Editorial

കോടതിയേയെങ്കിലും വിശ്വസിക്കൂ സര്‍ക്കാരെ

Published by

ഭാരത മാതാവിനെ സംബന്ധിച്ചു ചിലര്‍ ഉണ്ടാക്കുന്ന വിവാദത്തിനിടയില്‍, മദ്രാസ് ഹൈക്കോടതിയുടെ ഒരു പഴയവിധി ഏറെ ശ്രദ്ധേയവും ചൂണ്ടു പലകയുമായി നിലനില്‍ക്കുന്നു. ഭാരതാംബയെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരവും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ പരിധിയില്‍പ്പെടുന്നതും ആണെന്ന കോടതി നിരീക്ഷണം വ്യക്തവും സ്പഷ്ടവുമാണ്. ദേശീയ കാഴ്ചപ്പാടുള്ള ആര്‍ക്കും അത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയും. ചിലര്‍ക്കതിന് കഴിയുന്നില്ലെങ്കില്‍ അത് ആവരുടെ കാഴ്‌ച്ചപ്പാടിന്റെ പ്രശ്‌നമാണ്. ആ സങ്കല്പത്തിന്റെ മഹത്വം അറിയണമെങ്കില്‍ ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം. അത് വേണമെങ്കില്‍ അവനവന്റെ സ്വത്വത്തെ അറിയാനും ആദരിക്കാനുമുള്ള മനസ്സ് വേണം. അതില്‍ നിന്നാണ് ദേശീയ ബോധവും രാഷ്‌ട്ര ഭക്തിയും ഉണ്ടാവുന്നത്. നാടിനെ കഷ്ണങ്ങളായി വിഭജിക്കണമെന്ന് വാദിച്ചവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവില്ലല്ലോ. അതിന്റെ ഫലമാണ് അടുത്തകാലത്തെ തരംതാണ വിവാദങ്ങള്‍.

രാജ്ഭവനില്‍ ഭാരതമാതാവിന്റെ ചിത്രം കണ്ട് വിരണ്ട കേരള സര്‍ക്കാരിന് ഇനിയും കലിയടങ്ങിയിട്ടില്ലല്ലോ. ഉടനൊന്നും അടങ്ങുമെന്നും തോന്നുന്നില്ല. ആദ്യം കൃഷി മന്ത്രിയില്‍ ആവേശിച്ച ആ കലി പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെയും പിടികൂടിയിരിക്കുന്നു. പിന്നെ കുട്ടിസഖാക്കള്‍ അത് തെരുവിലേയ്‌ക്ക് വലിച്ചിഴച്ചു. വിദ്യാഭ്യാസ മന്ത്രിയില്‍ എത്തിയപ്പോള്‍ അതിന് കടുപ്പം കുറച്ച് കൂടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനയെയും നിയമ വ്യവസ്ഥയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അംഗീകരിക്കാത്തവര്‍ക്ക് കോടതി വിധികളും ബാധകമല്ലായിരിക്കാം. പക്ഷെ, അതിനെയൊക്കെ ആദരിക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ട്. കേരള സമൂഹത്തിലുമുണ്ട്. അവരുടെ ചിന്തകളുടെയും നിലപാടുകളുടെയും താല്പര്യങ്ങളുടെയും കുത്തകാവകാശം ഇവര്‍ക്ക് ആരും തീറെഴുതി കൊടുത്തിട്ടില്ല. തെരഞ്ഞെടുപ്പു വിജയം ഭരണം നടത്താനുള്ള അവകാശമേ നല്‍കിയിട്ടുള്ളൂ. ചിന്തകളെ നിയന്ത്രിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല.

ഗവര്‍ണറുടെത് ഭരണഘടനാ പദവിയാണ്. രാജ്ഭവന്‍ അദ്ദേഹത്തിന്റെ ആസ്ഥാനവുമാണ്. അവിടെ എന്ത് എങ്ങിനെ ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതു മാത്രമാണ് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ചെയ്തത്. അത് അങ്ങനെ തന്നെ തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തു. വിരട്ടിയാല്‍ പേടിക്കുന്ന ഗവര്‍ണര്‍മാരുടെ കാലം കഴിഞ്ഞു എന്ന കാര്യം ബോധ്യപ്പെടാത്തവരല്ല ഇന്ന് സംസ്ഥാനം ഭരിക്കുന്നവര്‍. അത് അവര്‍ക്ക് അനുഭവത്തിലൂടെ ബോധ്യമായതാണ്. ഒന്നുമി ല്ലായ്മയില്‍നിന്ന് പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള നീക്കം ആരെ സന്തോഷിപ്പിക്കാനാണെന്നും അതിന്റെ ലക്ഷ്യം എന്താണെന്നും സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകും. അത് മനസ്സിലാകാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് മാത്രമാണ്.

ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കാനാണല്ലോ മന്ത്രിയുടെ പുതിയ പുറപ്പാട്. ഗവര്‍ണരുടെ അധികാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാഠ പുസ്തകത്തില്‍ ചേര്‍ത്തുകളയുമെന്നാണ് വിരട്ടല്‍. അതിനു മുന്‍പ് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ചുമതലകളെയും കടമകളെയും കുറിച്ച് ഒരു പാഠം കൂടി ചേര്‍ക്കുന്നത് ഉചിതമായിരിക്കും. എന്ത് പാടില്ല എന്നതിന് മന്ത്രിയുടെ തന്നെ ചില പ്രവര്‍ത്തികള്‍ ഉദാഹരണമായി ചേര്‍ക്കാം. ദേശഭക്തിയെയും ദേശീയ ബോധത്തെയും പാരമ്പര്യത്തെയും കുറിച്ച് മന്ത്രിമാര്‍ക്ക് വേണ്ടിയും ഒരു പാഠ പുസ്തകം ആവാം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by