ആലപ്പുഴ: സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്‌ക്കുന്നു. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും തന്റെ ഉമ്മ… കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അഖില്‍ പി. ധര്‍മ്മജന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചതിങ്ങനെ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരത്തിന് അഖിലിന്റെ റാം കെയര്‍ ഓഫ് ആനന്ദി എന്ന നോവലാണ് അര്‍ഹമായത്.
ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തില്‍ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദിയുടെ ഇതിവൃത്തം.
ഡിസി ബുക്‌സാണ് പ്രസാധകര്‍. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റ നോവല്‍ കൂടിയാണ്.
1993ല്‍ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിലാണ് അഖിലിന്റെ ജനനം. പിതാവ്: കെ.വി. ധര്‍മ്മജന്‍, മാതാവ്: മഹേശ്വരി ധര്‍മ്മജന്‍. ആലപ്പുഴ എസ്ഡിവി. സ്‌കൂള്‍, പാതിരപ്പള്ളി വിവിഎസ്ഡി എല്‍പി സ്‌കൂള്‍-യുപി. സ്‌കൂള്‍, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂള്‍ പൂങ്കാവ്, ഹോളി ഫാമിലി എച്ച്എസ്എസ്. കാട്ടൂര്‍ തുടങ്ങിയ സ്‌കൂളുകളില്‍ വിദ്യാഭ്യാസം. മെക്കാനിക്കലിലും ഫിലിം മേക്കിങ്ങിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക