ന്യൂദൽഹി : ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ അടച്ച വ്യോമാതിർത്തി ഇന്ത്യയ്‌ക്കായി തുറന്നു നൽകി ഇറാൻ . കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിനായാണ് പ്രത്യേക ഇളവ് ഏർപ്പെടുത്തുന്നതെന്ന് ഇറാൻ അറിയിച്ചു.
സംഘർഷം ബാധിച്ച പശ്ചിമേഷ്യയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഓപ്പറേഷൻ സിന്ധുവുമായി സഹകരിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘ വ്യോമമേഖല അടച്ചിട്ടിരിക്കുന്നു, പക്ഷേ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ഒഴിവാക്കൽ നൽകിയിട്ടുണ്ട് . ഞങ്ങൾ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യക്കാരെ ആദ്യം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി, തുടർന്ന് തുടർ ക്രമീകരണങ്ങളിൽ സഹായിച്ചു. മൂന്ന് മഹാൻ എയർ വിമാനങ്ങൾ അവരെ നാട്ടിലേക്ക് കൊണ്ടുവരും . ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ മൂന്ന് മഹാൻ എയർ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും ‘ ന്യൂഡൽഹിയിലെ ഇറാനിയൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജാവേദ് ഹൊസൈനി സ്ഥിരീകരിച്ചു
ഇറാനിൽ നിലവിൽ ഏകദേശം 10,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നും അവരിൽ പലരും വിദ്യാർത്ഥികളാണെന്നും എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 1,000 ത്തോളം പേരെ ഇതിനകം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് ഓപ്പറേഷനെക്കുറിച്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: