തിരുവനന്തപുരം ; രാജ്ഭവനിൽ ഭാരത് മാതയുടെ ഛായാചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്കാരദാന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി.
ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് കാരണം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും കേരളത്തിന്റെ പ്രതിഷേധം അറിയിക്കാനാണ് നടപടിയെന്നുമാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങുകയായിരുന്നു. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധം അല്ല.
പരിപാടി ബഹിഷ്കരിച്ച് താൻ ഇറങ്ങിവരുമ്പോൾ ആട്ടുകല്ലിന് കാറ്റുപിടിച്ച പോലെ ഗവർണർ ഇരിപ്പുണ്ടായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണ്. ഗവർണറുടെ ഓഫീസിൽ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങൾക്ക് മുൻപ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവൻ തന്ന ആദ്യ പരിപാടി ലിസ്റ്റിൽ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോൾ ഭാരതാംബ ചിത്രം കണ്ടു. ഗവർണർ അതിൽ പൂവിട്ട് പൂജിക്കുകയും ചെയ്തു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഭാരതാംബചിത്രം എന്തിനാണ്? ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക