ടെഹ് റാന്‍: സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.
മാത്രമല്ല, ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കാനും ഇസ്രയേലിന് സാധിച്ചു. ഏത് നിമിഷവും വധിക്കപ്പെട്ടേക്കുമെന്ന ഭീതിയുള്ളതിനാല്‍ ആയത്തൊള്ള ഖമേനിയ്‌ക്ക് ഒളിവില്‍ പോകേണ്ടി വന്നു എന്നത് ഇറാന്റെ ദൗര്‍ബല്യം തന്നെയാണ് തുറന്നുകാട്ടിയത്. പകരം ചില മതമേധാവികളെ അധികാരം ഏല്‍പിച്ചു എന്ന് ആയത്തൊള്ള ഖമേനി പക്ഷം അവകാശപ്പെട്ടുവെങ്കിലും ഖമേനിയുടെ അധികാരം വല്ലാതെ ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ഖമേനി ഇറാന്റെ അവസാനവാക്കല്ലെന്ന സന്ദേശം പരന്നുകഴിഞ്ഞു. ഇനി വരും നാളുകളില്‍ കാണാന്‍ പോകുന്നത് ഇറാനുള്ളില്‍ ആഭ്യന്തരകലാപമാണ്. അതിലേക്കാണ് അമേരിക്കയും ഇസ്രയേലും ഇനി നീങ്ങാന്‍ പോകുന്നത്.
മൊസ്സാദിന്റെ വിജയം
മൊസ്സാദ് എന്ന ഇസ്രയേല്‍ രഹസ്യസേനയുടെ കരുത്തും ലോകത്തിന് ബോധ്യമായി. ഇറാനുള്ളില്‍ മാസങ്ങളുടെ ശ്രമഫലമായി നുഴഞ്ഞുകയറുകയും ആധുനികമായ ഡ്രോണുകളും മിസൈലുകളും അവിടേക്ക് ഒളിച്ചുകടത്തി ഇറാനുള്ളില്‍ നിന്നു കൊണ്ട് തന്നെ ആയുധങ്ങള്‍ അയച്ച് ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാന്‍സ് എന്ന ആണവകേന്ദ്രം തകര്‍ക്കുകയും പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കുകയും മിസൈല്‍ അയക്കുന്നതിനുള്ള ലോഞ്ചറുകള്‍ 30 ശതമാനത്തിലധികം തകര്‍ക്കുകയും ബലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ക്കുകയും ചെയ്ത മൊസ്സാദിന്റെ പ്രവര്‍ത്തനം എത്രത്തോളും സൂക്ഷ്മമവും കൃത്യവും ആണെന്ന് ഇനി വിവരിക്കേണ്ട ആവശ്യമില്ല. മൊസ്സാദ് എന്ന രഹസ്യഏജന്‍സിയുടെ രഹസ്യവിവരശേഖരണമിടുക്കും ഇസ്രയേലിലെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആയുധമികവും ഇസ്രയേല്‍ പ്രതിരോധസേനയുടെ ധീരതയും എക്കാലവും വാഴ്‌ത്തപ്പെടും.
ഖമേനിയുടെ സൈനികക്കരുത്ത് വെറും ഭോഷ്ക്
ഖമേനി ഭരണത്തിന് മതമേലങ്കിയണിഞ്ഞ് ഇനി അധികകാലം വാഴാന്‍ കഴിയില്ല. കാരണം അത് ഭീകരത അണിയുന്ന മുഖം മൂടി മാത്രമാണെന്നും ഖമേനി സര്‍ക്കാരിന് ലെബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകള്‍ ഖമേനിയുടെ ഇഷ്ടത്തിനൊത്ത് ചലിക്കുന്ന പാവകളാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ഇസ്രയേലിലെ ഖമേനി വിരുദ്ധ ശക്തികള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.
ഖമേനിയെ അനുകൂലിച്ച് ഇറാനില്‍ വന്‍പ്രകടനങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്ത വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. കാരണം അവിടെ ഈ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത് ഖമേനി സര്‍ക്കാര്‍ തന്നെയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
12 ദിവസത്തെ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു കാര്യം ഉറപ്പിക്കാം. അദ്ദേഹം മൃഗീയ ഭൂരിപക്ഷത്തോടെ അടുത്ത ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക