India

അന്താരാഷ്‌ട്ര യോഗ ദിനം: വിശാഖപട്ടണത്ത് പ്രധാനമന്ത്രി നേതൃത്വം നൽകുന്ന 3 ലക്ഷം പേരുടെ മഹാസംഗമം

Published by

പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ ആഘോഷങ്ങളിൽ മുഴുകി രാജ്യം. യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ഇതിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരക്കുന്ന യോഗാ സംഗമ പരിപാടി സംഘടിപ്പിക്കും. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതൽ ഭോഗപുരം വരെയുള്ള 26 കിലോമീറ്റർ ദൂരത്തിലാണ് പരിപാടി നടക്കുന്നത്.

അഹമ്മദാബാദിനടുത്തുള്ള പ്രശസ്തമായ അദലാജ് വാവിൽ നടക്കുന്ന യോഗ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. അതേസമയം, അന്താരാഷ്‌ട്ര യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ യോഗാ ദിനാചരണം സംഘടിപ്പിക്കുന്നതായിരിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കുന്നുണ്ട്.

ഡൽ​ഹിയിൽ കർത്തവ്യപഥിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ ജെ പി നദ്ദ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെ ഉദ്ധംപൂരിലുള്ള മിലിറ്ററി സ്റ്റേഷനിൽ സൈനികർക്കൊപ്പം യോഗാദിന പരിപാടിയിൽ പങ്കെടുക്കുന്നതാണ്.2015 മുതലാണ് ലോകമെമ്പാടും അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ മാർ​ഗമായാണ് യോഗയെ കണക്കാക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒത്തൊരുമയെ പ്രതിനിധീകരിക്കുന്ന ദിവസം കൂടിയാണിത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by