ന്യൂദല്‍ഹി: വിവിധ ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്ത്, ഊര്‍ജ്ജസ്വലത, തുറന്ന മനസ്സ് എന്നിവ ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ സുപ്രധാന മൂലധനമാണെന്ന് ശശി തരൂര്‍. ദ ഹിന്ദു ദിനപത്രത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് ശശി തരൂരിന്റെ ഈ നിരീക്ഷണം. ഇക്കാര്യത്തില്‍ മോദിയ്ക്ക് കൂടുതല്‍ പിന്തുണ എല്ലാവരും നല്‍കേണ്ടതുണ്ടെന്നും ശശി തരൂര്‍ ഈ ലേഖനത്തില്‍ പറയുന്നു.
നിരന്തരമായി ലോകരാഷ്‌ട്രങ്ങളുമായി സംവാദം നടത്തുന്ന മോദിയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണെന്ന് ശശി തരൂര്‍ എണ്ണിപ്പറയുന്നുണ്ട് ഈ ലേഖനത്തില്‍. ഏകതയുടെ കരുത്ത്, വ്യക്തമായ ആശയവിനിമയത്തിനുള്ള കഴിവ്, ഭാരതത്തിന്റെ സോഫ്റ്റ് പവറിന്റെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ പ്രധാന്യം എന്നിവയാണ് മോദി ശശി തരൂരിന് സമ്മാനിച്ച പാഠങ്ങള്‍. അതിസങ്കീര്‍ണ്ണമായ ഒരു അന്താരാഷ്‌ട്രകാലാവസ്ഥയിലേക്ക് നീങ്ങുന്ന ഇന്ത്യയ്‌ക്ക് മോദിയുടെ ഗുണങ്ങള്‍ വഴികാട്ടിയാവുന്ന തത്വങ്ങളായി മാറുമെന്നും ശശി തരൂരിന്റെ ലേഖനത്തില്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സര്‍വ്വകക്ഷി സംഘത്തിന്റെ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ച് ശശി തരൂര്‍ എഴുതിയ ഈ ലേഖനത്തില്‍ പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം നടത്തിയതിന് മോദി സര്‍ക്കാരിനെയും മോദിയെയും അഭിനന്ദിക്കുന്നുണ്ട്. ദ ഹിന്ദു എന്ന ദിനപത്രത്തിലാണ് ശശി തരൂരിന്റെ ഈ ലേഖനം അച്ചടിച്ച് വന്നത്. ശശി തരൂര്‍ നയിച്ച ഒമ്പതംഗ എംപിമാരുടെ സംഘം യുഎസ്, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം നടത്തേണ്ടിവന്ന സാഹചര്യം കൃത്യമായി വിശദീകരിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ മോദിയേയും മോദി സര്‍ക്കാരിനെയും ശ്ലാഘിച്ചുകൊണ്ട് ശശി തരൂര്‍ എഴുതിയ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമസൈറ്റില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക