World

അരാക് വാട്ടർ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിയണം ; ഇറാനിയൻ ജനതയ്‌ക്ക് ഇസ്രായേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്

നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഇസ്രായേലിനോട് ആവശ്യപ്പെട്ടുവരികയാണ്. മെയ് 14 നാണ് ഏജൻസിയുടെ പരിശോധകർ അവസാനമായി അരാക് സന്ദർശിച്ചതെന്ന് പറയപ്പെടുന്നു.

Published by

ടെഹ്റാൻ : ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ ആണവ, സൈനിക താവളങ്ങൾ ഇസ്രായേൽ തുടർച്ചയായി ആക്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രായേൽ സൈന്യം വീണ്ടും ഇറാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇറാനിലെ അരാക്കിലെ ഹെവി വാട്ടർ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിയാനാണ് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച ഇറാനി ജനങ്ങളോട് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

എവിടെയാണ് അരാക് ഹെവി വാട്ടർ റിയാക്ടർ ?

റിയാക്ടർ ചുവപ്പ് നിറത്തിൽ വട്ടമിട്ടതായി കാണിക്കുന്ന ഒരു ഉപഗ്രഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ സൈന്യം സോഷ്യൽ മീഡിയയിൽ അരാക് റിയാക്ടർ ഒഴിപ്പിക്കാൻ മുന്നറിയിപ്പ് നൽകി. അരാക്കിലെ ഹെവി വാട്ടർ റിയാക്ടർ, ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ (155 മൈൽ) തെക്ക് പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

ആണവ റിയാക്ടറുകൾ തണുപ്പിക്കാൻ ഹെവി വാട്ടർ റിയാക്ടറുകൾ ഉപയോഗിക്കുന്നു. പക്ഷേ അവ ആണവായുധങ്ങളിൽ ഉപയോഗിക്കാൻ സാധ്യതയുള്ള പ്ലൂട്ടോണിയവും ഉത്പാദിപ്പിക്കുന്നു.

നേരത്തെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഇസ്രായേലിനോട് ആവശ്യപ്പെട്ടുവരികയാണ്. മെയ് 14 നാണ് ഏജൻസിയുടെ പരിശോധകർ അവസാനമായി അരാക് സന്ദർശിച്ചതെന്ന് പറയപ്പെടുന്നു.

അതേ സമയം ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 639 പേർ കൊല്ലപ്പെടുകയും 1,329 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ‘ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റുകൾ’ എന്ന സംഘടന പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 263 സാധാരണക്കാരും 154 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘം പറഞ്ഞു.

ഇപ്പോൾ ഇവിടെ എടുത്ത് പറയേണ്ടത് ഇറാൻ-ഇസ്രായേൽ യുദ്ധത്തിലേക്ക് എടുത്തുചാടാൻ അമേരിക്കയും ഒരുങ്ങിയിരിക്കുന്നുവെന്നാണ്. ഇറാനെതിരായ ആക്രമണ പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയിട്ടുണ്ടെന്ന് ട്രംപിന്റെ തീരുമാനവുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക