Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Published by

കണ്ണൂർ: എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി. പിണറായി പോലീസ് സ്റ്റേഷനിലാണ് മയ്യിൽ സ്വദേശി റഹീസ് ഹാജരായത്. കേസിൽ ഇയാളുടെ മൊഴി വളരെ നിർണായകമാണ്. യുവതിയുടെ മൂന്ന് പേജുകളുള്ള ആത്മഹത്യ കുറിപ്പിൽ ഒരിടത്തും റഹീസിന്റെ പേരുണ്ടായിരുന്നില്ല.

കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിലെ റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്തിട്ടും കഴിഞ്ഞ നാല് ദിവസമായി റഹീസ് ഒളിവിലായിരുന്നു. വിദേശത്തേയ്‌ക്ക് കടക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ഉമ്മ റഹീസിനെതിരെ രംഗത്ത് വന്നിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾ നിരപരാധികളാണെന്നും യുവതിയുടെ മരണത്തിന് പിന്നിൽ റഹീസാണെന്നും, യുവതിയുടെ 40 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും ഉമ്മ വെളിപ്പെടുത്തിയിരുന്നു.

അതേസമയം റഹീസ് കേസില്‍ പ്രതിയല്ല. ഇയാള്‍ക്കെതിരേ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. യുവതി ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍രാജ് വ്യക്തമാക്കിയിരുന്നു.
യുവതിയുടെ ഉമ്മയുടെ അഭിപ്രായ പ്രകടനത്തിലും എസ്ഡിപിഐ ഓഫീസിനുള്ളിലെ വിചാരണ വീഡിയോ പുറത്തുവന്ന സംഭവത്തിലും ദുരൂഹതയുണ്ട്.

പ്രേരണാ കുറ്റം ചുമത്തി സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പറമ്പായി സ്വദേശികളുമായ എംസി മന്‍സിലില്‍ വി.സി. മുബഷീര്‍, കണിയാന്റെവളപ്പില്‍ കെ.എ. ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു വ്യക്തമായതോടെ പ്രതിരോധത്തിലായ എസ്ഡിപിഐ നേതൃത്വം വളരെ ആസൂത്രിതമായി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കങ്ങളാണ് ഉമ്മയുടെ മൊഴിക്കു പിന്നിലെന്ന് ഉറപ്പായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക