മോസ്കോ :മധ്യേഷ്യയിലെ ഇറാന്‍-ഇറാഖ് തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോസ്കോയ്‌ക്ക് ഈ രണ്ട് രാജ്യങ്ങളുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അതിനാല്‍ ഇവയ്‌ക്കിടയില്‍ സമാധാനം സ്ഥാപിക്കാന്‍ സവിശേഷമായ കരുത്തുണ്ടെന്നും വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇറാന്റെ ആത്മീയ നേതാവായ ആയത്തൊള്ള അലി ഖമനേയിയെ വധിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും പുടിന്‍ താക്കീത് ചെയ്തു. ഇസ്രയേലോ യുഎസോ ഖമനേയിയെ വധിക്കുന്നതിനെക്കുറിച്ച പ്രതികരിക്കാനില്ലെന്നും സമാധാനം സ്ഥാപിക്കാനുള്ള വഴികള്‍ ആലോചിക്കണമെന്നും പുടിന്‍ പറഞ്ഞു.
സമാധാനം സ്ഥാപിക്കാന്‍ ഇറാന്‍, ഇസ്രയേല്‍, യുഎസ് എന്നിവര്‍ക്ക് മുന്‍പില്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പുടിന്‍ പറഞ്ഞു. “ആര്‍ക്ക് മേലും ഒരു കാര്യവും അടിച്ചേല്‍പിക്കില്ല. യുദ്ധ സാഹചര്യത്തില്‍ നിന്നും പുറത്തുകടക്കാന്‍ മാര്‍ഗ്ഗം പറഞ്ഞുകൊടുത്തിട്ടുണ്ട്. പക്ഷെ ഇതില്‍ തീരുമാനമെടുക്കേണ്ടത് ഈ ഓരോ രാജ്യങ്ങളിലേയും രാഷ്‌ട്രീയ നേതൃത്വമാണ്.”- പുടിന്‍ പറഞ്ഞു.
“ഇത് വളരെ സങ്കീര്‍ണ്ണമായ സാഹചര്യമാണ്. പക്ഷെ ഈ യുദ്ധത്തിന് പരിഹാരം സാധ്യമാണ്.” – പുടിന്‍ പറഞ്ഞു. ഇറാന്‍-ഇസ്രയേല്‍ യുദ്ധം കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തിലാണ് പുടിന്റെ ഈ സമാധാന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: