India

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

Published by

ബെയ്ജിംഗ് : ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇറാനെ സഹായിക്കാൻ ചൈന ശ്രമിക്കുന്നതായി സൂചന . ഇന്ത്യയുമായുള്ള യുദ്ധത്തിൽ ആയുധങ്ങൾ നൽകി പാകിസ്ഥാനെ ഒരു വഴിക്കാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ഇറാനെയും സഹായിക്കാനെന്ന പേരിൽ ചൈന എത്തിയിരിക്കുന്നത്.

ഇസ്രയേല്‍- ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങള്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് . വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍, ഇസ്രയേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

മൂന്നു ദിവസങ്ങളിലായാണ് ഈ മൂന്ന് വിമാനങ്ങള്‍ ടെഹ്റാനില്‍ എത്തിയത്. ഇറാനുനേരെ ഇസ്രയേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും ഇറാനില്‍ എത്തി. മൂന്നു വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നത്- വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ വ്യോമമേഖലകളിലൂടെ.

പിന്നീട് ഈ വിമാനങ്ങള്‍ ഇറാനു സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയില്ല.

ചൈനയും ഇറാനും തന്ത്രപരമായ പങ്കാളികളാണ്. അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ഇരുരാജ്യങ്ങളിലേയും നേതൃത്വം ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നു- പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്‌ക്കുന്നത്.ഇറാനെ ചൈന സഹായിക്കുന്നത് ഇതാദ്യമല്ല. മുമ്പ് ഇറാനു ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈല്‍ സാമഗ്രികള്‍ ചൈന നല്‍കിയിരുന്നു.

അതേസമയം ചൈനീസ് ആയുധങ്ങൾ വച്ച് ഇസ്രായേലിനെ നേരിടാണ് ശ്രമിക്കുന്നതെങ്കിൽ ഇറാന് അധിക കാലം യുദ്ധം നടത്തേണ്ടി വരില്ലെന്നും ഇസ്രായേലിനു മുന്നിൽ തോറ്റ് തുന്നം പാടേണ്ടി വരുമെന്നുമാണ് പരിഹാസം .

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by