ടെഹ്‌റാൻ: തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തിൽ ഇറാൻ രോഷാകുലരാണെന്ന് വീണ്ടും തെളിയിക്കുന്നു. യുഎസ് ആക്രമണത്തിന് ശേഷം ഇറാൻ സൈന്യം ഇസ്രായേലിനെതിരെ ദ്രുത മിസൈൽ ആക്രമണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഖൈബർ മിസൈൽ ഉപയോഗിച്ച് ആണ് ഇറാൻ ആദ്യമായി ഇസ്രായേലിനെ ആക്രമിച്ചത്. ഇറാന്റെ ഏറ്റവും മാരകമായ മിസൈലുകളിൽ ഒന്നാണിത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിന്റെ വീഡിയോയും ഇറാനിയൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
അതേ സമയം ഇറാന്റെ മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ സുരക്ഷാ സേന തന്നെ ട്വീറ്റ് ചെയ്യുകയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ ഇറാന്റെ മാരകമായ മിസൈലുകൾ നാശം വിതയ്‌ക്കുന്നുണ്ട്.
ഇതിനെ തുടർന്ന് ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ മിസൈലുകളുടെ ആക്രമണങ്ങൾ അന്താരാഷ്‌ട്ര മാധ്യമങ്ങൾ പങ്കിട്ട വീഡിയോകളിൽ കാണാനാകും. ടെൽ അവീവിൽ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ചിത്രം ഇറാന്റെ പ്രസ് ടിവി ഇതിനോടകം പുറത്തുവിട്ടു. അതിൽ ഒരു കെട്ടിടം പൂർണ്ണമായും തകർന്നിരിക്കുന്നത് കാണാനാകും.
അതേ സമയം ഇറാനിയൻ മിസൈലുകൾ തടയാൻ ഇസ്രായേൽ സൈന്യം ശ്രമിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഹൈഫയിലും ടെൽ-അവീവിലുമാണ് മാരകമായ ആക്രമണങ്ങൾ നടക്കുന്നത്.
ടെൽ-അവീവിൽ നിരവധി ഇറാനിയൻ മിസൈലുകൾ ഇതിനോടകം പതിച്ചിട്ടുണ്ട്. തങ്ങളുടെ പ്രധാനപ്പെട്ട മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഈ ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക