തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തെയും ദേശീയഗാനത്തെയും അവഹേളിച്ച് സംസ്ഥാന സർക്കാർ. രാജ്ഭവനിൽ നടന്ന സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയതും ഗവർണർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലെ പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടായിരുന്നു മന്ത്രി ശിവൻ കുട്ടി എത്തിയത്. സാധാരണ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മറ്റുള്ളവർ ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ എത്തണമെന്നാണ് പ്രോട്ടോക്കോൾ. ഗവർണർ എത്തിയാലുടൻ ദേശീയഗാനം ആലപിക്കും. എന്നാൽ ഈ സമയത്തൊന്നും മന്ത്രി ശിവൻ കുട്ടി വേദിയിലെത്തിയിരുന്നില്ല. ചടങ്ങുകൾ തുടങ്ങിയതിന് ശേഷമായിരുന്നു മന്ത്രിയെത്തിയത്. ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്തു. ഇത് ഗവർണറെയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നതാണെന്ന വിമർശനമാണ് ഉയരുന്നത്.
ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് കാരണം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും കേരളത്തിന്റെ പ്രതിഷേധം അറിയിക്കാനാണ് നടപടിയെന്നുമാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങുകയായിരുന്നു. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധം അല്ല.
പരിപാടി ബഹിഷ്കരിച്ച് താൻ ഇറങ്ങിവരുമ്പോൾ ആട്ടുകല്ലിന് കാറ്റുപിടിച്ച പോലെ ഗവർണർ ഇരിപ്പുണ്ടായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണ്. ഗവർണറുടെ ഓഫീസിൽ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങൾക്ക് മുൻപ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവൻ തന്ന ആദ്യ പരിപാടി ലിസ്റ്റിൽ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോൾ ഭാരതാംബ ചിത്രം കണ്ടു. ഗവർണർ അതിൽ പൂവിട്ട് പൂജിക്കുകയും ചെയ്തു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഭാരതാംബചിത്രം എന്തിനാണ്? ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
എന്നാൽ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും, രാജ്‌ഭവനിൽ നടക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന ഉറപ്പ് ആർക്കും നൽകിയിട്ടില്ലെന്നുമാണ് രാജ്‌ഭവൻ നൽകുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: