കൊച്ചി: വാളയാര്‍ കേസില്‍ അമ്മയുടെയും പ്രതികളുടെയും ഫോണ്‍ പരിശോധിച്ച ഇലക്ട്രോണിക് രേഖകള്‍ നല്‍കണമെന്ന ആവശ്യം എറണാകുളം സിബിഐ കോടതി തള്ളി. ഇതേ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്ന കോള്‍ ഡീറ്റെയില്‍ റിക്കാര്‍ഡ് നല്‍കാന്‍ കോടതി അനുവാദം നല്‍കി. കേസില്‍ അപ്പീല്‍ പോകുമെന്ന് അമ്മ അറിയിച്ചു.
കുട്ടികളും അച്ഛനും അമ്മയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ ഉണ്ടെന്നും അതു നല്‍കിയാല്‍ കുട്ടികളുടെ ഐഡന്റിറ്റി വെളിവാക്കപ്പെടും എന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചാണ് ഫോണ്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് സിബിഐ സ്‌പെഷ്യല്‍ ജഡ്ജി ശബരിനാഥന്‍ വിധിച്ചത്. ഇതുവരെ അന്വേഷിച്ച ഏജന്‍സികളുടെ കയ്യിലിരിക്കുന്ന ഫോട്ടോകള്‍ എല്ലാം അച്ഛനും അമ്മയും നല്‍കിയതോ അല്ലെങ്കില്‍ അവരുടെ ഫോണില്‍ നിന്നുള്ളവയോ ആണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി വെളിവാക്കപ്പെടാത്ത ഐഡന്റിറ്റി ഈ രേഖകള്‍ കിട്ടിയാല്‍ പുറത്താകുമെന്ന വാദം പരിഹാസ്യമാണ്.
അമ്മ കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിച്ചു എന്ന് പറയപ്പെടുന്ന ഫോണ്‍ ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു ചെറിയ കീപാഡ് ഫോണ്‍ ആണെന്ന് അമ്മയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. രാജേഷ് മേനോന്‍ വാദിച്ചു. അമ്മയ്‌ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റില്‍ കാണുന്ന പല ആരോപണങ്ങളും ഫോണ്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും കൊലക്കേസായി അന്വേഷണം നടത്തണമെന്നുമുള്ള അമ്മയുടെ ഹര്‍ജി ഹൈക്കോടതി വീണ്ടും കേള്‍ക്കാനിരിക്കെ സത്യാവസ്ഥ അറിയാന്‍ ഈ രേഖകള്‍ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക