ടെഹ്റാന്‍: എവിടെയാണ് ഇറാന്‍ അവരുടെ 400 കിലോഗ്രാം വരുന്ന 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ കൃത്യതയില്ലാതെ അമേരിക്കയും ഇസ്രയേലും. അടുത്ത മൂന്നാഴ്ച കൊണ്ട് ഈ 400 കിലോഗ്രാം വരുന്ന ആണവപദാര്‍ത്ഥം ഉപയോഗിച്ച് ആണവായുധം ഉണ്ടാക്കാന്‍ ഇറാന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
എവിടെയാണ് 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സ് പറയുന്നു. അമേരിക്ക കഴിഞ്ഞ ദിവസം നതാന്‍സ്, ഫോര്‍ദൊ, ഇസ്ഫഹാന്‍ എന്നീ ഇറാന്റെ മൂന്ന് ആണവനിലയങ്ങളില്‍ ബോംബിട്ടിരുന്നു. ഏകദേശം 12ഓളം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി പറയുന്നു. എന്നാല്‍ ഈ ആക്രമണത്തിന് മുന്‍പേ 60 ശതമാനം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം വരുന്ന യുറേനിയം ഇറാന്‍ മറ്റൊരിടത്തേക്ക് മാറ്റിക്കഴിഞ്ഞു എന്ന സൂചനകള്‍ പുറത്തുവരികയാണ്.
ഇതോടെ അസ്വസ്ഥമായ ഇസ്രയേല്‍ തിങ്കളാഴ്ച ഏതാണ്ട് 50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ആക്രമണം തുടര്‍ന്നിരുന്നു. ഇറാന്റെ ആറ് വ്യോമസേനാവിമാനത്താവളങ്ങള്‍ നശിപ്പിച്ചിരുന്നു. ആണവായുധം കൊണ്ട് യുദ്ധവിമാനങ്ങള്‍ പറക്കുന്ന സാഹചര്യം തടയാനാണിത്. 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം കൈവശം ഉണ്ടെന്നതിനര്‍ത്ഥം ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതിന് ഏതാനം ദിവസങ്ങള്‍ മാത്രം അകെലയാണ് എന്നതാണ്. ഇത് ഏത് വിധേനെയും തടയാന്‍ ഭ്രാന്തമായ നെട്ടോട്ടത്തിലാണ് ഇസ്രയേലും അമേരിക്കയും. ഇസ്രയേല്‍ തിങ്കളാഴ്ച വീണ്ടും ഫോര്‍ദൊ ആണവനിലയത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇത് ഇവിടെയാകാം ഈ 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം എന്ന സംശയമുള്ളതിനാലാണെന്ന് പറയപ്പെടുന്നു. ശനിയാഴ്ച അമേരിക്ക ഇവിടെ ബങ്കര്‍ ബസ്റ്റര്‍ ഇനത്തില്‍ പെട്ട ജിബിയു 57 എന്ന 13600 കിലോഗ്രാം തൂക്കം വരുന്ന ബോംബിട്ടശേഷമാണ് എന്നതാണ് ഇസ്രയേല്‍ എത്രമാത്രം അസ്വസ്ഥമാണ് എന്ന സൂചന നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: