വാഷിങ്ടണ്‍: ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്‌ക്കിടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കണമെന്ന ഇസ്രയേലിന്റെ മനോഭാവത്തിന് വിരുദ്ധമാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം ഇസ്രയേലിന്റെ ആഗ്രഹത്തോട് അനുഭാവമുള്ളതായി സൂചിപ്പിച്ചിരുന്നു.
ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇറാന്‍-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയ ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വിവിധ എംപിമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക