കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) കേരളത്തില്‍ 950 ആളുകളുടെ ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒരു ജില്ലാ ജഡ്ജിയും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറും ഹിറ്റ് ലിസ്റ്റിലുണ്ട്. സംഘടനയ്‌ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടിക തയാറാക്കി അവരെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കോടതിയെ അറിയിച്ചു.
ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും ആർഎസ്എസ്, ബിജെപി നേതാക്കളെന്ന് എൻഐഎ സ്ഥിരീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വദേശിയാണ്. ആലുവ സ്വദേശികളായ മറ്റ് രണ്ടു പേരെക്കുറിച്ചും ഹിറ്റ്ലിസ്റ്റിൽ പരാമർശമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന റിപ്പോർട്ടേഴ്സിന് 36 ചോദ്യങ്ങൾ അടങ്ങിയ ക്വസ്റ്റ്യൻ എയർ നൽകിയിരുന്നുവെന്നും കൃത്യം ആസൂത്രണം ചെയ്യുന്ന രീതി എങ്ങനെയെന്ന് വ്യക്തമാക്കുന്നതാകും ചോദ്യങ്ങളെന്നും എൻഐഎ പറയുന്നു.
പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, കെ.പി. അന്‍സാര്‍, സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഐഎ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്. വിവിധ കേസുകളില്‍ പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നാണു ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങള്‍ എന്‍ഐഎയ്‌ക്കു ലഭിച്ചത്. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത സിറാജുദ്ദീനിൽ നിന്ന് 240 പേരുടെ പട്ടിക കണ്ടെത്തിയെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
ഒളിവിലുള്ള പിഎഫ്ഐ പ്രവർത്തകൻ അബ്ദുൾ വാഹിദിൽ നിന്ന് അഞ്ച് പേരുടെ ലിസ്റ്റും മറ്റൊരാളിൽ നിന്ന് 232 പേരും അയൂബിന്റെ പക്കൽ നിന്ന് 500 പേരുടെ വിവരങ്ങളുള്ള പട്ടികയും ലഭിച്ചതായി എൻഐഎ വ്യക്തമാക്കി. ഗ്രൂപ്പിന്റെ ‘റിപ്പോര്‍ട്ടര്‍ വിംഗ്’, തങ്ങള്‍ക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തുകയും തുടര്‍ന്ന് ‘ഹിറ്റ് വിംഗ്’ അവരെ ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഹിറ്റ് ലിസ്റ്റില്‍ പെട്ടവരെ ഇല്ലാതാക്കാന്‍ കേഡര്‍മാര്‍ക്ക് ശാരീരികആയുധ പരിശീലനവും പിഎഫ്‌ഐ നല്‍കിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലുവയിലെ പെരിയാര്‍വാലി കാമ്പസ് പിഎഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീവ്രവാദത്തിലുള്‍പ്പെടുമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ജാമ്യഹർജി സമർപ്പിച്ച നാല് പിഎഫ്ഐ പ്രവർത്തകരും തങ്ങൾ നിരപരാധികളാണെന്ന് കോടതിയിൽ വാദിച്ചുവെങ്കിലും ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി കോടതി തള്ളി.
പിഎഫ്ഐയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കേരളത്തിൽ എൻഐഎ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: