നാഗാരാധനയ്‌ക്ക് പേരുകേട്ട കേരളത്തിലെ ആദ്യ അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്ന്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ശക്തിസാന്നിധ്യമെന്ന് വിശ്വാസം , അതാണ് ആമേട സപ്തമാതൃ ക്ഷേത്രം . സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ഠിച്ച കേരളത്തിലെ അപൂര്‍വ്വ നാഗക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലുള്ള ആമേട ക്ഷേത്രം. നാഗരാജാവ് നാഗയക്ഷി കാവിലെ ഭഗവതി എന്നിവയാണ് ഉപപ്രതിഷ്ഠകള്‍.
കിഴക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രത്തിന് മൂന്ന് നടകളുണ്ട്. നാലമ്പലത്തിനുള്ളിലാണ് പ്രധാന ശ്രീകോവില്‍. പ്രദക്ഷിണവഴിയില്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തായി പാലമരവും അതിനുചുറ്റും അനേകം നാഗപ്രതിമകളും ദര്‍ശിക്കാം. കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായതോടെ പലയിടങ്ങളിലും സ്ഥലപരിമിതി വന്നു. അത്തരം ഇടങ്ങളില്‍നിന്ന് സര്‍പ്പപ്രതിഷ്ഠ മാറ്റി ആവാഹിച്ച് ആമേട ക്ഷേത്രത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള നൂറുകണക്കിന് പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്. പ്രദക്ഷിണ വഴിയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് നാഗരാജാവിന്റെ പ്രതിഷ്ഠ.
വടക്കുഭാഗത്ത് സാമൂതിരി രാജവംശത്തില്‍പ്പെട്ട വെട്ടത്തുനാട്ടിലെ പരദേവതയായ വിഷ്ണുവിനെ ഉപദേവനായി പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണുക്ഷേത്രത്തിനടുത്തുതന്നെയാണ് വിശാലമായ ആമേട ഗോശാല. ക്ഷേത്രത്തിലെ പൂജയ്‌ക്കും വഴിപാടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശുദ്ധമായ പാല്‍ മാത്രമേ ഉപയോഗിക്കാവൂ
അനേകകാലം മുന്‍പ് പരശുരാമന്‍ ഈ പ്രദേശത്തുകൂടെ സഞ്ചരിക്കുമ്പോള്‍ വേമ്പനാട്ടുകായല്‍ തീരത്തെത്തി. ആ സമയം ദേവാസുരയുദ്ധം കഴിഞ്ഞ് കായലിലൂടെ ആമപ്പുറത്ത് സപ്തമാതൃക്കള്‍ (ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി) പോകുന്നതായി അദ്ദേഹത്തിന് ദര്‍ശനം കിട്ടി. അദ്ദേഹം കായലിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ ആമ അവിടെ നിന്നെന്നും അങ്ങനെ ആമ നിന്ന ഇടം ആമേടയായി തീര്‍ന്നെന്നുമാണ് ഐതിഹ്യം.ഏഴ് അമ്മമാരാണ് ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും പറയുന്നതെന്തും ഇവര്‍ സാധിച്ചുനല്‍കുമെന്നും തേടിയെത്തുന്ന ഭക്തര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്താനഭാഗ്യം, ഉദ്യോഗലബ്ധി, മംഗല്ല്യസിദ്ധി എന്നിവയ്‌ക്കൊക്കെ ആമേടയിലെത്തി മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുന്നവരുടെ എണ്ണം ഏറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: