ഇസ്ലാമാബാദ്: സമാധാനത്തിനുള്ള നോബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കിട്ടണമെന്ന് ഒരു പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പാകിസ്ഥാനാകും. ട്രംപിന് പിന്തുണയുമായി പാകിസ്ഥാൻ ഇപ്പോൾ രംഗത്തെത്തി. 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ട്രംപിന്റെ പേര് പാകിസ്ഥാൻ സർക്കാർ നിർദ്ദേശിച്ചു.
ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധിയിൽ നിർണായകമായ നയതന്ത്ര ഇടപെടലിനും പ്രധാന പങ്കുവഹിച്ചതിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയുമായി വെടിനിർത്തൽ കൊണ്ടുവരുന്നതിൽ ട്രംപിന്റെ ഇടപെടലിനെ പ്രശംസിച്ച പാകിസ്ഥാൻ അദ്ദേഹത്തിന്റെ ശ്രമഫലമായി വെടിനിർത്തൽ സാധ്യമായെന്നും ഒരു വലിയ യുദ്ധത്തിന്റെ ഭീഷണി ഒഴിവാക്കാനായെന്നും പറഞ്ഞു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പാകിസ്ഥാനിലെ തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടു.
ഇതിന് മറുപടിയായി പാകിസ്ഥാനും ഇന്ത്യക്ക് നേരെ ആക്രമണങ്ങൾ അഴിച്ച് വിട്ടിരുന്നു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചു. സംഘർഷം കുറയ്‌ക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് സഹായിച്ചുവെന്നാണ് പാകിസ്ഥാൻ വിശ്വസിക്കുന്നത്. ഇതിനാൽ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്.
അതേ സമയം സംഘർഷം വഷളാകാതിരിക്കാൻ നിർണായക പങ്ക് വഹിച്ചതിന്റെ ബഹുമതി ട്രംപ് ആവർത്തിച്ച് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇന്ത്യ മൂന്നാമത് ഒരു രാജ്യത്തിന്റെ ഇടപെടൽ തേടിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക