ്ടാകുന്ന പ്രശ്നത്തേക്കാള്‍ എത്രയോ മടങ്ങാണ് മുരുകനെ തൊട്ടാല്‍ തമിഴ്നാട്ടില്‍ ഉണ്ടാകുക. അത് തന്നെയാണ് മുരുകന്റെ ആറ് മലകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങള്‍ തൊട്ടപ്പോള്‍ ഉണ്ടായത്.
ഡിഎംകെയുടെ എതിര്‍പ്പിനെ അതിജീവിച്ച് നടത്തിയ മുരുകസമ്മേളനം
ഈ മുരുകസമ്മേളനം നടക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. ആദ്യം പൊലീസ് അനുമതി നിഷേധിച്ചു. അതോടെ ഹിന്ദുമുന്നണി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഈ സമ്മേളനം നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഇതോടെ തമിഴ്നാട്ടില്‍ മതസ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും ലഭിച്ച ചരിത്രവിജയമായി ഈ കോടതി ഉത്തരവിനെ ഹിന്ദുവിശ്വാസികള്‍ കണക്കാക്കുന്നു.
എന്തുകൊണ്ട് ഹിന്ദു ഏകീകരണം?
വലിയൊരു ക്ഷേത്രസംസ്കാരമുണ്ടായിരുന്ന തമിഴ്നാട്ടില്‍ എല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങളും മഹിമയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദു ഏകീകരണം തമിഴ്നാട്ടില്‍ ആവശ്യമായി വന്നിരിക്കുന്ന ഘട്ടത്തിലാണ് മധുരൈയില്‍ തിരുപ്പുറകുണ്ഡ്രത്തില്‍ ഈ മുരുകസമ്മേളനം സംഭവിച്ചത്. മധുരയിലെ തിരുപ്പറംകുണ്ഡ്രം മുസ്ലിം സന്യാസിയായ സിക്കന്തറിന്റെ പേരിലുള്ള മലയല്ല എന്ന വിളംബരമായിരുന്നു ഇവിടുത്തെ മുരുകമഹാസമ്മേളനത്തില്‍ നടന്നത്. തിരുപ്പുറക്കുണ്ഡ്രം എന്ന കുന്നിന് മുകളിലെ മരുകുന്‍ ക്ഷേത്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. മരുകന്റെ കുന്നായ ഇവിടം അന്യമതസ്ഥര്‍ കയ്യടക്കാനുള്ള ശ്രമം കുറച്ചുനാളായി നടക്കുന്നു. ഇതിന് ഡിഎംകെയുടെ അനുഗ്രഹാശിസ്സുകളുമുണ്ട്.
ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്. മുരുകന്റെ ആറ് വീടുകളായി കണക്കാക്കുന്ന ആറ് കുന്നുകളില്‍ ഒന്നാണ് തിരുപ്പറക്കുണ്ഡ്രം. മുരുകന്റെ ജീവിതത്തിലെ ആറ് പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആറ് കുന്നുകള്‍. ദേവേന്ദ്രന്റെ മകള്‍ ഇന്ദ്രസേനയെ മുരുകന്‍ വിവാഹം കഴിച്ചത് തിരുപ്പറക്കുണ്ഡ്രത്തില്‍വെച്ചാണ്. തിരുച്ചെന്ദൂര്‍, പളനി, സ്വാമിമലൈ, തിരുത്താണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് മറ്റ് അഞ്ച് മുരുകന്‍ ആസ്ഥാനങ്ങള്‍. ധ്യാനസ്ഥനായ മരുകന്‍ ദണ്ഡപാണി എന്ന രൂപത്തില്‍ കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല. കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല. ഈയിടെ തിരുപ്പറക്കുണ്ഡ്രത്തിന്റെ പേര് സിക്കന്ദര്‍ മല എന്നാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. 12ാം നൂറ്റാണ്ടിലെ ഒരു മുസ്ലിം സന്യാസിയായ സിക്കന്ദര്‍ ബാദ്ഷായുടെ പേര് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ മലമുകളില്‍ മൃഗബലി നടത്താനും ഒരു മുസ്ലിം കുടുംബം ശ്രമിച്ചിരുന്നു. ഇതിനെ മുരുകഭക്തര്‍ തടഞ്ഞതോടെ അതൊരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നിരുന്നു.
എന്തായാലും കഴിഞ്ഞ ദിവസം നടന്ന മുരുകസമ്മേളനത്തില്‍ ഏഴ് എട്ട് ലക്ഷത്തോളം തമിഴര്‍ പങ്കെടുത്തു. ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയവരാണ് ഈ തമിഴ്മക്കള്‍. അതെ, തമിഴ്നാട്ടിലും പതിയെ ഹിന്ദുദൈവങ്ങളേയും ക്ഷേത്രങ്ങളെയും സംസ്കാരത്തെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അത് തുടങ്ങിയത് മുരുകനില്‍ നിന്നാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: