ബോളിവുഡിനെ ഒരുകാലത്ത് അടക്കി വാണിരുന്ന താരമാണ് നടൻ ഗോവിന്ദ. എന്നാൽ, തന്റെ കരിയറിനേക്കാൾ, വ്യക്തിജീവിതത്തിലെ വിവാദങ്ങൾ കൊണ്ടാണ് നടൻ കൂടുതലും വാർത്തകളിൽ ഇടം നേടിയിരുന്നത്. ഹീറോ നമ്പർ 1 നായകന്റെ ദാമ്പത്യ ജീവിതവും, പ്രശസ്ത നായികമാരുമായിട്ടുള്ള പ്രണയങ്ങളും എന്നും ഗോസ്സിപ് കോളങ്ങൾ ചർച്ച ചെയ്തിരുന്നു. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാവട്ടെ, പലപ്പോഴും തന്റെ തുറന്നുപറച്ചിലുകളിലൂടെ വാർത്തകളിൽ ഇടംനേടാറുണ്ട്. ചിലർക്കത് ഇഷ്ടപ്പെടുമ്പോൾ മറ്റുചിലർക്ക് അങ്ങനെയല്ല. അതുകൊണ്ട് തന്നെ താരപത്നി പല തവണ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്.
ഗോവിന്ദയും സുനിത അഹൂജയും തമ്മിൽ വേർപിരിയുകയാണെന്ന വാർത്തകൾ മാധ്യമങ്ങൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇടയ്‌ക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ, താനും ഭർത്താവും ഇപ്പോഴും ഒന്നിച്ചു തന്നെയാണ് ജീവിക്കുന്നതെന്ന് താരപത്നി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്തിടെ ഗോവിന്ദയുടെ കുടുംബപ്പേരായ ‘അഹൂജ’ സുനിത തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതോടെ, ബോളിവുഡ് താരവും ഭാര്യയും വിവാഹമോചിതരാവുകയാണെന് മാധ്യമങ്ങളും ആരാധകരും ഉറപ്പിച്ചു.
എന്നാൽ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുനിത, തന്റെ ഇൻസ്റ്റാഗ്രാം യൂസർനെയിമിലെ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറന്ന്. ഇപ്പോൾ പേരിനൊപ്പം ഒരു എസ് എന്ന അക്ഷരം കൂടി ചേർത്ത സുനിത, ഈ മാറ്റങ്ങൾ ഒക്കെ വരുത്തിയത് സംഖ്യാശാസ്ത്രപരമായ വിശ്വാസങ്ങൾ കാരണമാണെന്നാണ് പറയുന്നത്. പേരിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് മാറ്റാനും ഒരു ‘S’ കൂടി ചേർക്കാനും തനിക്ക് സംഖ്യാശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും സുനിത വെളിപ്പെടുത്തി. ഇതിലൂടെ വലിയ പേരും പ്രശസ്തിയും നേടാൻ സഹായിക്കുമെന്നും താരപത്നി പറയുന്നു.
ഈ മാറ്റങ്ങൾ യഥാർത്ഥത്തിൽ തനിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, അത് ശരിക്കും ഫലം കണ്ടുവെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളിൽ തനിക്ക് ലഭിച്ച വലിയ മാധ്യമ ശ്രദ്ധയാണ് അതിനു തെളിവെന്നും സുനിത പറഞ്ഞു. ഏകദേശം ഒരു വർഷം മുൻപാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നും അവർ വ്യക്തമാക്കി. “ഞാൻ ‘അഹൂജ’ എന്ന ഭാഗം മാറ്റി, എന്റെ പേരിനൊപ്പം ഒരു അധിക ‘S’ ചേർത്തു. പക്ഷേ ഈ മാറ്റം ഏകദേശം ഒരു വർഷം മുൻപ് സംഭവിച്ചതാണ്. ഇത് പൂർണ്ണമായും സംഖ്യാശാസ്ത്രപരമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. എനിക്ക് പേരും പ്രശസ്തിയും വേണം, ആർക്കാണ് വേണ്ടാത്തത്, അല്ലേ?” സുനിത പറഞ്ഞു.
സുനിത അഭിമുഖത്തിൽ പറഞ്ഞത് താൻ എന്നും ഒരു ‘അഹൂജ’ ആയിരിക്കുമെന്നും, ആ പേര് ഉപേക്ഷിക്കുന്ന ദിവസം ഈ ലോകം വിട്ടുപോകുന്ന ദിവസമായിരിക്കുമെന്നുമാണ്. യഥാർത്ഥത്തിൽ താൻ തന്റെ സർ നെയിം ഉപേക്ഷിച്ചിട്ടില്ലെന്നും, ഇൻസ്റ്റാഗ്രാമിന് വേണ്ടി മാത്രമാണ് സംഖ്യാശാസ്ത്രത്തെ ആശ്രയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടേത് സന്തോഷകരമായ കുടുംബ ജീവിതമാണെന്നും, തങ്ങളിൽ നിന്ന് നേരിട്ട് വരുന്നതല്ലാതെ മറ്റൊന്നും ആളുകൾ വിശ്വസിക്കരുതെന്നുമാണ് തനിക്കും ഗോവിന്ദയ്‌ക്കും ചുറ്റുമുണ്ടായിരുന്ന വിവാഹമോചന വാർത്തകളെ തള്ളിക്കളഞ്ഞുകൊണ്ട് സുനിത പറഞ്ഞത്. ഗോവിന്ദയും സുനിതയും 38 വർഷമായി വിവാഹിതരാണ്. അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടങ്ങിയത്, സുനിത ഒരു അഭിമുഖത്തിൽ തങ്ങൾ വെവ്വേറെ താമസിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ്. ഇതിനെത്തുടർന്ന് ഊഹാപോഹങ്ങൾ ശക്തിപ്പെട്ടു, സുനിതയുടെ അഭിഭാഷകൻ ആറുമാസം മുമ്പ് അവർ ഒരു നോട്ടീസ് നൽകിയിരുന്നുവെന്നും പറഞ്ഞു. ഗോവിന്ദയുടെ അവിഹിത ബന്ധം ദമ്പതികൾക്കിടയിൽ വിവാഹമോചനത്തിന് കാരണമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: