വാഷിംഗ്ടണ്‍: 20 നിലയുള്ള കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് അമേരിക്കയുടെ ബി2 സ്റ്റെല്‍ത്ത് വിഭാഗത്തില്‍പ്പെട്ട ആറ് യുദ്ധജെറ്റുകള്‍ പുറപ്പെട്ടതായി വാര്‍ത്ത. ഇറാനില്‍ ആക്രമണം നടത്താനാണോ ഈ സ്റ്റെല്‍ത്ത് വിഭാഗത്തില്‍പെട്ട ജെറ്റുകള്‍ പുറപ്പെട്ടിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ലോകം. പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഗുവാം എന്ന പ്രദേശത്തേക്കാണ് പുറപ്പെട്ടിരിക്കുന്നത്.
മലനിരകള്‍ക്കുള്ളില്‍ ആഴത്തില്‍ നിര്‍മ്മിച്ച ഭൂഗര്‍ഭ അറയ്‌ക്കുള്ളില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ ആണവകേന്ദ്രമായ ഫര്‍ദോമിനെ തകര്‍ക്കണമെങ്കില്‍ ബങ്കര്‍ ബസ്റ്റര് ബോംബ് പ്രയോഗിച്ചേ മതിയാവൂ. 200 അടി വരെ താഴേക്ക് പര്‍വ്വതത്തെയോ കെട്ടിടത്തെയോ ദൃഡീകരിച്ച കോണ്‍ക്രീറ്റിനെയോ തുളച്ചുകയറിപ്പോയ ശേഷം ഉഗ്രസ്ഫോടനത്തില്‍ ഇതെല്ലാം തകക്കാന്‍ ശേഷിയുള്ള ജിയു 57 എന്ന വിഭാഗത്തില്‍പ്പെട്ട ശക്തമായ ബങ്കര്‍ ബസ്റ്റര് ബോംബ് അമേരിക്കയുടെ കയ്യില്‍ മാത്രമേയുള്ളൂ. ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര് ബോംബ് ഇടണമെങ്കില്‍ ബി2 എന്ന സ്റ്റെല്‍ത് ജെറ്റ് തന്നെ വേണം. ഇത് ഉപയോഗിച്ചാല്‍ മാത്രമേ ഒരു കൂറ്റന്‍ മലയുടെ ഉള്ളില്‍ പണിതുയര്‍ത്തിയ ഇറാന്റെ ഫര്‍ദോം ആണവകേന്ദ്രത്തെ തകര്‍ക്കാന്‍ സാധിക്കൂ. ഇവിടെ ആണവായുധം നിര്‍മ്മിക്കാന്‍ വേണ്ടി യൂറേനിയം സമ്പുഷ്ടീകരണം നടക്കുന്നുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ജിബിയു57 എന്ന നൂതന ബങ്കര്‍ ബസ്റ്റര്‍ ബോംബില്‍ സ്ഫോടനം നടത്താനുള്ള പോര്‍മുനയില്‍ 2000 കിലോഗ്രാമിനേക്കാള്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചിട്ടുണ്ട്.
എന്തിനാണ് യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെ ആറ് ബി2 സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ അമേരിക്കയില്‍ തന്നെയുള്ള ഗുവാമിലേക്ക് നീങ്ങിയത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ലോകം. ഈ നീക്കം ഇറാന് നേരെ ആസന്നമായ ഒരു ആക്രമണത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നു. ഹവായില്‍ നിന്നും ഇന്ധനം നിറച്ച ശേഷം പസഫിക് സമുദ്രം മുറിച്ച് ഈ യുദ്ധജെറ്റുകള്‍ പറന്നു എന്നാണ് ഫ്ലൈറ്റുകള്‍ ട്രാക്ക് ചെയ്യുന്ന ചില സൈറ്റുകള്‍ അവകാശപ്പെടുന്നത്.
ഇറാനെതിരെ യുദ്ധവിമാനം അയയ്‌ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഈ ആറ് ബി2 ജെറ്റുകള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നീക്കിയത് എന്തിനാണെന്ന ചോദ്യത്തിനാണ് വിദഗ്ധര്‍ ഉത്തരം തേടുന്നത്. ഇത് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ട്രംപിന്റെ മറ്റൊരു അടവ് മാത്രമാണോ എന്നും സംശയിക്കുന്നവരുണ്ട്.
താക്കീത് ചെയ്ത് ചൈനയും റഷ്യയും
ഇറാന്റെ മണ്ണില്‍ സൈനികരെ അയയ്‌ക്കരുതെന്ന് അമേരിക്കയ്‌ക്ക് ചൈനയും റഷ്യയും താക്കീത് നല്‍കിയിട്ടുണ്ട്. ഈ താക്കീത് ലംഘിച്ച് ട്രംപ് യുദ്ധവിമാനങ്ങള്‍ ഇറാനിലേക്ക് അയയ്‌ക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
ജനീവ സമാധാനസംഭാഷണം പരാജയപ്പെട്ടു
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ഇറാന്‍ നടത്തിയ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആണവായുധം നിര്‍മ്മിക്കുന്ന പ്രക്രിയയില്‍ നിന്നും എത്ര സമ്മര‍്ദ്ദമുണ്ടായാലും പിന്‍വാങ്ങുന്ന പ്രശ്നമില്ലെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചത്. ഇതോടെയാണ് സംഭാഷണം പരാജയപ്പെട്ടത്. ടെഹ്റാന്‍ അവരുടെ ആണവായുധം നിര്‍മ്മിക്കാനുള്ള ശ്രമം ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് ടെഹ്റാനില്‍ ആയത്തൊള്ള ഖൊമേനിയും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: