ടെഹ് റാന്‍ : ഇറാന്റെ ആറ് സൈനിക വിമാനത്താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍. ഇറാന്റെ പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളിലെ സൈനിക വിമാനത്താവളങ്ങളാണ് ബോംബിട്ട് തകര്‍ത്തത്. ഇവിടെ ഉണ്ടായിരുന്ന എഫ് 14 , എഫ് 1, എഎച്ച് 1 ഉള്‍പ്പെടെയുള്ള 15 യുദ്ധവിമാനങ്ങളും തകര്‍ന്നു. സൈനിക വിമാനത്താവളങ്ങള്‍ തകര്‍ക്കുക വഴി യുദ്ധവിമാനങ്ങള്‍ക്ക് ഇവിടെ നിന്നും പറന്നുയരാനുള്ള ശേഷി ഇറാന് നഷ്ടമായി. ഇത് വ്യോമമേഖലയില്‍ ഇസ്രയേലിന് കൂടുതല്‍ ആധിപത്യം നേടാനും സഹായകരമായി.
ഇറാന്‍-ഇസ്രയേല്‍ യുദ്ധം 11ാം ദിവസം കടന്നപ്പോള്‍ മധ്യ ഇറാനില്‍ വ്യോമാക്രമണം നടത്തിയത് ഭൂതല-ഭൂതല മിസൈലുകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇസ്രയേല്‍ പറഞ്ഞു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷ പ്രദേശത്ത് 15 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. ഇറാന്റെ സൈനികക്കരുത്ത് തകര്‍ത്തുവരികയാണെന്നും ഇറാന്റെ വ്യോമമേഖലയില്‍ ഇസ്രയേല്‍ ആധിപത്യം നേടിക്കഴിഞ്ഞെന്നും ഇസ്രയേല്‍ പ്രതിരോധ ഫോഴ്സ് ടെലഗ്രാം സന്ദേശത്തില്‍ അവകാശപ്പെട്ടു.
ഇറാനില്‍ തകര്‍ത്ത യുദ്ധജെറ്റുകള്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും ഇസ്രയേല്‍ പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ഇതോടെ ഇസ്രയേലിനെതിരെ ആണവായുധപ്രയോഗത്തിനുള്ള കഴിവ് ഇറാന് നഷ്ടമായി. യുഎസ് ബോംബാക്രമണത്തില്‍ ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായും നശിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
ട്രംപ് ചൂതാട്ടക്കാരനെന്ന് ഇറാന്‍
അവസാനനിമിഷം ഇറാനെതിരെ ഇസ്രയേലിനോട് ചേര്‍ന്ന ഡൊണാള്‍ഡ് ട്രംപ് ചൂതാട്ടക്കാരനാണെന്ന് ഇറാന്‍ പ്രസിഡന്‍റ് ആയത്തൊള്ള ഖൊമേനി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: