ഇടപ്പള്ളി: മഹാകവി എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നിലുള്ളത് കേരളത്തിലെ രാഷ്‌ട്രീയ നിലപാടാണെന്നും അങ്ങനെയൊരു വേര്‍തിരിവിനെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സംവിധായകന്‍ വിനയന്‍. തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടന്ന എസ്. രമേശന്‍ നായരുടെ നാലാം സ്മൃതിദിനത്തോടനുബന്ധിച്ചുള്ള പുസ്തക പ്രകാശന ചടങ്ങായ ‘രമ്യസന്ധ്യ’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രമേശന്‍ നായര്‍ക്ക് ലഭിക്കാത്ത എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുന്നവര്‍ക്ക് അത് അപമാനമാണ്. മലയാളത്തിലെ സ്വയം ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്നവരും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കേരളസാഹിത്യ അക്കാദമി, ആശാന്‍, ചെറുശ്ശേരി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പുരാണത്തെക്കുറിച്ചടക്കം അദ്ദേഹത്തിനുള്ള അറിവ് തന്നെ ഏറെ സ്പര്‍ശിച്ചിട്ടുണ്ട്. തന്റെ പത്തോളം സിനിമകളില്‍ എസ്. രമേശന്‍ നായര്‍ ഗാനം രചിച്ചിട്ടുണ്ട്. 1999ല്‍ ഇറങ്ങിയ ആകാശഗംഗ എന്ന സിനിമയുടെ പേര് വരുന്നത് അദ്ദേഹത്തിന്റെ ഗാനത്തില്‍ നിന്നാണെന്നും വിനയന്‍ പറഞ്ഞു.
സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ടും മനസിനെ വല്ലാതെ സ്വാധീനിക്കുന്ന ജീവിതശൈലിയുടേയും ഉടമയായിരുന്നു എസ്. രമേശന്‍ നായരെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. ഒരുകാലത്ത് തപസ്യയില്‍ നിന്ന് ആളുകള്‍ തന്റെ വീട്ടിലെത്തുന്നത് പോലും വിലക്കിയയാളായിരുന്നു. പിന്നീട് ഇത്തരം സംഘടനകളാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതിന്റെ അമരത്തെത്തി ഏറ്റവും ജനകീയനായി വളര്‍ന്നു. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ധാരാളം ഗാനങ്ങള്‍ മനസില്‍ തത്തിക്കളിക്കുന്നതായും പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന യോഗത്തില്‍ തപസ്യ ജില്ല അധ്യക്ഷന്‍ വെണ്ണല മോഹന്‍ അധ്യക്ഷനായി. എസ്. രമേശന്‍ നായര്‍ രചിച്ച സനാതന സംസ്‌കൃതിയുടെ സര്‍ഗസഞ്ചാരങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രകാശനം വിനയന്‍ നിര്‍വഹിച്ചു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് പി.പ്രകാശ് ആദ്യ കോപ്പി സ്വീകരിച്ചു. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ് പുസ്തകാവലോകനം നടത്തി. എസ്. രമേശന്‍ നായരുടെ സഹധര്‍മ്മിണി പി.
രമ, തപസ്യ എറണാകുളം ജില്ല കാര്യദര്‍ശി കെ.വി. രാജീവ്, പാലാരിവട്ടം യൂണിറ്റ് അദ്ധ്യക്ഷന്‍ സുധീര്‍ മുഖശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: