Kerala

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ: ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി; പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ്

Published by

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 22 ദിവസം വെന്റിലേറ്ററില്‍ കിടന്നിട്ടും ഒമ്പത് വിലരുകള്‍ മുറിച്ച് മാറ്റിയിട്ടും ചികിത്സാ പിഴവില്ലെന്ന് മെഡിക്കല്‍ബോര്‍ഡ് റിപ്പോര്‍ട്ട്. യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരിയായ യുവതി കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ കഴക്കൂട്ടം അരുശുംമൂട് കോസ്മറ്റിക് ക്ലിനിക്കിനുണ്ടായത് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള കാലതാമസം മാത്രം. വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നത് ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കേണ്ടിവന്നതിലെ പ്രശ്‌നങ്ങള്‍ മാത്രമെന്നും വിഗ്‌ദ്ധ സമിതി റിപ്പോര്‍ട്ട്.

സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കോസ്‌മെറ്റിക് ആശുപത്രിയില്‍ അടിവയറ്റിലെ കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയയ്‌ക്കായി എത്തിയത്. ഫെബ്രുവരി 22ന് ശസ്ത്രക്രിയയ്‌ക്കുശേഷം അടുത്ത ദിവസം വീട്ടിലേക്കു പോയി. വീട്ടിലെത്തിയ നീതുവിനു കടുത്ത ശാരീരികാവശതകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചപ്പോള്‍ കഞ്ഞിവെള്ളം ഉപ്പിട്ടു കുടിക്കാനായിരുന്നു നിര്‍ദേശം. സ്ഥിതി മോശമായപ്പോള്‍ അടുത്ത ദിവസം വീണ്ടും ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടെന്നു പറഞ്ഞ് ആശുപത്രിക്കാര്‍തന്നെ യുവതിയെ നഗരത്തിലെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനാല്‍ നീതുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കൈകാലുകളിലേക്കുള്ള രക്തയോട്ടം നിലച്ചു. അണുബാധയുണ്ടായി. കാലിലെയും കൈകളിലെയും ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഇടതുകാലിലെ വിരലുകള്‍ ഉള്‍പ്പെടെ കാല്‍പ്പാദത്തിന്റെ ഒരു ഭാഗവും ഇടതുകൈയിലെ നാലുവിരലുകളുമാണ് മുറിച്ചുമാറ്റിയത്. വലതുകൈയിലും കാലിലും ഇതേ അവസ്ഥയാണ്. 22 ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്.

എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് കണ്ടെത്താനായില്ലെന്നാണ് ഏഴംഗ ഡോക്ടര്‍ സംഘത്തിന്റെ നിലപാട്. രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍വേണ്ടി നല്‍കിയ മരുന്നിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. യുവതിയെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കോസ്‌മെറ്റിക് ആശുപത്രിക്ക് കാലതാമസം ഉണ്ടായെന്നും എന്നാല്‍ ചികിത്സാ പിഴവ് കണ്ടെത്താനാ
യില്ലെന്നും സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്. യുവതിയും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by