World

ഇറാനെ ആക്രമിക്കണമോ വേണ്ടയോ? ട്രംപ് ആശയക്കുഴപ്പത്തില്‍; ഇറാന്റെ ആണവകേന്ദ്രം തകര്‍ക്കാന്‍ ബങ്കര്‍ ബോംബിറക്കാതെ യുഎസ്

ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെയും ഇറാനെതിരെ യുദ്ധവിമാനം അയയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിന് പ്രധാന കാരണം ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കുള്ളിലെ ആശയക്കുഴപ്പാണ്.

Published by

വാഷിംഗ്ടണ്‍ :ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെയും ഇറാനെതിരെ യുദ്ധവിമാനം അയയ്‌ക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതിന് പ്രധാന കാരണം ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്ട്ടിക്കുള്ളിലെ ആശയക്കുഴപ്പാണ്.

അമേരിക്ക ഫസ്റ്റ് (അമേരിക്ക ആദ്യം) എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന റിപ്പബ്ലിക് പാര്‍ട്ടിക്ക് ഇറാനെതിരായ യുദ്ധം ആവശ്യമാണോ? എന്ന ചോദ്യമാണ് പല റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഉയര്‍ത്തുന്നത്. ഇറാന്‍ ഉടനെ ആണവായുധം സ്വന്തമാക്കുമോ എന്ന കാര്യത്തില്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍റലിജന്‍സ് ‍ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും ട്രംപും തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയത്തൊള്ള ഖമേനി ആണവായുധം നിര്‍മ്മിക്കുമെന്ന് ട്രംപ് പറയുമ്പോള്‍, യുറേനിയം സമ്പൂഷ്ടീകരണം ഇറാനില്‍ നടക്കുന്നുണ്ടെങ്കിലും ആണവായുധം ഉടനെയൊന്നും ഇറാന്‍ കൈവരിക്കില്ലെന്ന അഭിപ്രായമാണ് തുള്‍സി ഗബ്ബാര്‍ഡിനുള്ളത്.

കെന്‍റക്കിയിലെ കോണ്‍ഗ്രസ് അംഗമായ തോമസ് മസ്സി പറയുന്നത് ഈ യുദ്ധം അമേരിക്കയ്‌ക്ക് ആവശ്യമില്ലെന്നാണ്. ഇക്കാര്യത്തില്‍ ഡമോക്രാറ്റുകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് തോമസ് മസ്സി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധത്തില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ യുദ്ധങ്ങളില്‍ നിരന്തരം ഏര്‍പ്പെടാതെ അമേരിക്കയുടെ അഭിവൃദ്ധിക്ക് വേണ്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നതാണ് പല സെനറ്റ് അംഗങ്ങളുടേയും അഭിപ്രായം.

ജോര്‍ജിയ കോണ്‍ഗ്രസ് അംഗം മര്‍ജറി ടെയ്ലര്‍ സ്വിഫ്റ്റും ഇറാനെതിരെ അമേരിക്ക യുദ്ധം ചെയ്യുന്നതിനെ പിന്തുണയ്‌ക്കുന്നില്ല. പ്രതിപക്ഷ ഡമോക്രാറ്റുകള്‍ ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക പങ്കെടുക്കരുതെന്ന് നേരത്തെ വാദിക്കുന്നവരാണ്. പ്രതിപക്ഷത്തിനൊപ്പം സ്വന്തംപാര്‍ട്ടിക്കകത്ത് നിന്നും കൂടി ഭിന്നസ്വരങ്ങള്‍ ഉയരുന്നത് ട്രംപിനെ ആശയക്കുഴപ്പത്തിലാക്കുന്നു.

ഇസ്രയേലിന് യുദ്ധം അടുത്ത തലത്തിലേക്ക് മുന്നേറ്റണമെങ്കില്‍ ബങ്കറുകള്‍ പൊളിക്കുന്ന ബോംബുകളുമായി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ എത്തണം. കാരണം ഇറാന്റെ രണ്ടാമത്തെ ആണവായുധകേന്ദ്രമായ ഫൊര്‍ദോ വലിയ കുന്നുകള്‍ക്കുള്ളിലെ ഭൂഗര്‍ഭ അറയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തകര്‍ക്കണമെങ്കില്‍ 60 അടി താഴേക്ക് വരെ ഭൂമി തുരന്ന് പോയി സ്ഫോടനം നടത്തുന്ന ബങ്കര്‍ ബോംബുകള്‍ ഉപയോഗിക്കണം. ഇക്കാര്യത്തില്‍ ട്രംപിന് തീരുമാനം എടുക്കാനാവുന്നില്ല എന്നത് ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെ നീട്ടിക്കൊണ്ടുപോയേക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക