World

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

അതേ സമയം 12 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള വെടിനിർത്തലിൽ ജനങ്ങൾ ആശ്വാസം കണ്ടെത്തുമ്പോൾ, സർക്കാർ അനുകൂല തീവ്രവാദ സംഘടനകൾ ടെഹ്‌റാനിൽ ഒരു റാലി നടത്തി. റാലിയിൽ ആളുകൾ ഇസ്രായേലിനും അമേരിക്കയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു

Published by

ടെഹ്റാൻ : യുഎസ് ഇടപെടലിന് ശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അവസാനിച്ചു. 12 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിന് ശേഷം ഇറാൻ ഇപ്പോൾ വ്യോമാതിർത്തി തുറന്നു. അതേസമയം ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി. സത്യത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു എന്ന് വേണം കരുതുവാൻ.

12 ദിവസം നീണ്ടുനിന്ന ഈ യുദ്ധത്തിൽ ഇസ്രായേലും ഇറാനും തമ്മിൽ മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിലൂടെ പരസ്പരം ആക്രമിച്ചു. അമേരിക്ക ഇസ്രായേലിനൊപ്പം നിൽക്കുകയും ഇറാന്റെ പ്രധാന ആണവ താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു.

വെടിനിർത്തലിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് 50 വർഷത്തിനിടയിലെ ഏറ്റവും വിനാശകരമായ പ്രഹരമാണ് ഇസ്രായേൽ ഇറാന് നൽകിയത്. നൂറുകണക്കിന് ഇറാനിയൻ ഫാക്ടറികളും കമാൻഡർമാരും നശിപ്പിക്കപ്പെട്ടുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. കൂടാതെ ഇറാനിലെ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, ഞങ്ങൾ അത് വീണ്ടും നശിപ്പിക്കും. ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയമെന്നും നെതന്യാഹു പറഞ്ഞു.

അതേ സമയം 12 ദിവസത്തെ യുദ്ധത്തിനു ശേഷമുള്ള വെടിനിർത്തലിൽ ജനങ്ങൾ ആശ്വാസം കണ്ടെത്തുമ്പോൾ, സർക്കാർ അനുകൂല തീവ്രവാദ സംഘടനകൾ ടെഹ്‌റാനിൽ ഒരു റാലി നടത്തി. റാലിയിൽ ആളുകൾ ഇസ്രായേലിനും അമേരിക്കയ്‌ക്കുമെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു.

ഇറാന്റെ സ്റ്റേറ്റ് മീഡിയ വെടിനിർത്തലിനെ ഒരു വിജയമായിട്ടാണ് പ്രചരിപ്പിച്ചത്. യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ശത്രുവിനെ വെടിനിർത്തലിന് നിർബന്ധിതരാക്കിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

അതേ സമയം ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ജറുസലേമിലെ യുഎസ് എംബസി ഇന്ന് മുതൽ തുറക്കും. ഇറാനുമായുള്ള യുദ്ധം കാരണം മുൻകരുതൽ നടപടിയായാണ് എംബസി അടച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക