മഹാകവി അക്കിത്തത്തിന്റെ ഈ വാങ്മയം ഉരുവിട്ടുകൊണ്ടല്ലാതെ, എസ്. രമേശന്‍ നായര്‍ എന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഒരു പുഞ്ചിരി. അതെപ്പോഴും മറ്റുള്ളവര്‍ക്കായി ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയത്തില്‍ ഓളം വെട്ടുന്ന ആനന്ദത്തിന്റെ ഒരു തെല്ല് ചുണ്ടിലൂടെ കവിഞ്ഞു തൂവിയതല്ലേ ആ ചെറുപുഞ്ചിരി എന്നു തോന്നും. സൗമ്യതയേക്കാള്‍ സൗമ്യമായി പുറത്തുവരുന്ന മധുമൊഴികള്‍ കൂടിയാവുമ്പോള്‍ ആ പൗര്‍ണമി പൂര്‍ണമാവും. ജീവിതത്തില്‍ അത്രയ്‌ക്കൊന്നും ആനന്ദം അനുഭവിക്കാനില്ലാതിരുന്നയാള്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആനന്ദപ്പാല്‍വെണ്ണയൂട്ടി. ഭക്തി തന്നെ ഗാനമായി വന്ന് നൃത്തം ചെയ്യുന്ന ഗീതങ്ങളെഴുതി. ആയിരം നാവുകൊണ്ട് അനന്തതയ്‌ക്കു കാവ്യഭാഷ ചമച്ചു. ആപാതമധുരവും ആലോചനാമൃതവുമായ ഗദ്യഭാഷണങ്ങള്‍കൊണ്ട് സദസ്സിന് നി
ര്‍വൃതിയേകി. കുട്ടികള്‍ക്കുവേണ്ടി പുസ്തകപ്പെട്ടികളൊരുക്കിയും പുരസ്‌കാരങ്ങള്‍ നല്‍കിയും സംഘാടകനായി ഓടി നടന്നു. എഴുപത്തിമൂന്നു സംവത്സരം നീണ്ട കര്‍മതപസ്സ്. ധര്‍മത്തിന്റെ തേരാളിയും പോരാളിയുമായി ശോഭിച്ച കവിജന്മം. ആ നിത്യനിര്‍മ്മലപൗര്‍ണമിയുടെ ഓര്‍മ്മയില്‍ തെല്ലുനേരം ധ്യാനിച്ചിരിക്കുന്നതേ നമുക്കു പു
ണ്യം.
‘എന്നെക്കാള്‍ വലിയ കവി ‘ എന്ന് അക്കിത്തം മൂല്യനിര്‍ണയം ചെയ്ത രമേശന്‍നായരുടെ കാവ്യലോകം അര്‍ഹിക്കുന്ന അളവില്‍ ഇനിയും പഠിക്കപ്പെട്ടതില്ല. ‘പണ്ടു സന്ധ്യയ്‌ക്കു നാമം ജപിച്ചിരുന്ന പോലെ നിത്യവും ജപിച്ചു പഠിക്കാന്‍ യോഗ്യ’മെന്ന് ലീലാവതി ടീച്ചര്‍ നിര്‍ദ്ദേശിച്ച ഗുരുപൗര്‍ണമി കാവ്യം ഇനിയും മലയാളി വായിച്ചു തുടങ്ങിയിട്ടില്ല. 2012 ല്‍ പുറത്തിറങ്ങിയ അപൂര്‍വഗംഭീരമായ ഈ കൃതിയ്‌ക്ക് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കാര്യമായ പഠനങ്ങളൊന്നും ഉണ്ടായില്ല എന്നത് നമ്മുടെ ആഴമില്ലായ്മയെ വെളിവാക്കുന്നു. അഗാധതയോടുള്ള ഭയം ഒരു മനോരോഗലക്ഷണമാണ്. ഗൗരവമുള്ള ഒരിടത്തേക്കും കടന്നുചെല്ലാത്ത ആധുനിക മലയാള നിരൂപണം ആ രോഗലക്ഷണമാണ് പ്രകടിപ്പിക്കുന്നത്. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും പോലെ നിലവിളക്കുവച്ചു വായിക്കേണ്ടുന്ന ഉപനിഷത്താണ് ഗുരുപൗര്‍ണമി .
ഇരുപത്തഞ്ച് അധ്യായങ്ങളിലായി എഴുനൂറ്റി പതിമൂന്നു ശ്ലോകങ്ങളില്‍ ഗുരുദേവദര്‍ശനത്തിന്റെ പ്രാണപ്രതിഷ്ഠ നിര്‍വഹിച്ചിരിക്കുന്ന ഗുരുപൗര്‍ണമി വേദകാലം മുതലുള്ള സരസ്വതീപ്രവാഹത്തിന്റെ തുടര്‍ച്ചയാണ്. അനുഷ്ടുപ്പ് ഛന്ദസ്സില്‍ വിടരുന്ന നാലിതള്‍പ്പൂക്കളെ തത്ത്വചിന്തയുടെ സുവര്‍ണനൂലില്‍ കോര്‍ത്തൊരുക്കിയ വിശിഷ്ടമാല്യം . ഭാരതീയ കഥനപാരമ്പര്യമനുസരിച്ച് ആദിപര്‍വങ്ങള്‍ ഗ്രന്ഥസംഗ്രഹമായിരിക്കും.
തുടര്‍ന്നുള്ളവ അതിന്റെ വിപുലനവും. ഗുരുപൗര്‍ണമിയിലും ആ പതിവ് പിന്തുടര്‍ന്നിരിക്കുന്നു. ഉപക്രമം, തിരനോട്ടം എന്നീ അധ്യായങ്ങള്‍ തുടര്‍ന്നുള്ള അധ്യായങ്ങളുടെ സാരസംക്ഷേപം കൂടിയാണ്. അനന്തരം ഗുരുദേവന്റെ ജീവിതവും സംഭവങ്ങളും ഇതിഹാസത്തിന്റെ ഭാഷാശൈലിയില്‍ വിവരിക്കുന്നു. ഓരോ വാക്കിലും ശ്രീനാരായണദര്‍ശനം പ്രകാശിക്കുന്ന ഈ ഗ്രന്ഥത്തിലെ പത്തു മുതല്‍ പതിനേഴുവരെയുള്ള അധ്യായങ്ങള്‍ പുതിയ തലമുറ ഉരുവിട്ടു പഠിച്ചുറപ്പിക്കേണ്ടതാണെന്ന് ലീലാവതി ടീച്ചര്‍ ഉപദേശിക്കുന്നു. വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്ന സന്ദേശത്തിന്റെ ഭാഷ്യമാണ് പത്താമധ്യായം. സംഘടിച്ചു ശക്തരാവുക എന്ന ഉപദേശത്തെ പതിനൊന്നാമധ്യായത്തില്‍ ഐകമത്യോപനിഷത്തായി വ്യാഖ്യാനിക്കുന്നു. അദൈ്വതക്കടലില്‍ തൊഴാന്‍ പോകുന്ന നെയ്യാറാണ് ഗുരുദേവന്റെ കവിതകള്‍ എന്ന ഹൃദ്യമായ നിരീക്ഷണം പന്ത്രണ്ടാമധ്യായത്തിലാണ്. അധ്വാനം, സമ്പാദ്യശീലം, ശുചിത്വബോധം, ലാളിത്യം, അനാചാര വര്‍ജനം മുതലായ ജീവിതശീലങ്ങളാണ് ആഹ്വാനപര്‍വത്തില്‍ വിസ്തരിക്കുന്നത്. സമാധാനത്തിന്റെ തലസ്ഥാനമായും തത്ത്വചിന്തയുടെ കളിസ്ഥലമായും വിളങ്ങുന്ന തപോവനമെന്നാണ് ശിവഗിരിയെ വര്‍ണിക്കുന്നത്. ഗുരുദേവന്‍ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളെല്ലാം ശിവജ്ഞാനം പ്രദാനം ചെയ്യുന്ന തപോവനങ്ങളാണ്. മനസ്സാകുന്ന കണ്ണാടി, പൊടി തുടച്ചുമിനുക്കുക. അതില്‍ തെളിയുന്ന ആത്മബിംബമാണീശ്വരന്‍. ഇതാണ് പതിനാലാമധ്യായത്തിന്റെ പ്രമേയം. അദൈ്വതഭൂമി എന്ന പതിനഞ്ചാമധ്യായത്തില്‍ ആലുവയിലെ സര്‍വമതസമ്മേളനത്തിന്റെ സമകാലിക പ്രസക്തി കൂടി ചര്‍ച്ചയാവുന്നു. വാദിക്കാനും ജയിക്കാനുമല്ല മതം എന്ന ഗുരുദേവദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മതഭ്രാന്തുകള്‍ വിമര്‍ശിക്കപ്പെടുന്നു.
‘ ഇതോ മതം? സമാധാനം ?
ഇതോ സ്‌നേഹം, സമത്വവും?
ഈശ്വരന്‍ പെറ്റ മക്കള്‍ക്കെ –
ന്തീ മതഭ്രാന്തു മുറ്റുവാന്‍ ? ‘
എന്ന് കവി ധര്‍മ്മരോഷം കൊള്ളുന്നു.
കേരളീയം എന്ന പതിനാറാമധ്യായത്തില്‍ ഭ്രാന്താലയമായിരുന്ന കേരളത്തിന്റെ അസമത്വങ്ങളും അതു പിന്‍പറ്റി വന്ന മതപരിവര്‍ത്തനചൂഷണങ്ങളും ചര്‍ച്ചയാവുന്നു. ഗുരുദേവനെപ്പോലും മതപരിവര്‍ത്തനം ചെയ്യിക്കാനെത്തിയ പാതിരിയ്‌ക്ക് നല്‍കിയ നര്‍മ്മമധുരമായ മറുപടി ഭാരതത്തിന്റെ സ്ഥിതപ്രജ്ഞയുടെ ദൃഷ്ടാന്തമാണ്. വിഷഹാരി എന്ന പതിനേഴാമധ്യായം ലഹരിയില്‍ വലയുന്ന കേരളത്തിനുള്ള പ്രത്യൗഷധം കൂടിയാണ്. മദ്യത്തെക്കുറിച്ച് ഗുരുദേവന്‍ അന്നു മൊഴിഞ്ഞ മുത്തുകള്‍ മയക്കുമരുന്നിനും ബാധകമാണ്. ആത്മനാശവും കുടുംബ നാശവും വംശനാശവും വരുത്തുന്ന ലഹരിയെ പത്ഥ്യജീവിതം എന്ന മരുന്നു കൊണ്ടാണ് നിയന്ത്രിക്കേണ്ടത്. ചിത്തശുദ്ധിയ്‌ക്കുള്ള ഉപായം ഭക്ഷണശുദ്ധിയില്‍നിന്നാരംഭിക്കുന്നു.
ഇരുപത്തിനാല് അധ്യായങ്ങളിലായി അനുഷ്ടുപ്പിലൊഴുകുന്ന സ്വരഗംഗ അവസാനത്തെ അധ്യായത്തിലെത്തുമ്പോള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ഗതി സ്വീകരിക്കുന്നു. ഗുരുദേവന്റെ മഹാനിര്‍വാണമാണ് വര്‍ണിക്കുന്നത്. സാംസ്‌കാരിക കേരളമെന്ന ആവിവന്‍തോണിയുടെ നാവികനാണ് യാത്രയാവുന്നത്. പ്രകൃതിയും സര്‍വ ചരാചരങ്ങളും ഹിന്ദു ധര്‍മ്മവുമെല്ലാം ആ വേര്‍പാടില്‍ വിതുമ്പി നില്ക്കുകയാണ്. കുമാരനാശാന്റെ പ്രരോദനകാവ്യം ഓര്‍ത്തുപോകുന്നു. മഹാവിയോഗത്തില്‍ അലതല്ലുന്ന വിചാരഭാഷയ്‌ക്ക് ആശാനും ഇതേ വൃത്തമാണല്ലോ സ്വീകരിച്ചത്. കന്നി അഞ്ച് നല്ല ദിവസമാണെന്നു പറഞ്ഞ് ദൈവദശകം ചൊല്ലിക്കേട്ട് പതിയെ മിഴിയടച്ച് സമാധി പുല്‍കിയ ഗുരുവിന്റെ ദേഹത്യാഗത്തെ ഒരു ധ്യാനാനുഭവമാക്കി മാറ്റുകയാണ് കവി. കാവിയല്ല, കാരുണ്യമാണ് സംന്യാസത്തിന്റെ ലക്ഷണമെന്ന് ജീവിതംകൊണ്ടു പഠിപ്പിച്ച ശ്രീനാരായണഗുരുദേവനെ ശങ്കരാചാര്യ സ്വാമിയോടാണ് താരതമ്യപ്പെടുത്തുന്നത്. ഇരുവരും അദൈ്വതദര്‍ശനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നു. പൂര്‍വാശ്രമമെന്നൊരു വേറിട്ട ജീവിതവും ഇവര്‍ക്കില്ല. കേരളം വിശ്വത്തിനു സമര്‍പ്പിച്ച നവോത്ഥാന നായകരാണ് ശങ്കരനാരായണന്മാര്‍. ഇപ്രകാരം രമേശന്‍നായര്‍ ഗുരുവിനെ കേന്ദ്രമാക്കി പ്രകാശത്തിന്റെ അമൃതപൗര്‍ണമിയൊരുക്കിയിരിക്കുന്നു.
ഗുരുപൗര്‍ണമിക്ക് മലയാളത്തിലെ ഏതെങ്കിലും പൂര്‍വകാവ്യവുമായി ബന്ധം കല്പിക്കാമെങ്കില്‍ അത് അക്കിത്തത്തിന്റെ വിശ്രുതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തോടാണ്. ഭാഷാശൈലിയും രൂപഘടനയും മാത്രമല്ല, കാവ്യഹേതുവും കാവ്യപ്രയോജനവും ഇവയ്‌ക്കു രണ്ടിനും സമാനമാണ്. ഈ സാധര്‍മ്മ്യം പി.
പരമേശ്വന്‍ (പരമേശ്വര്‍ജി) നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോകം ഗ്രസിച്ച ഭൗതികവാദ പ്രത്യയശാസ്ത്രത്തോടുള്ള ഭാരതീയ മനസിന്റെ പ്രതികരണമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. ആ പ്രത്യയശാസ്ത്രം കാലഹരണപ്പെടുകയും അതിന്റെ പ്രേതരൂപങ്ങള്‍ നിഴല്‍നൃത്തം തുടരുകയും ചെയ്യുന്ന കാലത്താണ് ഗുരുപൗര്‍ണമി പി
റക്കുന്നത്. ലോക സാമൂഹ്യദുര്‍നിയമങ്ങള്‍ പരിഹരിക്കാന്‍ ഒരു സ്‌നേഹസുന്ദരപാതയുണ്ടോ ?
‘നിരുപാധികമാം സ്‌നേഹം
ബലമായി വരും ക്രമാല്‍
എന്ന ഉത്തരസൂചനയിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പൂര്‍ത്തിതേടുന്നത്. അതിന്റെ ഉദാഹരണവും വ്യാഖ്യാനവുമല്ലേ ഗുരുദേവന്റെ ജീവിതം? അക്കിത്തത്തിന്റെ കൃതി ആത്മാവില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ തിരസ്‌കാരമാണെങ്കില്‍ രമേശന്‍ നായരുടേത് ആത്മീയമായ പ്രത്യയ ശാസ്ത്രത്തിന്റെ വീണ്ടെടുപ്പാണ്. ഭാരതം ലോകത്തിനു നല്‍കുന്ന സനാതന ധര്‍മത്തിന്റെ പ്രത്യയശാസ്ത്രമാണ് ഗുരുപൗര്‍ണമിയുടെ പ്രബന്ധധ്വനി. ഈ ഒരൊറ്റ കാവ്യം രചിച്ചതിന്റെ പേരില്‍ ഒരു നൂറ്റാണ്ടു മുഴുവന്‍ കേരളം കവിയോടു കടപ്പെട്ടിരിക്കുന്നു.
അനര്‍ഘമായ ആശയം കൊണ്ടു മാത്രമല്ല, അനുഭൂതിസുന്ദരമായ കാവ്യഭാവന കൊണ്ടും അനുഗൃഹീതമാണ് ഈ കാവ്യം. സംസ്‌കൃതഭാഷയില്‍ ഗുരുദേവന്‍ വ്യുല്പത്തി നേടിയതു വര്‍ണിക്കുമ്പോള്‍
‘അമരംഭാഷ നാത്തുമ്പ –
ത്തായിരത്തിരി വയ്‌ക്കവേ’
എന്ന പ്രയോഗം നല്‍കുന്ന ചാരുത ശ്രദ്ധിക്കുക. അമരകോശത്തിലൂടെ ലഭിച്ച പദസമ്പത്ത് പ്രയോഗസന്നദ്ധമായ സിദ്ധിയായി നാവിന്‍തുമ്പില്‍ തുടിച്ചു നില്ക്കുന്നു. ഒരു നാളം ആയിരം തിരിയിലേക്കു പകര്‍ന്ന് വളരുന്നു. അറിവ് നാവില്‍ വെളിച്ചമായി വിളങ്ങുന്നു എന്ന ഭാവനയ്‌ക്ക് എഴുത്തച്ഛനോളം നീളുന്ന വേരുകളുണ്ട്. വര്‍ണവിഗ്രഹയായ വാണീ മാതാവിന് നാവില്‍ ഇരിപ്പിടമൊരുക്കിയ കിളിപ്പാട്ടിലെ വരികള്‍ ഓര്‍ത്തുപോകുന്നു.
കുട്ടിക്കാലത്ത് പൈക്കളെ മേയ്‌ക്കാന്‍ പോകുന്നത് നാണുവിന് വലിയ ഇഷ്ടമായിരുന്നു. വേണ്ടത്ര ഏകാന്തത കിട്ടും. വെറുതേ ചിന്തിച്ചിരിക്കാന്‍ സമയം കിട്ടും. ആ അനുഭവത്തെ രമേശന്‍ നായര്‍ വര്‍ണിക്കുമ്പോള്‍ പച്ചപ്പില്‍ പൈക്കളെ മേയാന്‍ വിടുന്നതോടൊപ്പം തന്റെ മനസ്സിനെയും ഏകാന്തതയില്‍ മേയാന്‍ വിടുന്നു എന്നെഴുതുന്നു. ഉള്ളില്‍ ധ്യാനബോധം ഉണരുന്നതിനെ ‘ വളരുന്നു തന്റെയുള്ളില്‍ വെറ്റിലക്കൊടി പോലവേ ‘ എന്ന് കാളിദാസസ്പര്‍ശമുള്ള ഉപമ കൊണ്ടുവരുന്നു. മരുത്വാമലയിലെ തപസ്സിലൂടെ ആത്മദര്‍ശനം നേടിയ ഗുരുദേവന്റെ തുരീയാനുഭവത്തെ
‘ ഓങ്കാരക്കാറ്റിലീബ്രഹ്മ –
മൊരു ശംഖായ് മുഴങ്ങവേ,
ഒഴുകിപ്പോകുന്നു താഴേ –
ക്കിരുട്ടിന്റെ വിഷപ്പുക
പുത്തനായ്‌ക്കണ്‍മിഴിക്കെ പൂ –
ത്താലമേന്തുന്ന ഭൂമിയില്‍
കണ്ണിലീശ്വരചൈതന്യം
പൂണ്ടു നില്‍പൂ സമസ്തവും ‘
എന്ന് ആസ്വാദകനെയും ധ്യാനലീനനാക്കുന്നു. ഗുരുവും കവിയും അനുവാചകനും ഒന്നായി മാറുന്ന അനുഭൂതിതാദാത്മ്യത്തിന്റെ കാവ്യഭാഷയാണ് എഴുത്തിനെ പൗര്‍ണമിയാക്കുന്നത്. അരുവിപ്പുറം പ്രതിഷ്ഠയും രമണാശ്രമസംഗമവും പോലെയുള്ള ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുമ്പോള്‍ ഈ അനുഭൂതിതാദാത്മ്യം ആഴത്തില്‍ അനുഭവപ്പെടുന്നു.
ഗുരുപൗര്‍ണമി കവിതയിലെഴുതിയ നവോത്ഥാന ചരിത്രമാണ്. ഉദാത്തമായ ചരിത്രം കവിതയായി മാറും എന്ന് സവര്‍ക്കര്‍ നിരീക്ഷിച്ചിട്ടുണ്ട്. വസ്തുതകളുടെ ശേഖരം മാത്രമല്ല ചരിത്രം. അത് ഒരു ദര്‍ശനത്തിന്റെ ആവിഷ്‌കാരം കൂടിയാണ്. സനാതനധര്‍മ്മം സമൂഹത്തെ ഇരുട്ടിന്‍ നിന്ന് വെളിച്ചത്തിലേക്കു നയിച്ചതെങ്ങനെ എന്ന അന്വേഷണവും കണ്ടെത്തലുമാണ് ഈ കാവ്യം. അതുപോലെ ഋഷിയും ഛന്ദസ്സും ദേവതയുമുളള വൈദികമന്ത്രമായും ഈ കൃതിയെ ദര്‍ശിക്കാം. ഉദാത്തമായ തലത്തില്‍ കവിത മന്ത്രമായിത്തീരും എന്ന അരവിന്ദവചനം ഇവിടെ യാഥാര്‍ത്ഥ്യമാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രം കവിതയാവുകയും കവിത മന്ത്രമാവുകയും ചെയ്യുന്ന അപൂര്‍വകാന്തിയാണ് ഗുരുപൗര്‍ണമിയുടെ സൗന്ദര്യം.
കവികുലഗുരു എന്ന വിശേഷണം ഭാരതം ചാര്‍ത്തിക്കൊടുത്തത് കാളിദാസനുമാത്രമാണ്. മലയാളത്തില്‍ എഴുത്തച്ഛനും ആ വിശേഷണത്തിനര്‍ഹനാണ്. ഗുരുപൗര്‍ണമിയുടെ കവി എന്ന നിലയില്‍ എസ്. രമേശന്‍ നായര്‍ ആധുനിക മലയാളത്തിന്റെ കവികുലഗുരുവായിരിക്കുന്നു. എഴുത്തച്ഛന്റെ രാമായണത്തിന് ഒരു മാസത്തെ പാരായണം പാരമ്പര്യമായി നാം തുടര്‍ന്നുവരുന്നതു പോലെ ഗുരുപൗര്‍ണമിയുടെ പാരായണത്തിനും
ചര്‍ച്ചകള്‍ക്കും വേണ്ടി ഒരു കാലയളവ് നിശ്ചയിക്കേണ്ടതാണ്. ചിങ്ങമാസത്തിലെ ചതയം മുതല്‍ കന്നി അഞ്ച് വരെ വര്‍ഷംതോറും ഈ കൃതിയുടെ പാരായണത്തിനു മാറ്റിവയ്‌ക്കണം. അത് ഈ കവികുലഗുരുവിന് നമ്മള്‍ നല്കുന്ന ഉചിതമായ ഗുരുദക്ഷിണയായിരിക്കും.
(ബാലഗോകുലം സംസ്ഥാന
അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: