ടെഹ് റാന്‍ : ഇറാനെ ആക്രമണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്.
ഇറാന്റെ രണ്ടാമത്തെ ആണവനിലയമായ ഫൊര്‍ദോ നശിപ്പിക്കാനുള്ള ബസ്റ്റര്‍ ബങ്കര്‍ ബോംബ് അമേരിക്ക ചൊവ്വാഴ്ച തന്നെ ഇറാനെതിരെ പ്രയോഗിക്കുമെന്നായിരുന്നു ധാരണ. ഒരു വലിയ കുന്നിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭൂഗര്‍ഭ അറയില്‍ ആധുനികസംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഫൊര്‍ദോ ആണവനിലയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം വരെ നടക്കുന്നുണ്ട്. ഈ ആഴത്തിലുള്ള ഭൂഗര്‍ഭ അറ പൊളിക്കണമെങ്കില്‍ 60 അടി വരെ താഴെയ്‌ക്കേ് ഭൂമി തുളച്ച് പോയി പൊട്ടിത്തെറിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് തന്നെ പ്രയോഗിക്കണം. ഇത് ഇപ്പോള്‍ അമേരിക്കയുടെ കയ്യിലേ ഉള്ളൂ. എന്നാല്‍ ഇറാനെ ആക്രമിച്ചുകൊണ്ടുള്ള യുദ്ധത്തില്‍ അമേരിക്ക പങ്കെടുക്കേണ്ടതിനല്ലെന്ന് സ്വന്തം പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ തന്നെ വാദിച്ചതോടെ ട്രംപ് ഇറാനെതിരായ വലിയ രോഷം പന്‍വലിച്ചതുപോലെയാണ്. പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റുകളും ഇറാനെതിരായ യുദ്ധം അമേരിക്കയ്‌ക്ക് ആവശ്യമില്ലെന്ന ശക്തമായ നിലപാടിലാണ്. ഇപ്പോഴേ ഡമോക്രാറ്റുകളും ലിബറലുകളുമായി യുദ്ധം ചെയ്യുന്ന ട്രംപിന് ഇറാനെതിരായ യുദ്ധം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് കരുതുന്നു.
ഏഴാം ദിവസത്തേക്ക് നീണ്ട യുദ്ധം ഇപ്പോള്‍ തണുക്കുകയാണ്. വ്യാഴാഴ്ച ഇസ്രയേലിന്റെ ഏറ്റവും വലിയ ആശുപത്രി ഇറാന്റെ ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. പകരം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ടെഹ്റാനില്‍ കൂട്ടത്തോടെ ആക്രമണം നടത്തിയിരുന്നു. ഇതിനിടെ ഇസ്രയേല്‍ ലബനോനിലെ ഒരു ഹെസ്ബുള്ള നേതാവിനെ വധിക്കുകയും ചെയ്തു. പക്ഷെ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇറാനെ ആക്രമിക്കാന്‍ കാലതാമസം നേരിടുന്നതോടെ യുദ്ധം മെല്ലെ ദുര്‍ബലമാവുകയാണ്.
എന്തായാലും ഇറാന് ഇസ്രയേലിനെതിരെയും കാര്യമായി പരിക്കേല്‍പിക്കാന്‍ സാധിക്കില്ല. അമേരിക്കയുടെ കൂടി സഹായമില്ലാതെ ഇറാന് മേല്‍ വലിയ ആഘാതം ഏല്‍പിക്കാന്‍ ഇസ്രയേലിന് കഴിയുമോ എന്ന് സംശയമാണെന്ന് യുദ്ധവിദഗ്ധര്‍ വിലയിരുത്തുന്നു. മാത്രമല്ല, ഇസ്രയേലിന്റെ കൈവശമുള്ള മിസൈല്‍ ശേഖരവും കുറയുന്നതായി സൂചനയുണ്ട്.
ഇറാന്‍ വ്യാഴാഴ്ച അയച്ച ബലിസ്റ്റിക് മിസൈല്‍ ഇസ്രയേലിന്റെ ആശുപത്രികളുടെ മേല്‍ വന്ന് പതിച്ചിരുന്നു. ഇതോടെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാര്യമായ തിരിച്ചടി ഇസ്രയേല്‍ കൊടുത്തിട്ടില്ല. കുറേശ്ശെയായി യുദ്ധത്തിന്റെ തീവ്രത കുറയുകയാണ്.
ഇറാന്‍ ഭരണാധികാരി ആയത്തൊള്ള ഖമേനി ഭരണത്തില്‍ നിന്നും മാറണമെന്ന കടുംപിടുത്തം അമേരിക്കയും ഇസ്രയേലും ഉപേക്ഷിച്ച മട്ടാണ്. ആയത്തൊള്ള ഖമേനി ഭരണത്തില്‍ നിന്നും മാറണമെന്ന് പറഞ്ഞിട്ടില്ലെന്ന രീതിയിലാണ് വ്യാഴാഴ്ച ഇസ്രയേലിന്റെ പ്രതികരണം. ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പറയുന്നു.
ഇതിനിടെ റഷ്യ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ആയത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള യുഎസ്, ഇസ്രയേല്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇറാനും ഇസ്രയേലും തമ്മില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി ഇരുരാജ്യങ്ങളുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഫ്രാന്‍സും ജര്‍മ്മനിയും യുകെയും. ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക