Main Article

തൊട്ടുകൂടായ്മയും കെട്ടിപ്പിടിത്തവും

തൊട്ടുകൂടായ്മയ്‌ക്കെതിരെ മഹാത്മാഗാന്ധിയുടെ പ്രഖ്യാപനം ഇങ്ങനെയാണ്: ”തൊട്ടുകൂടായ്മ മനുഷ്യനോടും ദൈവത്തോടും ചെയ്യുന്ന കുറ്റമാണ്.” ദൈവത്തിനെക്കൂടി അതില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായത് ഇഹലോക പരലോക ബന്ധങ്ങളാണ്. പരലോകപ്പേടിയുള്ളവരാണല്ലോ അധികം ! ഗാന്ധിജിയുടെ ചിന്തകളിലും പ്രവൃത്തികളിലും ആത്മീയതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. ഭൗതികവാദത്തില്‍ മാത്രം വിശ്വസിച്ചിരുന്നവര്‍ക്ക്, അദ്ദേഹം ജീവിച്ചിരിക്കെ അതുകൊണ്ടുതന്നെ ഗാന്ധിജി അപ്രിയനായിരുന്നു. കാലാന്തരത്തില്‍, മഹാത്മജിയുടെ ജീവിതാന്ത്യത്തിനിടയാക്കിയ സംഭവത്തിന്റെ പേരില്‍, അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗൂഢാലോചന -നിഗൂഢതാ സിദ്ധാന്തത്തിന്റെ പ്രയോഗത്തിന് ഗാന്ധിജിയെ മുന്‍നിര്‍ത്തി രാഷ്‌ട്രീയം കളിക്കുന്നുവെന്നതൊഴിച്ചാല്‍ ഗാന്ധിയന്‍ ദര്‍ശനത്തോടൊ ആദര്‍ശത്തോടൊ ആഭിമുഖ്യം അവര്‍ക്ക് തെല്ലുമില്ല. അത് സാധിക്കില്ല, പ്രതീക്ഷിക്കുകയുമരുത്. കാരണം, ഹിംസ, ഉന്മൂലനം, സംഘര്‍ഷം, ആയുധപ്രയോഗം, സായുധ വിപ്ലവം എന്നിങ്ങനെയുള്ള ‘പഞ്ചമഹാപാതകങ്ങളില്‍’ അധിഷ്ഠിതമാണ് അവരുടെ നയപരിപാടികള്‍. അത് ഗാന്ധിജിയുടെ ദര്‍ശനങ്ങളുമായി തെല്ലും യോജിക്കുന്നതല്ലല്ലോ. വ്യക്തമായിക്കാണുമല്ലോ, അതെ, കമ്യൂണിസ്റ്റുകളെക്കുറിച്ചാണ് പറയുന്നത്.

ഗാന്ധിജി പറഞ്ഞത് സാമൂഹിക അസ്പൃശ്യതയെക്കുറിച്ചാണ്. മഹാകവി കുമാരനാശാന്‍ പാടിയില്ലേ, നമ്മുടെ സാമൂഹ്യസ്ഥിതി ഒരു കാലത്ത് എങ്ങനെയായിരുന്നുവെന്ന്: ”തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍/ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍/കെട്ടില്ലാത്തോര്‍തമ്മില്‍, ഉണ്ണാത്തോരിങ്ങനെ/ഒട്ടല്ലഹോ ജാതിക്കോമരങ്ങള്‍” – ജാതിയെക്കുറിച്ചാണ് കവി പാടിയത്. നിയമം മൂലം നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിച്ചിട്ടും ഇന്നും രാജ്യത്തെ സാമൂഹ്യക്രമത്തില്‍ നിന്ന് ജാതിചിന്ത പൂര്‍ണമായും വിട്ടുപോയിട്ടില്ല. ജാതിയുടെ പേരിലുള്ള ഊറ്റംകൊള്ളലുകളും ജാതിപറഞ്ഞുള്ള അവകാശവാദങ്ങളും അധികാരനേട്ടങ്ങളും, ആനുകൂല്യ വിനിയോഗങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കുകപോലും അരുത് എന്നു മുന്നറിയിപ്പു നല്‍കിയ നവോത്ഥാന ഗുരുക്കന്മാരുടെ വാണികള്‍ക്ക് തിരുത്തല്‍വാദങ്ങളാണവിടെയും. പക്ഷേ, ഇത് അവസാനിപ്പിക്കേണ്ടതു തന്നെയാണ്. സുധീരമായ, നടപടികള്‍ക്ക് ആര് മുന്നിലിറങ്ങുമെന്നതാണ് ചോദ്യം.

സാമൂഹ്യ തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കേണ്ട രാഷ്‌ട്രീയ നേതൃത്വം പക്ഷേ രാഷ്‌ട്രീയ തൊട്ടുകൂടായ്മയ്‌ക്കുവേണ്ടി വാദിക്കുകയും പരീക്ഷിക്കുകയും പരിശീലിക്കുകയും അനുശീലിപ്പിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ദുരന്തം.
ഒരു രാഷ്‌ട്രീയ കക്ഷിക്ക് മറ്റൊന്നുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അയിത്തമോ വിലക്കോ അസ്പൃശ്യതയോ ആകാമോ, വേണ്ടതുണ്ടോ. ജനാധിപത്യ സംവിധാനത്തില്‍ അത് വേണ്ട; പാടില്ല. അതും കുറ്റകരമാണ്. വിയോജിക്കുന്നതും തൊട്ടുകൂടായ്മ കാണിക്കുന്നതും രണ്ടാണ്; ഒരുപക്ഷേ എതിര്‍ക്കുന്നതുപോലും ശരിയാണ്. തൊട്ടുകൂടായ്മയുടെ രാഷ്‌ട്രീയം ശത്രുതയ്‌ക്ക് കാരണമാകും; സംഘര്‍ഷത്തിനും സംഘട്ടത്തിനും സമാധാന ഭംഗത്തിനും ഇടവരുത്തും. ജനാധിപത്യ ഭരണസംവിധാനത്തില്‍ തെരഞ്ഞെടുപ്പുവരെയാണ് വിയോജിപ്പ്. ശേഷം യോജിച്ച പ്രവര്‍ത്തനമാണ് നമ്മുടെ ഭരണഘടനയും വിഭാവനം ചെയ്യുന്നത്. അപ്പോഴാണ്, ഈ പ്രബുദ്ധ- നവോത്ഥിത- നവീന കാലത്തും രാഷ്‌ട്രീയ അയിത്തം വര്‍ത്തമാനമാകുന്നത്, വാദവും വിവാദവും ആകുന്നതും. ആ വിവാദത്തില്‍ പ്രതിസ്ഥാനത്തുനിന്ന് വാദിക്കുന്നത് ലോകമാനവികതയും മാനുഷികതയും പ്രസംഗിക്കുന്ന (പ്രസംഗത്തില്‍ മാത്രമാണ് എന്നുറപ്പാക്കിക്കൊണ്ട്) കമ്യൂണിസ്റ്റ് പാര്‍ട്ടികളും, നൂറുവര്‍ഷം പ്രവര്‍ത്തിച്ചതിന്റെയിടയില്‍ നൂറിലേറെയായി പിളര്‍ന്ന് ചിന്നിച്ചിതറിപ്പോയവരില്‍ താരതമ്യേന ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് (മാര്‍ക്സിസ്റ്റ്), സിപിഐ(എം), മാത്രമാണ്, വാദിക്കുമ്പോള്‍ നേരെ നില്‍ക്കാന്‍ ശക്തി ശേഷിക്കുന്നത്.
മത വര്‍ഗ്ഗീയവാദ സംഘടനകളോടും പാര്‍ട്ടികളോടും നിരുപാധികം ചര്‍ച്ചയും ധാരണയും സഖ്യവും ഉണ്ടാക്കിയ ചരിത്രമുള്ള ആ പാര്‍ട്ടിക്ക്, സിപിഎമ്മിന്, പറയേണ്ടതും തള്ളിപ്പറയേണ്ടതും രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ (ആര്‍എസ്എസ്)യാണ്. കാരണം സമപ്രായക്കാരെ താരതമ്യം ചെയ്യുന്നത് ഒരു ശീലമാണല്ലോ. അപ്പോള്‍ മുന്നേറിയവരെക്കുറിച്ച് പിന്നാക്കം പോയവര്‍ അസൂയകൊണ്ട് അപവദിക്കും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ആര്‍എസ്എസിനും രൂപം കൊണ്ടതിന്റെ നൂറാം വര്‍ഷമാണ് 2025. താരതമ്യം ഇല്ലാത്ത രണ്ടിനെയാണ് മാറ്റുരയ്‌ക്കുന്നത് എന്നത് ആദ്യത്തെ യുക്തിഭംഗം. സിപിഎം രാഷ്‌ട്രീയ പാര്‍ട്ടിയാണ്. ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത, തെരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആര്‍എസ്എസ്സുമായി ‘രാഷ്‌ട്രീയ സഖ്യമോ ധാരണയോ’ ഉണ്ടാക്കിയെന്ന് ഒരു സംഘടനയ്‌ക്കും പറയാനാവില്ല. അതുകൊണ്ടുതന്നെ രാഷ്‌ട്രീയ ‘തൊട്ടുകൂടായ്മ’വിഷയത്തില്‍ ആര്‍എസ്എസ് ചിത്രത്തിലില്ല, വരില്ല. എന്നാല്‍, ഒരേ ആശയത്തില്‍ ലക്ഷ്യത്തില്‍, ആദര്‍ശത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരേ കുടുംബത്തിലുള്ളവരെന്ന വിശേഷാര്‍ത്ഥത്തില്‍ ആര്‍എസ്എസ് പറയുന്ന ‘സംഘപരിവാറി’ല്‍ ഉള്‍പ്പെട്ട സംഘടനകളും അതിനും പുറത്തുള്ള, ആ ആദര്‍ശങ്ങള്‍ പിന്തുടരുന്ന സംഘടനകളും ചേര്‍ന്ന വിശാലസംവിധാനത്തില്‍ രാഷ്‌ട്രീയ കക്ഷികളും രാഷ്‌ട്രീയ വീക്ഷണമുള്ള സംഘടനകളുമുണ്ട്. ജനസംഘവും ഭാരതീയ ജനതാ പാര്‍ട്ടിയും ആ തരത്തില്‍ സംഘ ആദര്‍ശം പിന്തുടരുന്ന സംഘടനകളാണ്. വിശാലാര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അവയുടെ അടിത്തറയും ആര്‍എസ്എസ് ദര്‍ശനമാണ്.

‘പരിവാര്‍’ എന്ന് സംഘത്തെയും സംഘനിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന സംഘടനകളേയും ‘ആക്ഷേപിച്ച്’ പരാമര്‍ശിക്കുന്നവര്‍ പലപ്പോഴും ഹൈന്ദവ സ്വഭാവവും പ്രകൃതിയും കാണിക്കുന്ന എല്ലാ സംഘടനകളേയും ഈ ‘പരിവാറില്‍’ ചേര്‍ത്തു പറയാറുണ്ട്. (പരിവാര്‍ എന്നാല്‍ കുടുംബം എന്നാണര്‍ത്ഥം. ‘വസുധൈവ കുടുംബകം’ എന്നഭിമാനിക്കുന്നവരെ ‘കുടുംബം’ എന്ന് വിളിക്കുന്നത് ആക്ഷേപമാണെന്ന് കരുതുന്നവരോട് സഹതപിക്കണം) സ്വാഭാവികമായും ഇത്തരം ഒരു സംഘടനയുടെയും സല്‍പ്രവൃത്തിയെക്കുറിച്ച് മിണ്ടാതിരിക്കുകയും ആ സംഘടനകളില്‍ ഏതെങ്കിലും വ്യക്തിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചപറ്റി സംഭവിക്കുന്ന മോശം വൃത്തികളെ പര്‍വതീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് പതിവ്. മറ്റു ചേരിയിലുള്ളവരും മാധ്യമങ്ങളും അത്തരം വേളയില്‍ കുറ്റം ‘സംഘപരിവാറി’നും ആര്‍എസ്എസിനു ചുമത്തിക്കൊടുക്കും. അങ്ങനെയാണെങ്കില്‍, ജനസംഘവും ബിജെപിയും ആര്‍എസ്എസാണെങ്കില്‍, സിപിഎം നേതാക്കള്‍ നിഷേധിക്കുന്ന ആര്‍എസ്എസ് ബന്ധം അഥവാ ‘സഹപ്രവര്‍ത്തനം’ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നുണയാണ്. ആ നുണ എം.വി. ഗോവിന്ദന്‍ മാറ്റിപ്പറഞ്ഞാലും പിണറായി വിജയന്‍ തിരുത്തിപ്പറഞ്ഞാലും നുണയല്ലാതാവുകയില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആര്‍എസ്എസ് ബന്ധം പറഞ്ഞാല്‍ അത് ചരിത്രമാണ്. വര്‍ഷം 1958. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം ഉണ്ടായിട്ടില്ല. പിണറായി വിജയന് 13 വയസ്സ്. എങ്കിലും പില്‍ക്കാലത്ത് പാര്‍ട്ടിയുടെ ചരിത്രം കേട്ടോ വായിച്ചോ പഠിച്ചിട്ടുണ്ടാവും. അതില്‍ ഈ ചരിത്രം കാണേണ്ടതാണ്. അതോ ഒളിച്ചുവച്ചോ എന്നറിയില്ല.

ആര്‍എസ്എസ്സില്‍നിന്നും ആദര്‍ശബോധം ഉള്‍ക്കൊണ്ട് ജനസംഘം 1951 ല്‍ രൂപീകൃതമായി. ഏഴുവര്‍ഷംകൊണ്ട് ദല്‍ഹിയില്‍ ജനസംഘം നിര്‍ണായക സംഘടനയായി. 1958 ല്‍ അവിടത്തെ ആദ്യത്തെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജനസംഘം വന്‍വിജയം നേടി. ആകെ 80 ഡിവിഷനുകള്‍. അതില്‍ ജനസംഘത്തിന് 25 സീറ്റില്‍ ജയം. കോണ്‍ഗ്രസിന് 27. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ)ക്ക് എട്ട്. ഒരു സീറ്റ് ഹിന്ദുമഹാസഭക്ക്. കുറച്ച് സ്വതന്ത്രരുമുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. അവരുടെ പാര്‍ട്ടി നേതാവ് അരുണ ആസഫലിയെ മേയറാക്കണമെന്ന വ്യവസ്ഥ കോണ്‍ഗ്രസ് സമ്മതിച്ചു. അന്ന് കേരളത്തില്‍ ഇഎംഎസിന്റെ ഭരണമാണ്. ‘ദല്‍ഹിയില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി ‘ അന്നേ തുടങ്ങിയതാണ്. 1959 ല്‍ നെഹ്റു സര്‍ക്കാര്‍ ഇഎംഎസ്സിനെ പിരിച്ചുവിട്ടു. ദല്‍ഹിയില്‍ കോര്‍പ്പറേഷന്റെ ഭരണം അതോടെ വീണു. തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച്, കമ്മ്യൂണിസ്റ്റുകാര്‍ ജനസംഘവുമായി ചേര്‍ന്ന് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചു; അന്ന് രാഷ്‌ട്രീയ അയിത്തം മറന്നു; ഇന്ന് തൊട്ടുകൂടാത്തവരെ അന്ന് കെട്ടിപ്പിടിച്ചു. കോര്‍പ്പറേഷന്‍ ഭരണത്തിന്റെ ആദ്യപകുതിയില്‍ സിപിഐയുടെ അരുണാ ആസഫലി മേയറായി. ബിജെപിയുടെ കേദാര്‍നാഥ് സാഹ്നിയായിരുന്നു ഡെപ്യൂട്ടി മേയര്‍. ഈ സഖ്യത്തിന് മുതിര്‍ന്ന ജനസംഘം നേതാവ് എല്‍.കെ. അദ്വാനിയാണ് ജനസംഘം ഭാഗത്തുനിന്ന് നടപടികളെടുത്തത്. അന്ന് രേഖാമൂലം ജനസംഘത്തിന്റെ പിന്തുണ ചോദിച്ചുകൊണ്ട് അദ്വാനിയും കേദാര്‍നാഥ് സാഹ്നിയും സിപിഐ നേതാക്കളോട് കത്തുവാങ്ങി. അത് രേഖയാണ്. ബിജെപിയുടെ ചരിത്ര രേഖാ ഭണ്ഡാരത്തില്‍ അതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസംഘവുമായുള്ള സഖ്യം, വിശാലാര്‍ത്ഥത്തില്‍ ആര്‍എസ്എസ് ബന്ധം അങ്ങനെയാണ്. എല്‍.കെ. അദ്വാനിയും കേദാര്‍നാഥ് സാഹ്നിയും അന്നും ആര്‍എസ്എസ് സ്വയംസേവകരായിരുന്നു; ആര്‍എസ്എസ്സുകാരായിരുന്നു.

1975-ലെ അടിയന്തരാവസ്ഥക്കാലത്ത് തുടക്കത്തില്‍ കോണ്‍ഗ്രസിനെതിരെ ജനസംഘവും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചുനിന്നതും ഇന്ദിരാഗാന്ധി പേടിപ്പിക്കുകയും റഷ്യയും ചൈനയും അടക്കം ‘ബാഹ്യശക്തികള്‍’ ആജ്ഞാപിക്കുകയും കൂടി ചെയ്തപ്പോള്‍ ‘ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ ചെറുക്കാനുള്ള’ കൂട്ടുപ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറി സിപിഎം ‘തടി സംരക്ഷി’ച്ചതും മറ്റൊരു ചരിത്രം. 1989 ല്‍ വി.പി. സിങ് സര്‍ക്കാരിന്റെ കാലത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണ സഹകരണവും 1977 ലെ മൊറാര്‍ജി ഭരണകാലത്തെ ജനതാപാര്‍ട്ടി സംയോഗവുമൊക്കെ മറ്റു ചില ചരിത്ര സംഭവങ്ങള്‍. ഇതില്‍ ദല്‍ഹിയിലെ ചരിത്രമാണ് എത്ര നുണ പറഞ്ഞാലും കമ്യൂണിസ്റ്റുകള്‍ക്ക് മറച്ചുപിടിക്കാനാവാത്ത ചരിത്രം. ജനസംഘത്തിനോ ബിജെപിക്കോ ഇത് വിളിച്ചുപറയുന്നതിന് മടിയില്ല. കാരണം, ആരോടും രാഷ്‌ട്രീയ അയിത്തം പാടില്ലെന്ന നയമാണ് ആ സംഘടനകള്‍ക്ക് എന്നും.

മറ്റൊരു കാഴ്ചയിലേക്ക് പോകാം:

ആര്‍എസ്എസ് ബന്ധം ഇല്ലെന്നു പറയാനും മറച്ചുപിടിക്കാനും മത്സരിക്കുന്നവരുടെ ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക്, ദല്‍ഹിയില്‍ പോയി സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയേയും സഖാക്കളേയും കാണാന്‍ മടിയും, മറയുമില്ലായിരുന്നു. ഇടത് ഐക്യത്തിന്റെയും സഹപ്രവര്‍ത്തനത്തിന്റെയും ആവേശമായിരുന്നു ചര്‍ച്ചയില്‍ എന്നാണ് വെളിപ്പെടുത്തല്‍. ആരാണ് സിപിഐ (എംഎല്‍) ലിബറേഷന്‍? സായുധവിപ്ലവത്തിന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍. 1969 ല്‍ സിപിഐ വിട്ട് രൂപപ്പെട്ടവരാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റുകള്‍) ഭാരതത്തില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തി സായുധ വിപ്ലവം നടത്തുമ്പോള്‍ അവരെ ഉന്മൂലനാശം ചെയ്യാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ പരിശ്രമങ്ങള്‍ നടത്തുമ്പോള്‍, ആയുധധാരികളായ മാവോയിസ്റ്റുകളോട് ഏറ്റുമുട്ടി നമ്മുടെ സൈനികര്‍ വീരമൃത്യു വരിക്കുമ്പോള്‍ ആണ് കമ്മ്യൂണിസ്റ്റ് ബേബിയുടെ പുതിയ ‘കുട്ടി’ക്കളി. മാവോയിസ്റ്റുകളുമായി ഒരു ഭേദമേ ‘എംഎല്‍’കാര്‍ക്കുള്ളൂ; അവര്‍ മാവോയെ പരസ്യമായി അംഗീകരിക്കുന്നില്ല. മനസ്സുകൊണ്ട്, ഭരണകൂടങ്ങളെ (സര്‍ക്കാരിനെ) ആയുധം പ്രയോഗിച്ച് അട്ടിമറിക്കണമെന്ന പക്ഷക്കാരാണ്. സാധ്യമെങ്കില്‍ ജനാധിപത്യ സംവിധാനത്തിലൂടെയും ഭരണം പിടിക്കുകയെന്നതാണ് മാര്‍ക്സിസ്റ്റ് നയവും; ആയുധം പ്രയോഗിക്കുന്നത് പരസ്യമായി പറയുന്ന നയമല്ലെന്നുമാത്രം. ശരിയാണ്, ഈ കൂടിക്കാഴ്ചയില്‍ വാസ്തവത്തില്‍ പുതിയ വാര്‍ത്തയില്ല. സമാനസ്വഭാവചിന്താഗതിക്കാര്‍ ഒന്നിച്ചുകൂടിയെന്നു മാത്രം. പക്ഷേ, അപകടം ഈ കൂടിക്കാഴ്ചയുടെ സമയവും ‘ഇടത് സഖ്യ’മെന്ന ലക്ഷ്യവുമാണ്. സിപിഎമ്മിനും എംഎല്‍നും തമ്മില്‍ ആശയത്തില്‍, സാമ്പത്തിക നയത്തില്‍, അധികാരത്തോടുള്ള സമീപനത്തില്‍, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ എല്ലാം വിഭിന്നതയുണ്ട്. പക്ഷേ, ‘സഹകരണ സാധ്യത’ ചര്‍ച്ചചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ പിളര്‍പ്പിനു കാരണമായ കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മിനും സിപിഐക്കും ഇപ്പോള്‍ ഒരേ നയമാണ്. പക്ഷേ സിപിഎം-സിപിഐ ലയനം ചര്‍ച്ചയില്‍ വരുന്നേയില്ല. മുസ്ലിംലീഗിനോടും സമുദായത്തോടുമുള്ള നയനിലപാടിന്റെ പേരിലാണ് എം.വി. രാഘവന്‍ സിഎംപി ഉണ്ടാക്കി സിപിഎം പിളര്‍ത്തിയത്. സിഎംപിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിനാകുന്നില്ല. വിചിത്രമാണ് ഇടത് സഖ്യത്തിനുള്ള, കാലം തെറ്റിയുള്ള ഈ കൂടിക്കാഴ്ച എന്നതിന് കൂടുതല്‍ പറയേണ്ടതില്ലല്ലോ.

രാഷ്‌ട്രീയ തൊട്ടുകൂടായ്മയും കെട്ടിപ്പിടിത്തവും സിപിഎമ്മിന് രാജ്യവിരുദ്ധ ശക്തികളോടേ പറ്റൂ. ശരിയാണ്, ഭീകരരും തീവ്രവാദികളുമായ ശക്തികളോടേ അവര്‍ക്ക് കൂട്ടൊക്കൂ. അതുകൊണ്ട് ആര്‍എസ്എസ് ചാര്‍ച്ച ആ പാര്‍ട്ടി ഔദ്യോഗികമായി ചെയ്യില്ല, ചെയ്യണ്ട. കാര്യങ്ങള്‍ തിരിച്ചറിയുന്ന കമ്യൂണിസ്റ്റ് അണികള്‍ അത് നടപ്പാക്കിക്കോളും. ഏറെക്കാലമായി നടക്കുന്നു. നൂറാം വര്‍ഷത്തില്‍ കൂടുതല്‍ ശക്തമാകും.

പിന്‍കുറിപ്പ്: ‘യുദ്ധാനന്തരം’
പാകിസ്ഥാന്‍ സത്യം പറയാന്‍ തുടങ്ങി. നുണ പറഞ്ഞ ‘ഇന്ത്യക്കാര്‍’ ഇനിയിപ്പോള്‍ എന്തു പറയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക