തിരക്കിട്ട സിനിമ-രാഷ്‌ട്രീയ ജീവിതത്തിനിടയിലും വളരെ മനോഹരമായാണ് കുടുംബത്തേയും സൗഹൃദ വലയത്തേയും സുരേഷ് ഗോപി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് പറയുമ്പോൾ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്ന് തന്നെയാണ് ഇന്നും സിനിമാപ്രേമികൾ പറയാറുള്ളത്. മലയാളത്തിലെ ബിഗ് എമ്മുകൾ സുഹൃത്തുക്കളല്ല സഹോദരങ്ങളാണ് സുരേഷ് ഗോപിക്ക്.
അതുകൊണ്ട് തന്നെയാണ് തിരക്കുകളെല്ലാം മാറ്റിവെച്ച് സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളിൽ പങ്കെടുക്കാൻ മോഹൻലാലും മമ്മൂട്ടിയും എല്ലാം എത്താറുള്ളതും. ബാലതാരമായി അഭിനയത്തിലേക്ക് എത്തി പിന്നീട് തെന്നിന്ത്യയൊട്ടാകെ സൂപ്പർ താരമായി മാറിയ സുരേഷ് ഗോപി കുടുംബത്തെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
പേളി മാണി ഷോയിൽ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും അമ്യൂല്യമായ സമ്മാനങ്ങളെ കുറിച്ച് സംസാരിക്കവെ ഇമോഷണലായി. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഞാനും രാധികയും വിവാഹിതരായത്. പെര്‍ഫെക്ട് അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. കല്യാണത്തിന് മുമ്പ് ഒരു പരിചയവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. മമ്മൂക്കയും ലാലും ജോഷി സാറും അങ്ങനെ സിനിമാലോകത്തുള്ളവരെല്ലാം കുടുംബസമേതം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മൂത്തമകൾ ഭാഗ്യയാണ് അന്നും ഇന്നും വീട്ടിലെ റൂളർ. എല്ലാം കണ്‍ട്രോളില്‍ വെച്ചിരിക്കുന്നത് പോലെ പെരുമാറാറുണ്ട് ഇടയ്‌ക്കെന്നും കുടുംബത്തെ കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞു. മോഹൻലാലും സുചിത്രയും മാത്രമല്ല ലാലേട്ടന്റെ മാതാപിതാക്കളും സുരേഷ് ഗോപിയുടെ വിവാഹത്തിന് തലേദിവസം തന്നെ സന്നിഹിതരായിരുന്നു.
കല്യാണത്തിന്റെ തലേന്ന് മോഹന്‍ലാലിന്റെ അച്ഛനും അമ്മയും കൂടി വന്ന് എനിക്ക് ഒരു പൊതി കൊണ്ട് തന്നിരുന്നു. എന്റെ വീട്ടിൽ അതിന് മുമ്പ് അങ്ങനെയൊരു ഗിഫ്റ്റ് വീട്ടില്‍ വന്നിട്ടില്ല. അച്ഛൻ തന്നെ പോയി സെലക്ട് ചെയ്ത് വാങ്ങി വെക്കുന്നതാണ് മിക്കതും. അത്തരത്തിലുള്ള ദൈവങ്ങളുടെ ശിൽപ്പങ്ങളും ഞങ്ങൾ അതുവരെ വീട്ടിൽ കൊണ്ടുവന്ന് വെച്ചിട്ടുമില്ലായിരുന്നു. ആദ്യമായിട്ടാണ് തേക്കിന്‍ തടിയിലുള്ള ഗണപതിയുടെ ഒരു വിഗ്രഹം എനിക്ക് കിട്ടുന്നത്.
പിന്നീട് ഞാൻ തിരുവനന്തപുരത്ത് താമസം ആരംഭിച്ചപ്പോൾ പൂജ മുറിയിലെ മെയിൻ വിഗ്രഹമായി വെച്ചത് ഈ ഗണപതിയാണ്. ആ വിഗ്രത്തിന് മുന്നിൽ വിളക്ക് കത്തിക്കരുതെന്ന് ജ്യോത്സ്യൻ പറഞ്ഞതുകൊണ്ട് പൂജ മുറിയിൽ നിന്നും പിന്നീട് അത് മാറ്റി. ഇപ്പോൾ അത് ഡൈനിങ് ഹാളിൽ വടക്കോട്ട് ദൃഷ്ടി കിട്ടുന്ന തരത്തിൽ ജോത്സ്യൻ കാണിച്ച് തന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ആ വിഗ്രഹം കാണുമ്പോഴെല്ലാം ലാലിന്റെ അച്ഛനെ ഓർമ വരും.
അദ്ദേഹമാണ് ആ സമ്മാനം കയ്യിൽ വെച്ച് തന്നത്. മറക്കാനാവാത്ത മറ്റൊരു സമ്മാനം കൂടിയുണ്ട്. കുട്ടിക്കാലം മുതൽ ഞാൻ കാണുന്നതാണ് അപ്പൂപ്പന്റെ കയ്യിൽ കിടക്കുന്ന റോളക്സ് വാച്ച്. ഫുൾ ഗോൾഡ് റോളക്സാണ്. അതിന്റെ ഡയലും ഗോൾഡാണ്. റോളക്‌സാണ് കിട്ടാക്കനിയാണ് എന്നൊക്കെ പറഞ്ഞ് പലതവണ ഞാൻ കേട്ടിട്ടുണ്ട്. ഇത്തരം വാച്ചുകൾ വിൽപത്രത്തിൽ പോലും ആളുകൾ എഴുതിവെയ്‌ക്കും. ബാങ്കില്‍ കൊണ്ടുപോയി പണയം വെക്കാന്‍ പറ്റുന്ന വാച്ചുമാണ് റോളക്സ്.
ചിറ്റപ്പന്‍മാരാണ് ഇതൊക്കെ എനിക്ക് ചെറുപ്പത്തിൽ തന്നെ പറഞ്ഞ് തന്നത്. അപ്പൂപ്പന്‍ അത് ചിറ്റപ്പനായിരുന്നു കൊടുത്തത്. അദ്ദേഹം വിദേശത്താണ്. ഇതുവരെ വന്നിട്ടില്ല അച്ഛന് അത് കിട്ടിയിരുന്നെങ്കില്‍ എനിക്ക് കിട്ടിയേനെ. അത് കിട്ടിയിരുന്നുവെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്. ദുബായിലൊക്കെ പോയപ്പോഴെല്ലാം പലതവണ അതുപോലൊന്ന് വാങ്ങാന്‍ ശ്രമിച്ചിരുന്നു. 28 ലക്ഷമൊക്കെയായിരുന്നു വില. പത്ത് സിനിമയിൽ നിന്നും കുറച്ച് കുറച്ച് മാറ്റി വെച്ചാൽ വാങ്ങാം. പക്ഷെ അപ്പോഴൊക്കെ വാങ്ങേണ്ടെന്ന് കരുതി ആഗ്രഹം മാറ്റിവെച്ചു.
വാങ്ങുന്നെങ്കില്‍ ഒറ്റയടിക്ക് വാങ്ങണം. ആലോചിച്ച് നിന്നാല്‍ നടക്കില്ലെന്ന് മനസിലായി. അങ്ങനെ 1997ൽ കുടുംബവുമൊത്ത് ദുബായിലേക്ക് ട്രിപ്പ് പോയപ്പോൾ വാച്ചുകൾ വീണ്ടും നോക്കി. വില നോക്കുന്നതിനിടെ മമ്മൂക്ക വന്നു. റോളക്‌സൊക്കെ എടുത്ത് കള നീ ആ പിയാജെറ്റ് വാങ്ങിക്ക് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. റോളക്സ് ഇഷ്ടപ്പെടാനുള്ള കാരണം അപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞു. പുള്ളി ഇതെല്ലാം കേട്ടിട്ട് നീ എന്തേലും വാങ്ങിക്കെന്ന് പറഞ്ഞ് പോയി.
അടുത്തിടെ യുഎഇ എംബസിയില്‍ നിന്നും അതുപോലെയൊരു വാച്ച് ഗിഫ്റ്റായി കിട്ടി. ആരാണ് അങ്ങനെയൊരു സമ്മാനം എനിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് അറിയില്ല. വാച്ച് കിട്ടിയതിനേക്കാൾ ആർക്കാണ് ആ വാച്ചും ഞാനുമായുള്ള ബന്ധത്തിന്റെ ചരിത്രം അറിയാവുന്നത് എന്നതാണ് അതിശയിപ്പിച്ചതെന്നും കണ്ണ് നിറഞ്ഞ് വികാരധീനനായി സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക