ലോകസഞ്ചാരത്തിനിടെ കപ്പലില്‍ കണ്ടുമുട്ടിയ വിദേശി, സ്വാമി രാമതീര്‍ത്ഥനോട് ചോദിച്ചു, ‘ അങ്ങ് കിഴക്കുനിന്നാണോ വരുന്നത്?’ കറങ്ങുന്ന ഭൂമിക്ക് കിഴക്കേത്, പടിഞ്ഞാറേത് എന്നായിരുന്നു സ്വാമികളുടെ മറുപടി. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടം കണ്ട് ഭ്രാന്തായിപ്പോയ ചാനല്‍ ചര്‍ച്ചക്കാര്‍ക്കും അവരുടെ ചാര്‍ച്ചക്കാര്‍ക്കും ഈ മറുപടി മനസിലാകാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ഭൂമി കറങ്ങുന്നുണ്ടോ എന്ന് പോലും അവര്‍ക്ക് ഇപ്പോഴും വിളിച്ചുപറയാന്‍ ബുദ്ധിമുട്ടാണ്. മതം കൊടിയാക്കിയ ഏവനെങ്കിലും ഒന്ന് അമര്‍ത്തിപ്പറഞ്ഞാല്‍ അവിടെ അവസാനിക്കുന്നതാണ് ഇവരുടെയൊക്കെ ശാസ്ത്രവും യുക്തിയും. അല്ലെങ്കിലും പണ്ടേ സായിപ്പിനെ കണ്ട് സായണനെ മറന്ന കവാത്തുകാരുണ്ടാക്കിയ ചരിത്രത്തിലാണ് അവര്‍ക്ക് പിടി.
ആര്‍എസ്എസുകാര്‍ ശാഖയില്‍ പാടിപ്പഠിച്ച ആ പാട്ടിലൊരു വരിയുണ്ട്, ദിഗന്തങ്ങളുള്‍ക്കൊണ്ട സാമ്രാജ്യമിപ്പോള്‍ ചുരുങ്ങിച്ചുരുങ്ങി ക്ഷയിക്കുന്നുവോ എന്നതാണത്. ‘അയ്യോ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബര്‍മ്മയുമൊക്കെ ഭാരതത്തിലാണെന്ന് ദേണ്ടെ ആര്‍എസ്എസുകാര്‍ പറയുന്നേ എന്നാണല്ലോ മുറവിളി. അവരറിയാനാണ് പറയുന്നത്, ഈ ലോകമാകെ പടര്‍ന്നതാണ് ഭാരതമെന്നതാണ് കഴിഞ്ഞ നൂറ് വര്‍ഷമായി സംഘം പലതരത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്ന് മാത്രമല്ല ലോകത്തിന് വേണ്ടിയാണ് ഭാരതം പിറന്നതെന്നും ലോകത്തിന് വേണ്ടിത്തന്നെയാണ് ഈ രാഷ്‌ട്രം നിലനില്‍ക്കുന്നതെന്നുമുള്ളത് കേവലം ആശയമല്ല, ആര്‍എസ്എസിന്റെ ഉറച്ച ബോധ്യമാണ്.
പ്രപഞ്ചത്തിന്റെയാകെ ഭദ്രം ആഗ്രഹിച്ച ഋഷീശ്വരന്മാരുടെ തപസില്‍ നിന്ന് ഉരുവായ ഓജസാണ് ഈ രാഷ്‌ട്രത്തിന് ഊടും പാവും പകര്‍ന്നത്. ഇത് ഒരു സാംസ്‌കാരിക രാഷ്‌ട്രമാണ്. സംസ്‌കൃതിയാണ് ഈ രാഷ്‌ട്രത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. ഭൂമി അമ്മയാണ്, നമ്മള്‍ അതിന്റെ മക്കളുമാണെന്ന വിശ്വവിഖ്യാതമായ വരികള്‍ കാണണമെങ്കില്‍ ഇനിയും കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കാത്ത വേദങ്ങളിലേക്ക് വരെ നമ്മള്‍ നടക്കണം. വെട്ടാന്‍ വരുന്നവന് വേദം മനസിലാവില്ലെന്നും അവനോട് വേദമോതിയിട്ട് കാര്യമില്ലെന്നും പണ്ടേ നാട്ടില്‍ പറയാറുണ്ട്. ഭാരതം എന്ന പേര് കേട്ടപ്പോഴേ വിറളി പിടിച്ചവരോട് മറ്റെന്ത് പറയാനാണ്.
ഇനി ഞെട്ടിക്കുന്ന ഒരു വിവരം കൂടി പറയാം. ലോകത്ത് ഒരു രാഷ്‌ട്രമേ നിലനില്‍ക്കുന്നുള്ളൂ. അത് ഭാരതമാണ്. മറ്റെല്ലാം രാജ്യങ്ങളാണ്. ഭരണത്തിന്റെയോ ഭാഷയുടെയോ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടെയോ ബലത്തില്‍ രൂപം കൊണ്ടതും നിലനില്‍ക്കുന്നതുമായ ചെറുതും വലുതുമായ രാജ്യങ്ങള്‍ മാത്രം. ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല എന്നത് പാടാന്‍ മാത്രമുള്ള വരിയല്ല എന്ന് സാരം. ”സിന്ധു കേവലം ജലമല്ല, ഭാഗീരഥി വെറുമൊരു നദിയല്ല, ഭക്ത്യാദരവാര്‍ന്നമരരൊഴുക്കിയ നിന്നഭിഷേചന തീര്‍ത്ഥം താന്‍” എന്ന് ശാഖയില്‍ പാടുന്നതിന്റെ താത്പര്യം വെറുതെയല്ല. പിന്നെ ഇതൊന്നും രാജ്ഭവന്‍ കണ്ടും രാഷ്‌ട്രപതി ഭവന്‍ കണ്ടും പാടാന്‍ തുടങ്ങിയതല്ലെന്നും ഓര്‍ക്കണം.
ഈ രാഷ്‌ട്രം മുന്നോട്ടുവയ്‌ക്കുന്ന ഒരു ദര്‍ശനവും ആശയവും ലോകത്തിന് സ്വീകാര്യമല്ലാത്തതില്ല. അതിന്റെയാകെ ലക്ഷ്യം വിശ്വമംഗളമാണ്, ലോകക്ഷേമമാണ്. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥന ഏത് രാജ്യമാണ് സ്വീകരിക്കാത്തത്. ലോകം ഒരൊറ്റ കിളിക്കൂടാണ് (യത്ര വിശ്വം ഭവത്യേക നീഡം) എന്ന സങ്കല്പം ഏത് രാജ്യമാണ് സ്വീകരിക്കാത്തത്. സര്‍വേ ഭവന്തു സുഖിനഃ, സര്‍വേ സന്തു നിരാമയാഃ എന്ന ലോകശാന്തിയുടെ മഹാമന്ത്രം ഏത് ജനതയ്‌ക്കാണ് അംഗീകരിക്കാനാവാത്തത്. ത്യജിച്ച് ഭുജിക്കണം (തേന ത്യക്തേന ഭുഞ്ജീഥാഃ) എന്ന ഉപദേശം ഉപഭോഗഭ്രാന്ത് പിടിച്ച് നാശത്തിന്റെ വക്കിലേക്ക് വീണുപോയ ലോകരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് അമൃതല്ലെങ്കില്‍ പിന്നെന്താണ്? ലോകത്തെവിടെയുമുണ്ടാകുന്ന നല്ല അറിവുകളും ചിന്തകളും ഇവിടേക്ക് കടന്നുവരട്ടെ എന്ന് തുറന്നമനസോടെ എല്ലാവരെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ‘ആനോ ഭദ്രാ ക്രതവോ യന്തു വിശ്വതഃ’ എന്ന ഋഗ്വേദസൂക്തത്തിന് ആരാണ് അതിരിടുന്നത്. ഒരേ മന്ത്രമോതി ഒരുമിച്ച് നീങ്ങാം, ഒരേ സ്വരത്തില്‍ സംസാരിക്കാം, ഒരു മനസായി തീരാം, ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറാം എന്ന് എല്ലാ വര്‍ഷവും യോഗ ദിനത്തില്‍ ലോകം ഇന്ന് ഒറ്റക്കെട്ടായി ഉരുവിടുന്നത് ഇങ്ങ് കേരളത്തിലിരുന്ന് ചെവിയോര്‍ത്താല്‍ നന്നായി കേള്‍ക്കാം. (സംഗച്ഛധ്വം സംവദധ്വം എന്ന ആ ഋഗ്വേദമന്ത്രം കേട്ടപ്പോള്‍ ഭയന്നുപോയ രാഷ്‌ട്രീയക്കാരുണ്ട് നമ്മുടെ നാട്ടിലെന്ന് മറക്കുന്നില്ല.)
സാക്ഷാല്‍ ഉമാദേവി ഒറ്റക്കാലില്‍ തപം ചെയ്ത ശ്രീപാദപ്പാറയില്‍ നിന്ന് വടക്കോട്ട് വിശാലമായ വിശ്വപ്രകൃതിയിലേക്ക് ഹൃദയം തുറന്നുനില്‍ക്കുന്ന പവിത്രസംസ്‌കൃതിയുടെ വിരാടരൂപങ്ങളിലൊന്നാണ് സിംഹാരൂഢയായ ഭാരതാംബയുടെ പിന്നില്‍ ഭാവനാസമ്പന്നരായ കലാകാരന്മാര്‍ വരച്ചിട്ടത്. അതില്‍ ഒരു പാകിസ്ഥാനെയും ഒരു അഫ്ഗാനെയും മാത്രം കാണുന്നവര്‍ തെറ്റുകാരല്ല. അത്രയുമെങ്കിലും കണ്ടെത്താന്‍ തക്കവിധം മനസ് അവര്‍ക്ക് വളര്‍ന്നുവെന്നത് ആശാജനകമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് വരെ കശ്മീര്‍ പോലും ഭാരതത്തിലല്ലെന്ന് വാദിച്ചിരുന്നവരാണവര്‍. ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടെതെന്നും വാദിക്കുന്ന ഭൂഭാഗമെന്ന് അരുണാചലിനെ നോക്കി പാര്‍ട്ടി ക്ലാസെടുത്തവരാണ് അവര്‍. പുല്ല് പോലും മുളയ്‌ക്കാത്ത മണ്ണല്ലേ, അത് നമുക്കെന്തിന് എന്ന് കുലുങ്ങിച്ചിരിച്ച, തലയില്‍ മുടി പോലുമില്ലാതിരുന്ന നേതാക്കന്മാരെ പൂവിട്ട് പൂജിക്കുന്നവരാണവര്‍. അവര്‍ക്ക് ഇപ്പോള്‍ ആര്‍എസ്എസുകാരന്റെ അഖണ്ഡഭാരതത്തിലെങ്കിലും ഗാന്ധാരവും ഉപഗണസ്ഥാനവും ത്രിവിഷ്ടപവുമൊക്കെ കാണാനാവുന്നത് വലിയ മാറ്റത്തിന്റെ അടയാളമാണ്.
അറിവിന്റെ അതിരുകള്‍ വിസ്തൃതമാണ്. നാളന്ദയും തക്ഷശിലയും തേടി ഇന്നാട്ടിലേക്ക് ലോകം എത്തിയത് പ്രപഞ്ചനന്മയുടെ അറിവുതേടിയാണ്. ആ അറിവിന് കിഴക്കും പടിഞ്ഞാറുമില്ല. ലോകം ഭാരതത്തിന്റെ വിശാലമായ ദര്‍ശനത്തില്‍ വിലയിക്കുമെന്നത് ഇന്ന് സ്വപ്‌നമല്ല. യാഥാര്‍ത്ഥ്യമാണ്. നമ്മുടെ യോഗയും ഗീതയും ആയുര്‍വേദവുമെല്ലാം കടല്‍ കടന്ന് ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞു. ഏഴലയാഴി മേല്‍ നമ്മുടെ പാവനപതാകയുടെ കരുത്ത് വിളംബരം ചെയ്യപ്പെടുന്നു. ആഗോളതാപനവും ഭീകരതയുമടക്കം ലോകരാജ്യങ്ങള്‍ നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം തേടി അവര്‍ ഭാരതത്തിലേക്ക് നോക്കുന്നു. കൊവിഡ് വരിഞ്ഞുമുറുക്കിയ കാലത്ത് ലോകത്തെ നിരാമയമാക്കാന്‍ ഭാരതമാണ് മുന്നില്‍ നിന്നത്. നമ്മളെ ഇല്ലാതാക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടിയവരുടെ രാജ്യങ്ങളില്‍പോലും പട്ടിണിയും ദുരന്തങ്ങളും വീശിയടിച്ചപ്പോഴെല്ലാം ആദ്യം സഹായവുമായെത്തുന്നത് ഭാരതമാണ്. അത് അതിരില്ലാത്ത ഭാരത സംസ്‌കൃതിയുടെ ആഴങ്ങളിലുള്ള സ്വാഭാവിക ഭാവമാണ്. ആ ഭാവം ലോകത്തെ കീഴടക്കും എന്നത് സ്വപ്‌നം അല്ലേയല്ല, അത് ഒരിക്കല്‍ യാഥാര്‍ത്ഥ്യമായിരുന്നു. വീണ്ടും ആ കാലം എത്തുക തന്നെ ചെയ്യും.
അവഗണനയുടെ ഇരുള്‍ പടര്‍ന്ന വഴികളില്‍ ആത്മവിശ്വാസത്തിന്റെ അലകടല്‍പ്പരപ്പിലേക്ക് ലോകമെങ്ങുമുള്ള ഭാരതീയര്‍ കൈകോര്‍ത്ത് നടന്നുതുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് അടിമത്തത്തിലും അന്തച്ഛിദ്രത്തിലും ചിതറിപ്പോയ രാഷ്‌ട്രശരീരം ഒരൊറ്റ മനസായി എഴുന്നേറ്റിരിക്കുന്നു. കൂരിരുള്‍ നീങ്ങുകയും പുതിയ പുലരി അണയുകയും വീണ്ടും ഭാരതമൊന്നാവുകയും ചെയ്യുന്ന കാലം ഇതാ തൊട്ടടുത്തുണ്ട്.
വിശാല ഭാരതത്തിന് ബങ്കിംചന്ദ്രന്‍ നല്കിയത് ദേവി ദുര്‍ഗയുടെ വാങ്മയകല്പനയാണ്. അയുത ഹസ്തങ്ങളില്‍ അയുതായുതം ശസ്ത്രങ്ങളുമായി ദശപ്രഹരണധാരിണിയും രിപുദളവാരിണിയുമായ ദുര്‍ഗ. അതൊരു കവിയുടെ ഭ്രമകല്പന അല്ലേയല്ല. സാര്‍ക്ക് രാഷ്‌ട്രത്തലവന്മാര്‍ എന്ന് ഇപ്പോള്‍ വിളിക്കുന്ന അഖണ്ഡഭാരത ഭൂപാലന്മാരെ സാക്ഷി നിര്‍ത്തിയാണ് നരേന്ദ്രമോദി 2014ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നത് ഒരു കാവ്യനീതിയാണ്. ശിലാജാഢ്യം പിളര്‍ന്നെത്തുന്ന പെറ്റനാടെന്ന വികാരത്തില്‍ ഓരോ ഭാരതീയനും ശിരസുയര്‍ത്തുന്നു. കാണാനാവാത്തവര്‍ കണ്ണുപൂട്ടിയിരിക്കട്ടെ…. ആത്മഹര്‍ഷത്തിന്റെ ആ ശംഖനാദം കേള്‍ക്കേണ്ടാത്തവര്‍ ചെവി പൂട്ടട്ടെ…. ലോകം ഹൃദയം തുറന്ന് അത് കാണുകയും കേള്‍ക്കുകയും ചെയ്യും. ഏഴ് പതിറ്റാണ്ട് മുമ്പെങ്കിലും ഇതേ കേരളത്തിലിരുന്ന് മലയാളത്തിന്റെ പ്രിയ കവി ജി. ശങ്കരക്കുറുപ്പ് ഇങ്ങനെയും ആത്മവിശ്വാസം കൊണ്ടിട്ടുണ്ട്.
”ഹാ, വരും, വരും നൂനമദ്ദിന,മെന്‍നാടിന്റെ
പാവന പതാകകള്‍ കടലില്‍ത്തത്തിപ്പാറും
ഹാ! വരും, വരും നൂനമദ്ദിനമെന്‍ നാടിന്റെ
നാവനങ്ങിയാല്‍ ശ്രദ്ധിക്കും ലോകമാകെ.”
(അഴിമുഖത്ത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക