ദുബായ് : ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണം ടെഹ്‌റാന് കനത്ത തിരിച്ചടിയാണ് നൽകിയത്. ഇറാൻ ഇപ്പോൾ ഇത് അംഗീകരിച്ചു. കഴിഞ്ഞയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിൽ രാജ്യത്തെ ആണവ കേന്ദ്രങ്ങൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ബുധനാഴ്ച സ്ഥിരീകരിച്ചു.
അതേ സമയം അൽ ജസീറയ്‌ക്ക് നൽകിയ പ്രസ്താവനയിൽ ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ബഗായ് വിസമ്മതിച്ചു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച യുഎസ് ബി-2 ബോംബറുകൾ വിക്ഷേപിച്ച ബങ്കർ-ബസ്റ്റർ ബോംബുകൾ തങ്ങൾക്ക് നാശം വിതച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു. തങ്ങളുടെ ആണവ ഇൻസ്റ്റാളേഷനുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, അതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയത്. ഇതിൽ നതൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവ ഉൾപ്പെടുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ ശേഷി നശിപ്പിക്കുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം. അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയുടെ റിപ്പോർട്ടുകളിൽ നിന്നും ഉപഗ്രഹ ഡാറ്റയിൽ നിന്നും ഈ ആക്രമണങ്ങളുടെ രൂക്ഷത ദൃശ്യമാകുന്നുണ്ട്.
എന്നാൽ യുഎസ് ആക്രമണം മൂലം തങ്ങളുടെ ആണവ താവളങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ ഇറാൻ കഴിഞ്ഞ ദിവസം വരെ നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുഎസ് ആക്രമണങ്ങളിൽ തങ്ങളുടെ ആണവ താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇറാൻ തന്നെ സമ്മതിച്ച് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക