Kerala

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ നിര്‍മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും

Published by

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ നിവേദ്യമായ ഉണ്ണിയപ്പം വഴിപാട് കീഴ് ശാന്തിയില്‍ നിന്നും മാറ്റി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.

കൊട്ടാരക്കര ഗ്രൂപ്പിലെ കുലശേഖരനെല്ലൂര്‍ പി.ഡി.മണി കണ്ഡേശ്വരം മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പേരില്‍ ഉണ്ണിയപ്പ നിര്‍മ്മാണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്താനാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ ഉണ്ണിയപ്പത്തിന് ഭക്തര്‍ നല്‍കുന്ന 40 രൂപയില്‍ കീഴ്ശാന്തിക്ക് 18 രൂപയും നിര്‍മ്മാണത്തില്‍ യാതൊരു പങ്കും ഇല്ലാത്ത ദേവസ്വം ബോര്‍ഡിന് 22 രൂപയുമാണ് ലഭിക്കുന്നത്. ഗുണമേന്മ വര്‍ധിപ്പിക്കാനാണ് 40 രൂപയായി വര്‍ധിപ്പിച്ചതെങ്കിലും നിര്‍മാണ ചുമതല ഉള്ളവര്‍ക്കും തുക കൂട്ടിക്കിട്ടിയില്ല. അതുകൊണ്ടുതന്നെ ഉണ്ണിയപ്പത്തിന്റെ ഗുണമേന്മയില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. 22 രൂപ കിട്ടുന്ന ദേവസ്വം ബോര്‍ഡ് ഉണ്ണിയപ്പത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ യാതൊന്നും ചെയ്തതും ഇല്ല.

സമീപ കാലത്ത് ഉണ്ണിയപ്പം വഴിപാട് ഇടതുപക്ഷക്കാരനായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ ശിപാര്‍ശയില്‍ പാര്‍ട്ടി പരിപാടികളില്‍ സൗജന്യമായി കൊണ്ട് പോകുന്നത് വിവാദമായിരുന്നു. ഉണ്ണിയപ്പം സംബന്ധിച്ച് നടക്കുന്ന അഴിമതികളില്‍ ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനിന്നു എന്നാണ് സൂചന. തരംതാഴ്‌ത്തല്‍ നടപടിവരെ ഉണ്ടായിട്ടും കീഴ്ശാന്തിയെ ഉണ്ണിയപ്പ നിര്‍മ്മാണ ചുമതലയില്‍ നിന്നും മാറ്റാന്‍ അന്നത്തെ ദേവസ്വം ഓഫീസര്‍ തയാറായില്ല. പിന്നീട് നടന്ന വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by