ന്യൂദല്‍ഹി: തുര്‍ക്കി നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് അന്താരാഷ്‌ട്ര തലത്തില്‍ സംശയം വര്‍ധിക്കുന്നു. തുര്‍ക്കിയുടെ ആയുധങ്ങള്‍ ഫലപ്രദമല്ലെന്ന തോന്നല്‍ ഉണ്ടായിത്തുടങ്ങിയത് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ്.
ഇതോടെ തുര്‍ക്കി തന്നെ പിആര്‍ വര്‍ക്കിലൂടെ ചില നുണകള്‍ പ്രചരിപ്പിച്ച് അവരുടെ ആയുധങ്ങള്‍ക്ക് ഡിമാന്‍റ് കൂട്ടാന്‍ ശ്രമിച്ചുവരികയാണ്. അതിലൊന്നായിരുന്നു തുര്‍ക്കി നിര്‍മ്മിച്ച കാന്‍ എന്ന യുദ്ധജെറ്റ് ഇന്തോനേഷ്യ വാങ്ങാന്‍ പോകുന്നു എന്ന വാര്‍ത്ത. ഈയിടെ പ്രതിരോധരംഗത്തെ ആയുധങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദര്‍ശനമായ പാരിസ് എയര്‍ ഷോയില്‍ തുര്‍ക്കി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ടിഎഐ) സിഇഒ ആയ മെഹ് മത് ഡെമിറോഗ്ലു തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഡിമാന്‍റ് കൂടിവരികയാണെന്ന് പ്രസ്താവിച്ചിരുന്നു. “കാന്‍ എന്ന യുദ്ധവിമാനം ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്തോനേഷ്യ വാങ്ങും. ഞാന്‍ രാജ്യങ്ങളുടെ പേരെടുത്ത് പറയുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും താല്‍പര്യം വരുന്നുണ്ട്. “-തുര്‍ക്കിയുടെ മെഹ് മത് ഡെമിറോഗ്ലു പറഞ്ഞിരുന്നു. 48 കാന്‍ യുദ്ധജെറ്റുകള്‍ ഇന്തോനേഷ്യ വാങ്ങും എന്നായിരുന്നു തുര്‍ക്കിയുടെ അവകാശവാദം.
എന്നാല്‍ സത്യത്തില്‍ തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം വാങ്ങാന്‍ ആദ്യം താല്‍പര്യം കാട്ടിയിരുന്ന ഇന്തോനേഷ്യ ഇപ്പോള്‍ അവരുടെ തീരുമാനം പുനരാലോചിച്ചുവരികയാണ്. ഇതിന് കാരണം തുര്‍ക്കിയുടെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും ഇന്ത്യയില്‍ നിന്നും കിട്ടിയ തിരിച്ചടിയാണ്. തുര്‍ക്കിയില്‍ നിന്നും കാന്‍ എന്ന യുദ്ധവിമാനം വാങ്ങുന്നതു സംബന്ധിച്ചുള്ള കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ഇന്തോനേഷ്യ പറയുന്നു. യുഎസിന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35ന് ബദലായി തുര്‍ക്കി ഉയര്‍ത്തിക്കാട്ടുന്ന വിമാനമാണ് കാന്‍. 692 കോടി രൂപ മുതല്‍ 952 കോടി വരെയാണ് എഫ് 35 എന്ന യുദ്ധവിമാനത്തിന്റെ വില. ഇത്രയ്‌ക്കധികം വില നല്‍കി തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനം വാങ്ങി കുടുങ്ങുമോ എന്ന ആശങ്കയാണ് ഇന്തോനേഷ്യയ്‌ക്കെന്ന് അറിയുന്നു.
ഡ്രോണ്‍ സൂപ്പര്‍ പവറായ തുര്‍ക്കി ഇന്ത്യയുടെ മുന്‍പില്‍ നാണം കെട്ടു
ഇതുവരെ ഒരു ഡ്രോണ്‍ സൂപ്പര്‍ പവറായി അറിയപ്പെട്ട രാജ്യമായിരുന്നു തുര്‍ക്കിയെ നാണം കെടുത്തുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകളില്‍ ഇന്ത്യ.പാകിസ്ഥാന് വേണ്ടി ഇന്ത്യയിലേക്ക് പറന്നെത്തിയ എല്ലാ തുര്‍ക്കി ഡ്രോണുകളെയും ഇന്ത്യ തകര്‍ത്തിട്ടിരുന്നു. ഇതോടെ പാകിസ്ഥാന് മുന്‍പില്‍ എര്‍ദോഗാന്റെ യുദ്ധവീരന്‍ എന്ന പരിവേഷം നഷ്ടമായി.
.
തുർക്കിയുടെ കമികസേ അഥവാ കമികേസ് വിഭാഗത്തില്‍പ്പെട്ട ഡ്രോണ്‍ ആയ ബെയ് രക്തർ ടിബി-2, ബൈക്കര്‍ യിഹ 3, സോംഗര്‍ എന്നീ ഡ്രോണുകളെ ഇന്ത്യ പരാജയപ്പെടുത്തിയ രീതി തുർക്കിയുടെ ഡ്രോൺ സാങ്കേതികവിദ്യ ദുര്‍ബലമാണെന്ന് ലോകത്തിന്റെ മുന്‍പില്‍ തുറന്നുകാട്ടി. ഇതോടെ ഈ ഡ്രോണുകള്‍ വാങ്ങിയ രാജ്യങ്ങള്‍ പുതിയ ഓര്‍ഡറുകള്‍ നല്കണോ എന്ന ആശങ്കയിലാണ്.
തുര്‍ക്കി ഡ്രോണുകളെ വീഴ്‌ത്തിയ ആകാശും ഡി4 സംവിധാനവും
ഇന്ത്യയുടെ ആകാശ്,വ്യോമപ്രതിരോധ സംവിധാനവും ഡിആര്‍ഡിഒ വികസിപ്പിച്ച ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനവുമാണ് തുർക്കിയുടെ ഡ്രോണുകളെ വെടിവച്ചു വീഴ്‌ത്തിയത്. 1980ല്‍ വികസിപ്പിച്ചതാണ് ആകാശ് ടീര്‍. ഡിആര്‍ഡിഒ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവ ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്തവയാണ് ഇവ. ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമാണ് ആകാശ്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം. 4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്. ആകാശ് ടീര്‍ എന്ന പ്രതിരോധ സംവിധാനമാണ് തുര്‍ക്കിയുടെ ബൈരക്തര്‍ ടിബി, സോംഗാര്‍ എന്നീ ഡ്രോണുകളെ അടിച്ചുവീഴ്‌ത്തിയത്. തുര്‍ക്കിയുടെ അസിസ് ഗാര്‍ഡ് എന്ന കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആയുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഡ്രോണ്‍ ആണ് സോംഗര്‍.
തുര്‍ക്കി ഡ്രോണായ ബെയ് രക്തർ ടിബി-2നെ അടിച്ചിട്ട മറ്റൊരു സംവിധാനം ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനമായ ഡി4 സംവിധാനമാണ്. നാല് ഡികള്‍ ആണ് ഇതിന്റെ സവിശേഷത. ഡ്രോണുകളെ ആദ്യം ഡിറ്റക്ട് (തിരിച്ചറിയുക) ചെയ്യും. പിന്നീട് ഡിറ്റര്‍ (തടയുക) ചെയ്യും. പിന്നീടാണ് ഡിസ്ട്രോയ് (നശിപ്പിക്കുക) ചെയ്യുക.
ഡിആര്‍ഡിഒ വികസിപ്പിച്ച ഈ ആന്‍റി ഡ്രോണ്‍ ഡി4 സംവിധാനം നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സ് ആണ്. ഡ്രോണുകളുടെ ഫ്രീക്വന്‍സി തിരിച്ചറിഞ്ഞ് അതിനെ നിര്‍വ്വീര്യമാക്കുന്ന ജാമിംഗ് സംവിധാനം ഇതില്‍ ഉണ്ട്. ലേസര്‍ നയിക്കുന്ന എനര്‍ജി ആയുധങ്ങള്‍ ഡ്രോണുകളുടെ ചില ഭാഗങ്ങളെ ഉരുക്കിക്കളയുന്നതോടെ ഡ്രോണ്‍ നിലംപൊത്തും. തുര്‍ക്കിയുടെ ബെയ് രക്തർ ടിബി-2 എന്ന ഡ്രോണ്‍ വാങ്ങിയ പല രാജ്യങ്ങള്‍ക്കും അതിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇത് തുര്‍ക്കിയുടെ കോടികളുടെ ബിസിനസിനെ ബാധിക്കും. പകരം ഇന്ത്യയുടെ ആകാശ് മിസൈല്‍ സംവിധാനവും ആന്‍റിഡ്രോണ്‍ ഡി4 സംവിധാനവും വാങ്ങാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: