കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയെന്ന പേരില്‍ ജംബോ കമ്മിറ്റിയുണ്ടാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കം. ലിംഗ സമത്വത്തിന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന തട്ടിക്കൂട്ട് സെന്ററിന്റെയും ഉന്നതവിദ്യാഭ്യാസ ശില്പശാലയുടെയും മറവിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്.
ഇന്ന് ഒരു ദിവസം മാത്രം മന്ത്രി പങ്കെടുക്കുന്ന മൂന്ന് ഉദ്ഘാടന യോഗങ്ങളാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയാണ് പരിപാടിക്ക് പൊടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും അനുഭാവികളെയും പേരിന് കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക-അനധ്യാപക സംഘടനയിലെ ജീവനക്കാരുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത്.
89 അംഗ സംഘാടക സമിതിയില്‍ ആകെ പത്ത് കമ്മിറ്റികളാണുള്ളത്. പ്രോഗ്രാം, രജിസ്ട്രേഷന്, റിസപണ്ട്ഷന്‍, പബ്ലിസിറ്റി, ഭക്ഷണം, സ്റ്റേജ്, ഡോക്യുമെന്റേഷന്, അക്കൊമഡേഷന്, ഗതാഗതം, ഫിനാന്‍സ് ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ടിന് വരെ കമ്മിറ്റികളുണ്ട്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാര്. ജംബോ കമ്മിറ്റിയിലെ വിവിധ കമ്മിറ്റി മീറ്റിങ്ങുകളുടെ പേരില്‍ ഓരോ സിന്‍ഡിക്കേറ്റ് അംഗത്തിനും ടിഎ/ ഡിഎ ഇനത്തില്‍ ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുക.
പഴിയെല്ലാം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തലയില്‍ കെട്ടിവച്ച് അത് മറയാക്കി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ സ്വാര്ത്ഥതാല്പര്യങ്ങള് സംരക്ഷിക്കുന്ന സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക- അനധ്യാപക നേതാക്കന്മാരാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണികളാക്കിയാണ് ഉദ്ഘാടന മാമാങ്കം. സര്‍വകലാശാലയിലെ ആകെ കുട്ടികളുടെ എണ്ണം ആയിരത്തില്‍ താഴെയായിരിക്കെ ഇന്ന് 500 പേര്‍ക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടെ ഭക്ഷണം 100 പേര്‍ക്ക് മാത്രം കരുതിയാല്‍ മതിയെന്നും ബാക്കിയുള്ളവരോട് ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയെന്നും ഇത് സംബന്ധിയായി വിളിച്ച് ചേര്‍ത്ത മീറ്റിങില്‍ ഒരു സിന്‍ഡിക്കേറ്റ് അംഗം അഭിപ്രായപ്പെട്ടു.
മന്ത്രി ഡോ. ആര്. ബിന്ദുവിന് സ്റ്റെപ്പ് കയറാന്‍ കഴിയില്ലെന്നതിന്റെ മറവില്‍ ഒരു വേദിയില്‍ നടത്താവുന്ന ഈ ചെറിയ നാടമുറിക്കല്‍ പരിപാടിയെ മൂന്ന് വേദികളിലാക്കിയാണ് നടത്തുന്നത്. മൂന്ന് വേദികള്‍ ക്രമീകരിക്കുവാനുള്ള അധിക ചെലവിലൂടെ കൂടുതല്‍ വെട്ടിപ്പ് നടത്താമെന്നാണ് മീറ്റിങ്ങില്‍ ഒരു സിപിഎം അനുകൂല അനധ്യാപക നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി വന്ന് നാട മുറിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംസ്കൃത സര്‍വകലാശാല അടിച്ചുമാറ്റലില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരോപണം. സര്‍വകലാശാലയിലെ അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറുടെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: