ഇടുക്കി: ഇടുക്കി ചെല്ലാര്‍കോവിലില്‍ വാഹനാപകടത്തില്‍ മരിച്ച അണക്കര സ്വദേശി ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു. കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് സംസ്‌കാരം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാനറ്റും സുഹൃത്ത് അലനും അപകടത്തില്‍ മരിച്ചത്. മലയാളി ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്നു ജിനു.
ഷാനറ്റിന്റെ മൃതദേഹം രാവിലെ 10 മണിയോടെ അണക്കരയിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ അണക്കര ഏഴാംമൈല്‍ ഒലിവുമല യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടത്തി.
ഷാനറ്റിന്റെ അമ്മയ്‌ക്ക് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ സംസ്‌കാരം വൈകുകയായിരുന്നു. അമ്മയെ മൃതദേഹം കാണിച്ചതിന് ശേഷം സംസ്‌കാരം നടത്തണം എന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
കുവൈറ്റിലെ ഒരു വീട്ടില്‍ കുട്ടിയെ നോക്കാനുള്ള ജോലിക്ക് ജിനു പോയത് രണ്ടര മാസം മുന്‍പാണ്. ജോലി ഭാരവും ആരോഗ്യ പ്രശ്‌നങ്ങളും കാരണം തുടരാന്‍ കഴിയാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചില്ല. ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കി. കുവൈറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍ നിന്നു രക്ഷപെട്ട് ഇന്ത്യന്‍ എംബസിയിലെത്തി.
കോടതി നടപടികള്‍ക്ക് ശേഷം തടങ്കലില്‍ കഴിയുകയായിരുന്നു. താല്‍ക്കാലിക പാസ്‌പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മടങ്ങാനിരിക്കുമ്പോഴാണ് യുദ്ധവും കൊവിഡും വീണ്ടും വിലങ്ങ് തടിയായത്. കുവൈത്ത് മലയാളി അസോസിയേഷനും കേരളത്തിലെ എംപിമാരും ഇടപെട്ടാണ് താല്‍ക്കാലിക പാസ്‌പോര്‍ട്ട് വഴി ജിനു നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: