ബാലരാമപുരം: തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണുടക്കുന്ന കാഴ്‌ച്ചയാണ് ബാലരാമപുരത്തെ കളിമണ്ണില്‍ തീര്‍ത്ത കമനീയ ശില്പങ്ങളുടെ അപൂര്‍വ ശേഖരവും വില്പനയും. ബാലരാമപുരം സ്വദേശി സുരേഷാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മണ്‍പാത്ര വില്പന നടത്തുന്ന ഈ സ്ഥലത്തിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്.
മണ്‍പാത്രങ്ങള്‍ക്ക് പുറമെ ബുദ്ധന്റെ പ്രതിമ, മണ്ണില്‍ തീര്‍ത്ത മറ്റ് ശില്പങ്ങള്‍, മണ്ണില്‍ തീര്‍ത്ത വിളക്കുകള്‍, വിവിധ വലുപ്പമുള്ള കൂജകള്‍, പൂച്ചെട്ടികള്‍, തുളസിത്തറകള്‍, ശിലയില്‍ തീര്‍ത്ത അമ്മി, ഇടികല്ല്, ഭരണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാവിയും കറുപ്പും നിറങ്ങളില്‍ പല വലുപ്പത്തില്‍ നിരന്നിരിക്കുന്ന മണ്‍ പ്രതിമകള്‍ അച്ചില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്. അതിനാല്‍ ഇതിന് ആവശ്യക്കാരെറെയാണ്.
ശില്പങ്ങള്‍ പ്രധാനമായും കൊൽക്കത്ത, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ചെടിച്ചെട്ടിയും, മണ്‍കലങ്ങളും നെയ്യാറ്റിന്‍കര തൊഴുക്കലില്‍ നിന്നുമാണെത്തിക്കുന്നത്. കച്ചവടം കൂടുതല്‍ നടക്കുന്നത് ആറ്റുകാല്‍ പൊങ്കാലയ്‌ക്കാണെന്ന് സുരേഷ് പറയുന്നു. വിദേശികളുള്‍പ്പെടെ ഉല്പന്നങ്ങള്‍ വാങ്ങാനെത്താറുണ്ട്. അടുത്ത കാലത്ത് പ്രചാരം നേടിയ പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിത ശില്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.
കച്ചവടത്തില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഇഷ്ടം കൊണ്ട് ചെയ്യുന്ന ജോലിയാണിതെന്ന് സുരേഷ് പറയുന്നു. ബാലരാമപുരത്തെ തന്റെ കടയില്‍ പലതവണ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മൂമ്മ മരണപ്പെട്ടതും ഇതേ കടയിലേക്ക് ഇടിച്ചുകയറിയ ബസപകടത്തിലാണ്. ഇവിടെ റോഡ് വികസനം വരുന്നുണ്ട്. തനിക്കും രണ്ട് സഹോദരങ്ങള്‍ക്കുമായുള്ളത് ഒന്‍പത് സെന്റ് ഭൂമിയാണ്, വികസനത്തിനായി നാലുസെന്റ് പോകും അഞ്ചുസെന്റ് അവശേഷിക്കും.അപ്പോഴും മുന്‍പില്‍ മണ്‍പാത്ര കടയുണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് സുരേഷ് പറയുന്നു.
ഒരു പക്ഷേ താനായിരിക്കും ഈ പരമ്പരാഗത വ്യവസായത്തിലെ അവസാന കണ്ണി. മക്കള്‍ക്ക് ഇതിനോട് താല്പര്യമില്ല. എങ്കിലും മക്കളെ പഠിപ്പും പട്ടിണിയില്ലാതെ കുടുംബവും മുന്നോട്ടു നയിക്കാന്‍ തുണച്ച മണ്‍പാത്ര വ്യവസായത്തെ മരണം വരെ ചേര്‍ത്തുപിടിക്കുമെന്ന് സുരേഷ് പറയുന്നു.
ഹരി പെരുങ്കടവിള
പ്രതികരിക്കാൻ ഇവിടെ എഴുതുക: